വാക്‌സിൻ ക്ഷാമം രൂക്ഷം, സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഇന്ന് മെഗാ വാക്‌സിനേഷൻ മുടങ്ങും
രണ്ട് ലക്ഷം ഡോസ് കൊവാക്‌സിൻ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എത്തിച്ചിരുന്നു. എന്നാലും തുടർലഭ്യത സംബന്ധിച്ച് വ്യക്തത ഉണ്ടായിരുന്നില്ല.
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് മെഗാ വാക്‌സിനേഷൻ മുടങ്ങും. കൊവിഷീൽഡ് വാക്‌സിന്റെ സ്റ്റോക്ക് കുറഞ്ഞതാണ് കാരണം. ഇതോടെ വാക്‌സിനേഷൻ ക്യാംപുകൾ തത്കാലത്തേക്ക് നിർത്തിവെക്കാൻ തീരുമാനിച്ചു. അടുത്ത ബാച്ച് വാക്‌സിൻ എത്തിയാൽ മാത്രമേ നാളെ വീണ്ടും ക്യാംപുകൾ പുനരാരംഭിക്കാൻ കഴിയൂ.
രണ്ട് ലക്ഷം ഡോസ് കൊവാക്‌സിൻ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എത്തിച്ചിരുന്നു. എന്നാലും തുടർലഭ്യത സംബന്ധിച്ച് വ്യക്തത ഉണ്ടായിരുന്നില്ല. ഇതേത്തുടർന്ന് മാസ് വാക്സിനേഷൻ തത്കാലം വേണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ തീരുമാനിക്കുകയായിരുന്നു.
തിരുവനന്തപുരമടക്കം അഞ്ച് ജില്ലകളിലാണ് കൊവീഷീൽഡ് വാക്‌സിൻ സ്റ്റോക്ക് തീർന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിലും ഗ്രാമീണ മേഖലയിലെ സർക്കാർ ആശുപത്രികളിലും ഇതുതന്നെയാണ് അവസ്ഥ.
എറണാകുളത്ത് കൊവിഷീൽഡ് വാക്‌സിന്റെ സ്റ്റോക് തീർന്നെങ്കിലും കൊവാക്‌സിൻ സ്‌റ്റോക്കുള്ളതിനാൽ വാക്‌സിനേഷന് മുടക്കം വരില്ല. കോഴിക്കോടും മെഗാ വാക്‌സിനേഷൻ ക്യാംപുകൾ മുടങ്ങില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 153 കേന്ദ്രങ്ങളിലാണ് നിലവിൽ വാക്‌സിനേഷൻ ക്യാംപ് നടക്കുന്നത്.