ഒമിക്രോൺ അപകടസാധ്യത വളരെ ഉയർന്നതെന്ന് ലോകാരോഗ്യ സംഘടന; യൂറോപ്പ് പ്രതിസന്ധിയിൽ
ഫ്രാൻസ്, യുകെ, ഇറ്റലി, ഗ്രീസ്, പോർച്ചുഗൽ എന്നിവയുൾപ്പെടെ നിരവധി യൂറോപ്യൻ രാജ്യങ്ങളെല്ലാം റെക്കോഡ് പ്രതിദിന അണുബാധകൾ സ്ഥിരീകരിച്ചിരിക്കുകയാണ്.
ലണ്ടൻ: കഴിഞ്ഞയാഴ്ച ആഗോളതലത്തിൽ കൊവിഡ് കേസുകളുടെ എണ്ണം 11 ശതമാനം വർധിച്ചതിന് പിന്നാലെ ഒമിക്രോൺ വകഭേദം ഉയർത്തുന്ന അപകടസാധ്യത ഇപ്പോഴും വളരെ ഉയർന്നതാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ബുധനാഴ്ച പറഞ്ഞു.
മുമ്പ് പ്രബലമായിരുന്ന ഡെൽറ്റ വകഭേദത്തെ ഇതിനകം മറികടന്നിരുന്നു. നിരവധി രാജ്യങ്ങളിലെ അതിവേഗ വൈറസ് വ്യാപനത്തിന് പിന്നിൽ ഒമിക്രോണാണെന്ന് ഡബ്ല്യുഎച്ച്ഒ അതിന്റെ കൊവിഡ് പ്രതിവാര അവലോകനത്തിൽ പറഞ്ഞു.
ഇതുവരെ ലഭ്യമായ വിവരങ്ങൾ പ്രകാരം ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്‌റോൺ വകഭേദത്തിന് രണ്ടോ മൂന്നോ ദിവസത്തെ ഇരട്ടി വളർച്ചയുണ്ടെന്നും നിരവധി രാജ്യങ്ങളിൽ കേസുകളുടെ ദ്രുതഗതിയിലുള്ള വർധനവ് കാണപ്പെടുന്നുവെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. അമേരിക്കയിൽ ഒമിക്രോൺ പ്രബലമായ വകഭേദമായി മാറിയിരിക്കുന്നുവെന്നും ഡബ്ല്യുഎച്ച്ഒ ചൂണ്ടിക്കാട്ടി.
ഫ്രാൻസ്, യുകെ, ഇറ്റലി, ഗ്രീസ്, പോർച്ചുഗൽ എന്നിവയുൾപ്പെടെ നിരവധി യൂറോപ്യൻ രാജ്യങ്ങളെല്ലാം റെക്കോഡ് പ്രതിദിന അണുബാധകൾ സ്ഥിരീകരിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച 24 മണിക്കൂറിനുള്ളിൽ ഫ്രാൻസിൽ 180,000 കേസുകൾ റിപോർട്ട് ചെയ്തു.
5 ദശലക്ഷത്തിലധികം കൊറോണ വൈറസ് അണുബാധകൾ രേഖപ്പെടുത്തുന്ന ആദ്യത്തെ യുഎസ് സംസ്ഥാനമായി കാലിഫോർണിയ മാറി. ഞായറാഴ്ച വരെ ടെക്‌സാസിൽ 4.4 ദശലക്ഷത്തിലധികം പേരും ഫ്ലോറിഡയിൽ 3.9 ദശലക്ഷവും കൊവിഡ് ബാധിതരായതാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് കാലിഫോർണിയയിൽ 75,500-ലധികം മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
