പാലായില്‍ മാണി സി കാപ്പന്‍ സ്ഥാനാര്‍ഥിയാവും; ഔദ്യോഗിക പ്രഖ്യാപനം എല്‍ഡിഎഫ് യോഗത്തിനുശേഷം

പാലായില്‍ എതിരാളി കെ എം മാണിയായിരുന്നിട്ടും ശ്രദ്ധേയമായ മല്‍സരമായിരുന്നു കഴിഞ്ഞതവണ മണ്ഡലത്തില്‍ മാണി സി കാപ്പന്‍ കാഴ്ചവച്ചത്. 55 വര്‍ഷം തുടര്‍ച്ചയായി പാലായെ പ്രതിനിധീകരിച്ച കെ എം മാണിയെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തളയ്ക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ മാണി സി കാപ്പന് സാധിച്ചിരുന്നു.

Update: 2019-08-28 07:27 GMT

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ എന്‍സിപി ദേശീയ നിര്‍വാഹക സമിതി അംഗം മാണി സി കാപ്പന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാവും. ഇന്ന് രാവിലെ പാലായില്‍ ചേര്‍ന്ന എന്‍സിപി സംസ്ഥാന നേതൃയോഗമാണ് മാണി സി കാപ്പനെ മല്‍സരിപ്പിക്കാന്‍ തീരുമാനമെടുത്തത്. ഇക്കാര്യം എല്‍ഡിഎഫ് യോഗത്തെ എന്‍സിപി അറിയിക്കും. ഔദ്യോഗിക പ്രഖ്യാപനം എല്‍ഡിഎഫ് യോഗത്തിനുശേഷമായിരിക്കും ഉണ്ടാവുക. 63 കാരനായ മാണി സി കാപ്പന്‍ ഇത് നാലാംതവണയാണ് പാലായില്‍ ജനവിധി തേടുന്നത്.

പാലായില്‍ എതിരാളി കെ എം മാണിയായിരുന്നിട്ടും ശ്രദ്ധേയമായ മല്‍സരമായിരുന്നു കഴിഞ്ഞ തവണ മണ്ഡലത്തില്‍ മാണി സി കാപ്പന്‍ കാഴ്ചവച്ചത്. 55 വര്‍ഷം തുടര്‍ച്ചയായി പാലായെ പ്രതിനിധീകരിച്ച കെ എം മാണിയെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 4,307 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തളയ്ക്കാന്‍ മാണി സി കാപ്പന് സാധിച്ചിരുന്നു. മാണിയില്ലാത്ത സാഹചര്യത്തില്‍ മാണി സി കാപ്പന് വിജയസാധ്യതയുണ്ടെന്നാണ് എല്‍ഡിഎഫിന്റെ വിലിയിരുത്തല്‍. നാളികേര വികസന കോര്‍പറേഷന്‍ മുന്‍ വൈസ് ചെയര്‍മാന്‍, എന്‍സിപി സംസ്ഥാന ട്രഷറര്‍, പാലാ മുന്‍ നഗരസഭാ കൗണ്‍സിലര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ജിമ്മി ജോര്‍ജിനൊപ്പം വോളിബോള്‍ താരമായിരുന്നു.

സിനിമാ നിര്‍മാതാവ്, നടന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. മുന്‍ സ്വാതന്ത്ര്യസമര സേനാനി പാലാ കാപ്പില്‍ ചെറിയാന്‍ ജെ കാപ്പന്റെ മകനാണ്. ഭാര്യ: ആലീസ്. മക്കള്‍: ചെറിയാന്‍, ടീന, ദീപ. അതേസമയം, മാണി സി കാപ്പനെതിരേ മല്‍സരിപ്പിക്കുന്നതിനെതിരേ എന്‍സിപിയിലെ ഒരുവിഭാഗം രെത്തെത്തിയിട്ടുണ്ട്. കോട്ടയം ജില്ലാ കമ്മിറ്റിയാണ് പ്രധാനമായും കാപ്പനെതിരേ പരസ്യമായി പടയൊരുക്കം ആരംഭിച്ചിരിക്കുന്നത്. കാപ്പനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരേ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സാബു എബ്രഹാമാണ് നേതൃത്വത്തിന് പരാതി നല്‍കിയത്.

ഒരാള്‍തന്നെ ഒരേ മണ്ഡലത്തില്‍ സ്ഥിരമായി സ്ഥാനാര്‍ഥിയാകുന്നത് ശരിയല്ലെന്നും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നുമാണ് സാബു എബ്രഹാമിന്റെ ആവശ്യം. 2014ലാണ് സാബു എബ്രഹാം എന്‍സിപിയിലെത്തിയത്. സാബുവിനെ കൂടാതെ മാണി സി കാപ്പനുമായി ഇടഞ്ഞുനില്‍ക്കുന്ന ഒരുവിഭാഗം സാബുവിനൊപ്പമുണ്ട്. നിരവധി സാമ്പത്തികക്രമക്കേട് കേസുകള്‍ നേരിടുന്നയാളെ സ്ഥാനാര്‍ഥിയാക്കുന്നത് തിരിച്ചടിയാവുമെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം പറയുന്നത്. മാണി സി കാപ്പന്‍ ഇടതുമുന്നണിയുടെ പരിപാടികളില്‍ പങ്കെടുക്കാറില്ലെന്നും നേരത്തെ കെ എം മാണിക്കെതിരേ ഫയല്‍ചെയ്ത തിരഞ്ഞെടുപ്പ് കേസ് പാര്‍ട്ടിയോട് ആലോചിക്കാതെയാണ് പിന്നീട് പിന്‍വലിച്ചതെന്നും ഇവര്‍ പറയുന്നു.

Tags: