മീഡിയ വണ്‍ ചാനലിന് സംപ്രേഷണ വിലക്ക്: ഹരജി തള്ളി; കേന്ദ്രസര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവെച്ചു

മീഡിയ വണ്‍ ചാനലിന് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ ചാനല്‍ മാനേജ്‌മെന്റ് നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്.ചാനലിന്റെ സംപ്രേഷണം തടഞ്ഞതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ നടത്തിയ വാദങ്ങള്‍ പരിഗണിച്ചാണ് കോടതിയുടെ നടപടി

Update: 2022-02-08 05:51 GMT

കൊച്ചി: മീഡിയ വണ്‍ ചാനലിന് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി ഹൈക്കോടതി ശരിവെച്ചു.മീഡിയ വണ്‍ ചാനലിന് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ ചാനല്‍ മാനേജ്‌മെന്റ് നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്.ചാനലിന്റെ സംപ്രേഷണം തടഞ്ഞതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ നടത്തിയ വാദങ്ങള്‍ പരിഗണിച്ചാണ് കോടതിയുടെ നടപടി.ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹാജരാക്കിയ വിവിധ രേഖകളും കോടതി പരിശോധിച്ചിരുന്നു.

ഉത്തരവ് നടപ്പിലാക്കുന്നതിന് രണ്ടു ദിവസം സാവാകാശം വേണമെന്ന് ചാനലിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചുവെങ്കിലും സാഹചര്യം മനസിലാക്കുന്നുവെങ്കിലും ഒരു മണിക്കുര്‍ പോലും നീട്ടി നല്‍കാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ മറുപടി.കോടതി വിധി മാനിച്ച് ചാനല്‍ സംപ്രേഷണം തല്‍ക്കാലം നിര്‍ത്തുകയാണെന്നും കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ നിയമ പോരാട്ടം തുടരുമെന്നും എഡിറ്റര്‍ പ്രമോദ് രാമന്‍ പറഞ്ഞു.ഉടന്‍ തന്നെ അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചാനല്‍ മാനേജ്‌മെന്റ് നല്‍കിയ ഹരജിയില്‍ കേരള പത്രപ്രവര്‍ത്തക യൂനിയനും കക്ഷി ചേര്‍ന്നിരുന്നു.കേസുമായി ബന്ധപ്പെട്ട് വിശദമായ വാദമാണ് ഇന്നലെ ഹൈക്കോടതിയില്‍ നടന്നത് ചാനല്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി നിയമ വിരുദ്ധമാണെന്നുമായിരുന്നു മീഡിയാവണ്‍ ചാനലിനായി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ചാനലിന്റെ പ്രവര്‍ത്തനാനുമതി പുതുക്കാനും സുരക്ഷാ ക്ലിയറന്‍സിനുമായി അപേക്ഷ നല്‍കിയെങ്കിലും ഇത് നിരസിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ലെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഒരു തവണ ലൈസന്‍സ് നല്‍കിയാല്‍ അത് ആജീവനാന്തമായി കാണാന്‍ ആകില്ലെന്നും സുരക്ഷാ വിഷയങ്ങളില്‍ കാലാനുസൃത പരിശോധനകള്‍ ഉണ്ടാകുമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭിഷകന്റെ വാദം.

കേന്ദ്രസര്‍ക്കാര്‍ നടപടി മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും 300 ല്‍ അധികം ജീവനക്കാരുടെ ഉപജീവനമാണ് ഇല്ലാതാക്കുന്നതെന്നും കേസില്‍ കക്ഷിചേര്‍ന്ന് മീഡിയാവണ്‍ എഡിറ്ററും പത്രപ്രവര്‍ത്തക യൂനിയനും കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ ഹരജി നിലനില്‍ക്കില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്.ജീവനക്കാര്‍ക്കും യൂനിയനും കേന്ദ്രം നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാന്‍ ആകില്ല.ഇത് കമ്പനിയും സര്‍ക്കാരും തമ്മില്‍ ഉള്ള വിഷയം ആണ് .ജീവനക്കാര്‍ക്ക് ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ തൊഴില്‍ ഉടമയെ സമീപിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

ചാനലിന് അനുമതി നിഷേധിക്കാനിടയാക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകള്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിക്ക് ഇന്നലെ കൈമാറിയിരുന്നു.തുടര്‍ന്ന് ഇത് പരിശോധിച്ച ശേഷം ഇന്ന് രാവിലെ തുറന്ന കോടതിയില്‍ വിധി പറയാനായി കോടതി മാറ്റുകയായിരുന്നു.കഴിഞ്ഞ തിങ്കളാഴ്ചയാണ് മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞത്.തുടര്‍ന്ന് ചാനല്‍ മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുകയായിരുന്നു.ഹരജി പരിഗണിച്ച കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടുകയും ചാനലിനെതിരായ നടപടി ബുധനാഴ്ച വരെ ഇടക്കാല ഉത്തരവിലൂടെ സ്‌റ്റേയും ചെയ്തിരുന്നു. ബുധനാഴ്ച വീണ്ടും കേസ് പരിഗണിച്ച കോടതി ഹരജിയില്‍ വിശദമായ വാദത്തിനായി ഇന്നലത്തേക്ക് മാറ്റുകയും അതു വരെ സ്‌റ്റേ നീട്ടുകയും ചെയ്തിരുന്നു.

Tags: