മോദി കൊവിഡ് മാനദണ്ഡം കാറ്റിൽ പറത്തി അതിവേഗ വ്യാപനത്തിന് വഴിവെച്ചു: ഐഎംഎ

ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതും രാജ്യത്തെ ബഹുഭൂരിപക്ഷം നഗരങ്ങളിലെയും ആശുപത്രികള്‍ക്ക് പുറത്തുള്ള ആംബുലന്‍സുകളുടെ നീണ്ട നിരയും മഹാമാരിയുടെ ആഘാതത്തെ വിളിച്ചോതുകയാണ്.

Update: 2021-04-27 14:26 GMT

ന്യൂഡല്‍ഹി: രാജ്യത്തെ അതിവേഗ കൊവിഡ് വ്യാപനത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റ് ഡോ. നവജ്യോത് ദഹിയ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന റാലികളും കുംഭമേളയ്ക്ക് അനുവാദം നല്‍കിയതുമാണ് കൊവിഡിന്റെ രണ്ടാം തരംഗത്തിനും രോഗത്തിന്റെ അതിവ്യാപനത്തിനും കാരണമായതെന്നും അദ്ദേഹം വിമര്‍ശിച്ചു.

2020 ജനുവരിയിലാണ് രാജ്യത്ത് ആദ്യമായി കൊവിഡ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അന്ന് മഹാമാരിയെ നേരിടാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതിന് പകരം അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണൽഡ് ട്രംപിനെ സ്വീകരിക്കുന്നതിന് ഗുജറാത്തില്‍ ഒരു ലക്ഷത്തിലധികം പേരെ സംഘടിപ്പിക്കാനുള്ള തിരക്കിലായിരുന്നു അദ്ദേഹമെന്നും ദഹിയ വിമര്‍ശിച്ചു.

കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ മോദിയുടെ വീഴ്ച്ചയെയും പരാജയത്തെയും ഉയര്‍ത്തിക്കാട്ടിക്കൊണ്ടായിരുന്നു ദഹിയയുടെ വിമര്‍ശനം. ഇപ്പോള്‍, കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം അതിന്റെ ഉച്ചസ്ഥായിയിലെത്തി നില്‍ക്കുമ്പോള്‍, മുഴുവന്‍ ആരോഗ്യ സംവിധാനവും പരാജയപ്പെടുകയാണ്, ഇതിന് കാരണം പ്രധാനമന്ത്രിയാണ്. കൊവിഡിനെ പ്രതിരോധിക്കാന്‍ അദ്ദേഹം ഒരു മാര്‍ഗവും സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മെഡിക്കല്‍ ഓക്‌സിജന്റെ ദൗര്‍ലഭ്യം നിരവധി കൊവിഡ് രോഗികളുടെ മരണത്തിന് കാരണമായിട്ടുണ്ട്. ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നിരവധി പദ്ധതികള്‍ ഇപ്പോഴും ക്ലിയറന്‍സിനുവേണ്ടി കേന്ദ്രസര്‍ക്കാരിന്റെ മുന്നിലുണ്ട്. എന്നാല്‍ അത്തരം ഒരു സുപ്രധാന ആവശ്യത്തിന് ചെവികൊടുക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറല്ല.

ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതും രാജ്യത്തെ ബഹുഭൂരിപക്ഷം നഗരങ്ങളിലെയും ആശുപത്രികള്‍ക്ക് പുറത്തുള്ള ആംബുലന്‍സുകളുടെ നീണ്ട നിരയും മഹാമാരിയുടെ ആഘാതത്തെ വിളിച്ചോതുകയാണ്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രക്ഷോഭത്തില്‍ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിച്ചില്ല, കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാത്തതു വഴി ജനങ്ങള്‍ വന്‍തോതില്‍ ഒത്തുകൂടാന്‍ ഇത് വഴിയൊരുക്കുമെന്നും ദഹിയ വിമര്‍ശിച്ചു.

രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അതിനെ നേരുടുന്നതിനായി യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി കൊണ്ടുവന്ന 'കൊറോണിലിനെ' പിന്തുണച്ച കേന്ദ്ര നടപടിക്കെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് അദ്ദേഹം ഉയര്‍ത്തിയത്. എന്നാല്‍ അതിനെ അര്‍ഹിക്കുന്ന വില നല്‍കി ലോകാരോഗ്യ സംഘടന തന്നെ നിരാകരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനിടെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3.2 ലക്ഷമായി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അവധി ദിനമായതിനാല്‍ ടെസ്റ്റിംഗ് കുറഞ്ഞതു കൊണ്ടാകാം എണ്ണവും കുറഞ്ഞതെന്നാണ് വിലയിരുത്തല്‍.

രാജ്യത്ത് മരണനിരക്ക് ഇന്നും 2500ന് മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 2771 പേരാണ്. തുടര്‍ച്ചയായ നാലാം ദിവസവും മൂന്ന് ലക്ഷത്തിന് മുകളിലാണ് രോഗികളുടെ എണ്ണം. മരണനിരക്ക് മൂവായിരത്തിനടുത്തേക്ക് നീങ്ങുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ആരോഗ്യരംഗവും മഹാമാരിയുടെ പിടിയിലാണ്. പല ആശുപത്രികളിലും ഓക്സിജന്റെ അഭാവവും കിടത്തി ചികിൽസക്കുള്ള അപര്യാപ്തതയും ഉണ്ട്. ഇതിനിടയില്‍ ഇന്ത്യയിലേക്ക് ഓക്‌സിജനെത്തിക്കാന്‍ പാകിസ്താന്‍ തയ്യാറാണെന്നാണ് റിപോര്‍ട്ടുകള്‍.