നക്‌സല്‍ വര്‍ഗീസ് വധം: ഏറ്റുമുട്ടല്‍ കൊലകളെ കുറിച്ചുള്ള ചര്‍ച്ചകളെ ഭയന്ന് അതീവരഹസ്യമായി നഷ്ടപരിഹാരം നല്‍കി സര്‍ക്കാര്‍

വെള്ളമുണ്ട ഒഴുക്കുമ്മൂലയില്‍ വര്‍ഗീസിന്റെ പൈതൃകസ്വത്തായ 70 സെന്റും വീടും ഉപയോഗപ്പെടുത്തി ലെനിനിസ്റ്റ് ഗവേഷണ കേന്ദ്രവും മ്യൂസിയവും സ്ഥാപിക്കാന്‍ നഷ്ടപരിഹാരത്തുക വിനിയോഗിക്കുമെന്നു ബന്ധുക്കള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

Update: 2021-06-25 05:16 GMT

കോഴിക്കോട്: ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ വീണ്ടും ചര്‍ച്ചയാവുന്നതിനു തടയിടാന്‍ നക്‌സല്‍ വര്‍ഗീസ് വധത്തിലെ നഷ്ടപരിഹാരത്തുക അതീവരഹസ്യമായി നല്‍കി സംസ്ഥാന സര്‍ക്കാര്‍. നക്‌സലൈറ്റ് നേതാവായിരുന്ന എ വര്‍ഗീസിനെ 51 വര്‍ഷം മുമ്പ് വയനാട്ടിലെ തിരുനെല്ലിയില്‍ പോലിസ് കസ്റ്റഡിയിലെടുത്ത് വെടിവച്ചു കൊലപ്പെടുത്തിയതിനുള്ള നഷ്ടപരിഹാരമായ അര കോടി രൂപയാണ് അദ്ദേഹത്തിന്റെ കുടുംബത്തിനു രഹസ്യമായി നല്‍കിയത്. വയനാട് മാനന്തവാടി വെള്ളമുണ്ടയിലെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തിയ വിവരം ബാങ്കില്‍നിന്നു വിളിച്ചു വിളിച്ച് അറിയിച്ചപ്പോഴാണ് വര്‍ഗീസിന്റെ സഹോദരങ്ങള്‍ പോലും അറിയുന്നത്. തൊട്ടുപിന്നാലെ പോലിസ് വീട്ടിലെത്തി നഷ്ടപരിഹാരം കൈപ്പറ്റിയെന്ന രശീതി വാങ്ങി മടങ്ങി. ഇതുസംബന്ധിച്ച് സര്‍ക്കാരില്‍നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. മാവോവാദി ബന്ധം ആരോപിച്ച് കേരള പോലിസും തണ്ടര്‍ബോള്‍ട്ടും നടത്തിയ ഏറ്റുമുട്ടല്‍ കൊലകള്‍ ചര്‍ച്ചയാവുന്നത് ഭയന്നാണ് പിണറായി സര്‍ക്കാര്‍ ഇത്തരത്തില്‍ രഹസ്യമായി നഷ്ടപരിഹാരം നല്‍കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

    നേരത്തേ, പ്രമാദമായ ഐഎസ്ആര്‍ഒ ചാരക്കേസില്‍ വ്യാജമായി ഭരണകൂടവും പോലിസും വേട്ടയാടിയ ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സുപ്രിംകോടതി ഉത്തരവിട്ട 50 ലക്ഷം രൂപയുടെ നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചപ്പോള്‍ സെക്രട്ടേറിയറ്റിലെ പ്രത്യേക ചടങ്ങില്‍ മുഖ്യമന്ത്രി നേരിട്ടാണ് ചെക്ക് കൈമാറിയത്. എന്നാല്‍, നക്‌സല്‍ വര്‍ഗീസിന്റെ കാര്യത്തില്‍ നഷ്ടപരിഹാരത്തുക കൈമാറുന്നതു സംബന്ധിച്ച് യാതൊരു അറിയിപ്പോ മറ്റോ നല്‍കാതെയാണ് ബാങ്കിലേക്ക് തുക അയച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മാവോവാദി ബന്ധം ആരോപിച്ച് അജിത, കുപ്പുരാജ്, സി പി റഷീദ് തുടങ്ങിയവരെ വെടിവച്ചു കൊല്ലുകയും അലന്‍, താഹ തുടങ്ങിയ വിദ്യാര്‍ഥികള്‍ക്കെതിരേ യുഎപിഎ ഉള്‍പ്പെടെയുള്ള ജനവിരുദ്ധ നിയമങ്ങള്‍ ചുമത്തുകയും ചെയ്തിരുന്നു. നക്‌സല്‍ വര്‍ഗീസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതോടെ ഇപ്പോഴത്തെ ഇടതുസര്‍ക്കാരിന്റെ 'ഏറ്റുമുട്ടല്‍ കൊല'കള്‍ വീണ്ടും ചര്‍ച്ചയാവുമെന്നുറപ്പാണ്. ഇതിനു തടയിടാനാണ് അതീവരഹസ്യമായി തുക കൈമാറിയത്.

    നമ്പി നാരായണനോട് കാണിച്ച മര്യാദ വര്‍ഗീസിനോട് കാണിക്കാത്തത് വിവേചനവും രാഷ്ട്രീയ പകപോക്കലുമാണെന്ന് നിയമനടപടികള്‍ക്കു നേതൃത്വം നല്‍കിയ അഭിഭാഷകനും വര്‍ഗീസിന്റെ സഹോദരപുത്രനുമായ എ വര്‍ഗീസ് ആരോപിച്ചു.വര്‍ഗീസിനെയും വര്‍ഗീസിന്റെ ഓര്‍മകളെയും ഇടതുസര്‍ക്കാരും സിപിഎമ്മും ഇന്നും ഭയക്കുന്നു എന്നതിനു തെളിവാണിത്. വിപുലമായ ചടങ്ങുകള്‍ നടത്താന്‍ കൊവിഡ് പ്രോട്ടോക്കോള്‍ തടസ്സമാണെങ്കിലും സര്‍ക്കാരിന്റെ ഒരു പ്രതിനിധിയെ വീട്ടിലേക്കയച്ച് ഔദ്യോഗികമായി സന്ദേശം കൈമാറാന്‍ പോലും തയാറാകാതിരുന്നത് അപമര്യാദയും അനാദരവുമാണെന്നും അദ്ദേഹം പറഞ്ഞു.

    വെള്ളമുണ്ട ഒഴുക്കുമ്മൂലയില്‍ വര്‍ഗീസിന്റെ പൈതൃകസ്വത്തായ 70 സെന്റും വീടും ഉപയോഗപ്പെടുത്തി ലെനിനിസ്റ്റ് ഗവേഷണ കേന്ദ്രവും മ്യൂസിയവും സ്ഥാപിക്കാന്‍ നഷ്ടപരിഹാരത്തുക വിനിയോഗിക്കുമെന്നു ബന്ധുക്കള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. വര്‍ഗീസിന്റെ ബന്ധുക്കളും സിപിഐ(എംഎല്‍) റെഡ് ഫ്‌ലാഗ് (പി സി ഉണ്ണിച്ചെക്കന്‍ വിഭാഗം) സംസ്ഥാന നേതാക്കളുമടങ്ങിയ വര്‍ഗീസ് സ്മാരക ട്രസ്റ്റിനു കീഴിലാണ് ഇപ്പോള്‍ വീടും സ്ഥലവുമുള്ളത്.

  1970 ഫെബ്രുവരി 18ന് വയനാട്ടിലെ തിരുനെല്ലിക്കാടുകളില്‍ വച്ചായിരുന്നു വര്‍ഗീസിന്റെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. തിരുനെല്ലിയിലെ ഒരു കുടിലില്‍ നിന്ന് രാവിലെ പിടികൂടിയ വര്‍ഗീസിനെ അന്നത്തെ ഡെപ്യൂട്ടി എസ്.പി എ ലക്ഷ്മണ, ഡിഐജി പി വിജയന്‍ എന്നിവരുടെ നിര്‍ദേശ പ്രകാരം താന്‍ തന്നെ നേരിട്ട് വെടിവച്ച് കൊലപ്പെടുത്തിയതാണെന്ന് രാമചന്ദ്രന്‍ നായര്‍ എന്ന പോലിസ് ഉദ്യോഗസ്ഥന്‍ 1998ല്‍ വെളിപ്പെടുത്തുകയായിരുന്നു. കോളിളക്കം സൃഷ്ടിച്ച വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പതിറ്റാണ്ടുകള്‍ക്കു ശേഷം ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുകയും നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയുമായിരുന്നു.

Naxal Varghese assassination: Govt secretly pays compensation for fear of clashes over encounter killings

Tags:    

Similar News