ഇന്ത്യയില്‍ കൊറോണയുടെ പേരില്‍ ഇസ്‌ലാം ഭീതി; മോദി അടിയന്തിരമായി ഇടപെടണമെന്ന് ഇസ്‌ലാമിക രാജ്യങ്ങള്‍

കൊവിഡ് 19 വ്യാപനത്തിന് പിന്നില്‍ തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരാണെന്ന തരത്തില്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചാരണം അഴിച്ചുവിട്ടിരുന്നു. സംഘപരിവാര്‍ പ്രചാരണം ദേശീയ മാധ്യമങ്ങളും ഏറ്റെടുത്തു.

Update: 2020-04-20 05:33 GMT

ന്യൂഡല്‍ഹി: കൊറോണ വൈറസ് പരത്തുന്നു എന്ന് ആക്ഷേപിച്ച് ഇന്ത്യയില്‍ ഇസ് ലാം ഭീതി വളര്‍ത്തുന്നതിനെതിരേ മോദി സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഇസ് ലാമിക രാജ്യങ്ങളുടെ ആഗോള കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍(ഒഐസി) മനുഷ്യാവകാശ വിഭാഗം ആവശ്യപ്പെട്ടു. കൊവിഡിന്റെ പേരില്‍ ഇന്ത്യയില്‍ ഇസ് ലാം ഭീതി വളര്‍ത്തുന്നതിനെ ഒഐസി ശക്തമായി അപലപിച്ചു.

കൊവിഡ് പരത്തുന്നവരെന്ന് അപകീര്‍ത്തിപ്പെടുത്തി ഇസ്‌ലാം ഭീതി വളര്‍ത്തുന്നതും മാധ്യമങ്ങള്‍ വിവേചനപരമായി വാര്‍ത്തകള്‍ നല്‍കുന്നതും അപലപനീയമാണെന്ന് ഒഐസി ട്വീറ്റ് ചെയ്തു.

ഇസ് ലാം ഭീതി വളര്‍ത്തുന്നതിനെതിരേ നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അന്താരാഷ്ട്ര ചട്ടങ്ങള്‍ക്ക് പാലിച്ചുകൊണ്ട് ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ഒഐസി ആവശ്യപ്പെട്ടു.

കൊവിഡ് 19 വ്യാപനത്തിന് പിന്നില്‍ തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരാണെന്ന തരത്തില്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചാരണം അഴിച്ചുവിട്ടിരുന്നു. സംഘപരിവാര്‍ പ്രചാരണം ദേശീയ മാധ്യമങ്ങളും ഏറ്റെടുത്തു. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ് ലിംകള്‍ക്കെതിരേ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അരങ്ങേറി. സംഘപരിവാര്‍ പ്രചാരണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഇസ് ലാമിക രാജ്യങ്ങളുടെ പ്രസ്താവന. 

Tags:    

Similar News