കൊവിഡ് മരണങ്ങളില്‍ മുതലക്കണ്ണീരൊഴുക്കി മോദി
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരെക്കുറിച്ച് സംസാരിക്കവെ മോദിയിൽ നിന്ന് നാടകീയ രംഗങ്ങളാണ് ഉണ്ടായത്.
ന്യൂഡല്‍ഹി: മഹാമാരിയിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോൾ കൊവിഡ് മരണങ്ങളിൽ മുതലക്കണ്ണീരൊഴുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വരാണസിയിലെ ആരോഗ്യ പ്രവർത്തകരെ ഒരു ഓൺലൈൻ മീറ്റിങ്ങിൽ അഭിസംബോധന ചെയ്യുമ്പോഴാണ് മോദിയുടെ നാടകീയ രംഗം അരങ്ങേറിയത്.
വരാണസിയിലെ ആരോഗ്യ പ്രവര്‍ത്തകരെ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ അഭിസംബോധന ചെയ്യവെ ബ്ലാക് ഫംഗസ് എന്ന ഭീഷണിക്കെതിരേ കരുതിയിരിക്കണമെന്ന് മോദി പറഞ്ഞു. കൊവിഡ് രോഗികളെ കൂടുതലായി ബാധിക്കുന്ന ഫംഗസ് ബാധയ്‌ക്കെതിരേ രാജ്യം തയ്യാറെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡിനെതിരായി വാക്‌സിനേഷനെ ഒരു ജനകീയ പോരാട്ടമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരെക്കുറിച്ച് സംസാരിക്കവെ മോദിയിൽ നിന്ന് നാടകീയ രംഗങ്ങളാണ് ഉണ്ടായത്. നിരവധി പേരെ കൊറോണ വൈറസ് നമ്മില്‍നിന്ന് തട്ടിയെടുത്തുയെന്ന് പറഞ്ഞാണ് മോദി ഓൺലൈൻ യോഗത്തിനിടെ മുതലക്കണ്ണീരൊഴുക്കിയത്. വൈറസ് ബാധിച്ച് പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടവരെ അനുശോചനം അറിയിക്കുന്നതായും പിന്നീട് അദ്ദേഹം പറഞ്ഞു.
നമുക്കുമുന്നിലുള്ളത് വലിയ പോരാട്ടമാണ്. 'എവിടെ രോഗമുണ്ടോ അവിടെ ചികിൽസയുണ്ട്' എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യമെന്നും മോദി ആഹ്വാനം ചെയ്തു. എന്നാൽ ചികിൽസ ലഭിക്കാതെ ആയിരങ്ങളാണ് രാജ്യത്ത് ദിവസവും മരണം ഏറ്റുവാങ്ങേണ്ടി വരുന്നത്. കൊവിഡ് സാഹചര്യത്തിൽ കേന്ദ്ര സർക്കാർ നടത്തിയ കൃത്യവിലോപത്തിനെതിരേ സുപ്രിംകോടതി തന്നെ രംഗത്ത് വന്നിരുന്നു. ഈ മരണക്കളി കണ്ടുകൊണ്ട് മിണ്ടാതിരിക്കാൻ കഴിയില്ലെന്നായിരുന്നു സുപ്രിംകോടതി പറഞ്ഞത്.
അന്താരാഷ്ട്ര മാധ്യമങ്ങളും ഇതേ വിമർശനവുമായി രംഗത്തുവന്നിരുന്നു. മോദി പ്രതിനിധാനം ചെയ്യുന്ന വരാണസിയിലടക്കം തെരുവുകളിൽ മൃതദേഹം കൂട്ടിയിട്ടു കത്തിക്കുന്ന ദൃശ്യങ്ങളും റിപോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ മാധ്യമങ്ങൾക്കു മുന്നിൽ പോലും വരാതെയാണ് പ്രധാനമന്ത്രി നിസ്സഹായരായ ജനങ്ങളുടെ നിലവിളികളോട് പ്രതികരിച്ചത്.
