'ഞങ്ങളുടെ സൈന്യം യുദ്ധക്കുറ്റവാളികളുടെ ഭീകര സംഘടനയാണ്': മുന്‍ ഇസ്രായേലി വ്യോമസേനാ പൈലറ്റ്

Update: 2021-05-19 04:57 GMT
അങ്കാറ: ഫലസ്തീനികള്‍ക്കെതിരേ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേലി സൈന്യത്തിനെതിരേ ആഞ്ഞടിച്ച് മുന്‍ ഇസ്രായേലി വ്യോമസേനാ പൈലറ്റ് രംഗത്ത്. ഇസ്രായേല്‍ സര്‍ക്കാരും സൈനിക കമാന്‍ഡര്‍മാരും യുദ്ധക്കുറ്റവാളികളടങ്ങിയ ഭീകരസംഘടനയാണെന്നു 2003ല്‍ ഇസ്രായേല്‍ സൈന്യത്തില്‍ നിന്ന് പുറത്താക്കപ്പെട്ട വ്യോമസേന പൈലറ്റ് യോനാഥന്‍ ഷാപ്പിറ 'അനഡോളു' വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. താന്‍ ഇസ്രായേല്‍ സൈന്യത്തില്‍ ചേര്‍ന്നത് എന്തുകൊണ്ടാണെന്നും താന്‍ 'ഒരു ഭീകര സംഘടനയുടെ ഭാഗ'മായത് എങ്ങനെയാണെന്നും വിശദീകരിച്ചു. ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേല്‍ ഭരണകൂടത്തിന്റെ അധിനിവേശത്തിനും അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കുമെതിരേ ഇസ്രായേല്‍ സൈന്യത്തിലും ചിലര്‍ രംഗത്തെത്താറുണ്ട്. അതിലൊരാളാണ് ഇദ്ദേഹം. പലസ്തീനികളെ ആക്രമിക്കാനുള്ള ഉത്തരവുകള്‍ അനുസരിക്കരുതെന്ന് മറ്റ് സൈനികരോട് ആഹ്വാനം ചെയ്യുന്ന കാംപയിനും യോനാഥന്‍ ഷാപ്പിറ തുടക്കമിട്ടിരുന്നു. ഇതാണ് സൈന്യത്തില്‍ നിന്ന് പുറത്താക്കാന്‍ കാരണമായത്. ഇദ്ദേഹം തന്റെ സുഹൃത്തുക്കളുമായി നടത്തിയ പ്രചാരണത്തിന്റെ ഫലമായി 2003 മുതല്‍ 27 സൈനിക പൈലറ്റുമാരെ ഇസ്രായേല്‍ വ്യോമസേനയിലെ തസ്തികകളില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.

    സൈന്യത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് ഫലസ്തീനികളുടെ അവകാശങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള എല്ലാ പരിപാടികളിളും യോനാഥന്‍ ഷാപ്പിറ പങ്കെടുത്തു. അന്താരാഷ്ട്ര സമ്മേളനങ്ങള്‍ ഉള്‍പ്പെടെ നടത്തി ഇസ്രായേല്‍ സൈന്യം നടത്തിയ യുദ്ധക്കുറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തിന് നോര്‍വേയിലേക്ക് പോവേണ്ടിവരികയും അവിടെ താമസിക്കേണ്ടി വരികയും ചെയ്തു.

    ''ഫലസ്തീനികളുടെ രണ്ടാം ഇന്‍തിഫാദയില്‍ ഇസ്രായേല്‍ വ്യോമസേനയും സൈന്യവും ചെയ്യുന്നത് യുദ്ധക്കുറ്റമാണെന്നും ദശലക്ഷക്കണക്കിന് ഫലസ്തീനികളെ ഭീതിപ്പെടുത്തുന്നതായും ഞാന്‍ മനസ്സിലാക്കി. ഇതിനെതിരേ ഞാന്‍ വെറുതെ പറയുകയല്ല, മറിച്ച് പങ്കെടുക്കാന്‍ പരസ്യമായി വിസമ്മതിക്കുന്ന മറ്റ് പൈലറ്റുമാരെ സംഘടിപ്പിക്കാനും തീരുമാനിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്രായേലിലെ സയണിസ്റ്റ് സൈനിക വിദ്യാഭ്യാസം

''ഇസ്രായേലിലെ ഒരു കുട്ടിയെന്ന നിലയില്‍, നിങ്ങള്‍ വളരെ ശക്തമായ സയണിസ്റ്റ് സൈനിക വിദ്യാഭ്യാസത്തിലാണ് വളര്‍ന്നുവരുന്നത്. നിങ്ങള്‍ക്ക് ഫലസ്തീനെക്കുറിച്ച് യാതൊന്നും അറിയില്ല, നഖ്ബ 1948 നെക്കുറിച്ച് നിങ്ങള്‍ക്കറിയില്ല, നിലവിലുള്ള അടിച്ചമര്‍ത്തലിനെക്കുറിച്ച് നിങ്ങള്‍ക്കറിയില്ല''ഷാപ്പിറ പറഞ്ഞു. ഫലസ്തീന്‍ പട്ടണങ്ങളില്‍ മിസൈലുകളും ബോംബുകളും എറിയാനാണ് അവരെ അയച്ചത്. ചില സമയങ്ങളില്‍, ഇത് ഭീകര പ്രവര്‍ത്തനമാണെന്ന് ഞാന്‍ മനസ്സിലാക്കി'' സിവിലിയന്‍മാരെ കൂട്ടക്കൊല ചെയ്യുന്നതില്‍ ഏര്‍പ്പെട്ടിരുന്ന മറ്റ് സ്‌ക്വാഡ്രണുകളിലെ പൈലറ്റുമാരെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. തന്റെ സുഹൃത്തുക്കളോടൊപ്പം ഇസ്രായേല്‍ ജനതയോടും സര്‍ക്കാരിനോടും പ്രധാനമന്ത്രിയോടും മറ്റുള്ളവരോടും ലോകത്തോടും താന്‍ പറയാന്‍ ആഗ്രഹിക്കുന്ന സന്ദേശമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു.

    ''ഈ അധിനിവേശം ഒരു ക്രിമിനല്‍ നടപടിയും യുദ്ധക്കുറ്റവുമാണ്. ഈ യുദ്ധക്കുറ്റത്തില്‍ തുടരാന്‍ ഞങ്ങള്‍ തയ്യാറല്ല,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈന്യത്തില്‍ ചേരുമ്പോള്‍ ആളുകളെ സംരക്ഷിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് ഊന്നിപ്പറഞ്ഞ മുന്‍ ഇസ്രയേല്‍ സൈനികന്‍, ആളുകളെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇസ്രായേല്‍ സൈന്യത്തിന്റെ ഭാഗമാകുന്നതിനുപകരം ഫലസ്തീനികള്‍ക്കൊപ്പം നില്‍ക്കണമെന്നും വ്യക്തമാക്കി. ''ഇത് മാനസികവും വളരെ ബുദ്ധിമുട്ടുള്ളതുമായ ഒരു പ്രക്രിയയായിരുന്നു. എന്നാല്‍ നിങ്ങള്‍ ഒരു ഭീകര സംഘടനയുടെ ഭാഗമാണെന്ന് മനസ്സിലാക്കി കഴിഞ്ഞാല്‍, നിങ്ങള്‍ വേണ്ട എന്ന് പറയണം. അല്ലെങ്കില്‍ അതിന്റെ പരിണതഫലങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാവണമെന്നും യോനാഥന്‍ ഷാപ്പിറ.

''ഞാന്‍ ഇസ്രായേലില്‍ ജോലി ചെയ്യുന്ന എല്ലാ കമ്പനികളില്‍ നിന്നും പുറത്താക്കപ്പെട്ടു. കാരണം ഞാന്‍ പലസ്തീന്‍ പോരാട്ടത്തെ പിന്തുണയ്ക്കുന്നു. ലോകമെമ്പാടും ഞാന്‍ പ്രഭാഷണങ്ങള്‍ നടത്തുന്നു. കാരണം ഞാന്‍ ബഹിഷ്‌ക്കരണം, വിഭജനം, ഉപരോധം (ബിഡിഎസ്) പ്രസ്ഥാനത്തിന്റെ ഭാഗമായതിനാല്‍ ഇസ്രായേല്‍ ഒരു വര്‍ണവിവേചന രാഷ്ട്രമാണെന്നും എന്റെ സര്‍ക്കാരും കമാന്‍ഡര്‍മാരും യുദ്ധക്കുറ്റവാളികളാണെന്നും ഞാന്‍ പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍

    മെയ് 10ന് ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം ആരംഭിച്ച ശേഷം 58 കുട്ടികളും 34 സ്ത്രീകളും ഉള്‍പ്പെടെ 192 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1,235 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി, വടക്കുപടിഞ്ഞാറന്‍ ഗസയിലെ അല്‍-ഷാതി അഭയാര്‍ഥിക്യാംപിലെ ഒരു വീട്ടില്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയിരുന്നു. മുസ് ലിംകളുടെ പുണ്യമാസമായ റമദാനില്‍ കിഴക്കന്‍ ജറുസലേമില്‍ ആരംഭിച്ച സംഘര്‍ഷം ഗസയിലേക്ക് വ്യാപിച്ചു. അല്‍-അഖ്‌സ പള്ളിയിലും ഷെയ്ഖ് ജറയിലും ഇസ്രായേല്‍ നടത്തിയ ആക്രമണത്തിനെതിരെ പ്രതികാരം ചെയ്യുമെന്ന് ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് സംഘങ്ങള്‍ പ്രതിജ്ഞയെടുത്തു. 1967ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തില്‍ അല്‍-അഖ്‌സ സ്ഥിതി ചെയ്യുന്ന കിഴക്കന്‍ ജറുസലേം ഇസ്രായേല്‍ കൈവശപ്പെടുത്തി. അന്താരാഷ്ട്ര സമൂഹം ഒരിക്കലും അംഗീകരിക്കാത്ത ഒരു നീക്കത്തിലൂടെ 1980ല്‍ നഗരം മുഴുവന്‍ കീഴടക്കുകയായിരുന്നു ഇസ്രായേല്‍.

'Our army is a terrorist organisation run by war criminals,' says ex-Israeli pilot

Tags: