രാജ്യത്ത് ഒരു മാസത്തിനിടെ ഫേസ്ബുക്ക് നീക്കം ചെയ്തത് 3 കോടി പോസ്റ്റുകള്‍

'അപകടകരമായ സംഘടനകളും വ്യക്തികളും' നടത്തിയ 'തീവ്രവാദ പ്രചാരണ'ത്തിന്റെ 106,000 പോസ്റ്റുകളും 'സംഘടിത' വിദ്വേഷം നിറഞ്ഞ 75,000 പോസ്റ്റുകളുമാണ് നീക്കം ചെയ്തത്.

Update: 2021-07-03 07:05 GMT

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ ഐ ടി നിയമം നടപ്പിലായതോടെ സാമൂഹിക മാധ്യയമങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 10 വിഭാഗങ്ങളിലായി 30 ദശലക്ഷത്തിലധികം ഉള്ളടക്കങ്ങള്‍ ഫേസ്ബുക്ക് എടുത്തുകളഞ്ഞതായി ഫേസ്ബുക്ക് കേന്ദ്ര ഐടി വകുപ്പിന് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറഞ്ഞു. ഇതേ കാലയളവില്‍ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാം ഒമ്പത് വിഭാഗങ്ങളിലായി ഏകദേശം 20 ലക്ഷം പോസ്റ്റുകളും നീക്കം ചെയ്തു.

ഐ ടി നിയമം പാലിക്കാത്ത പോസ്റ്റുകള്‍ക്ക് എതിരേ എന്ത് നടപടിയെടുത്തുവെന്ന് ഓരോ മാസവും ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ കേന്ദ്രത്തിന് റിപോര്‍ട്ട് നല്‍കേണ്ടതായുണ്ട്. ഇതനുസരിച്ച് ഫേസ്ബുക്ക് നല്‍കിയ റിപോര്‍ട്ടില്‍ മേയ് 15നും ജൂണ്‍ 15നും ഇടയില്‍ ഇത്തരത്തിലുള്ള 30 മില്ല്യണ്‍ പോസ്റ്റുകള്‍ ടൈംലൈനില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ളതായി പറയുന്നു. ഇതേ കാലയളവില്‍ ഏകദേശം 20 ലക്ഷം പോസ്റ്റുകളാണ് ഇന്‍സ്റ്റാഗ്രാം നീക്കം ചെയ്തത്.

മെയ് 15 മുതല്‍ ജൂണ്‍ 15 വരെ 10 വിഭാഗങ്ങളിലായി 30 ദശ ലക്ഷത്തിലധികം ഉള്ളടക്കങ്ങള്‍ നീക്കിയിട്ടുണ്ടെന്ന് ഫേസ്ബുക്ക് റിപോര്‍ട്ടില്‍ പറയുന്നു. ഇതില്‍ സ്പാം (25 ദശലക്ഷം), അക്രമാസക്തവും ഗ്രാഫിക് ഉള്ളടക്കവും (2.5 ദശലക്ഷം), മുതിര്‍ന്നവരുടെ നഗ്‌നത, ലൈംഗിക പ്രവര്‍ത്തനങ്ങള്‍ (1.8 ദശലക്ഷം), വിദ്വേഷ ഭാഷണം (311,000) എന്നിങ്ങനെ ഉള്‍പ്പെടുന്നു.

ഭീഷണിപ്പെടുത്തുന്നതും ഉപദ്രവിക്കുന്നതുമായ 118,000 പോസ്റ്റുകളും, ആത്മഹത്യയുമായി ബന്ധപ്പെട്ട 589,000 പോസ്റ്റുകളും, 'അപകടകരമായ സംഘടനകളും വ്യക്തികളും' നടത്തിയ 'തീവ്രവാദ പ്രചാരണ'ത്തിന്റെ 106,000 പോസ്റ്റുകളും 'സംഘടിത' വിദ്വേഷം നിറഞ്ഞ 75,000 പോസ്റ്റുകളുമാണ് നീക്കം ചെയ്തത്.

ഉപഭോക്താക്കളുടെ സുരക്ഷിതത്വവും സ്വകാര്യതയും സംരക്ഷിക്കുന്നതിനു വേണ്ടി തങ്ങള്‍ മികച്ച ടൂളുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും അവയുടെ സഹായത്തോടെ ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഫേസ്ബുക്ക് പത്രകുറിപ്പിലൂടെ അറിയിച്ചു.