മലയാളി യുവാവിന്റെ കൈപ്പത്തി മുറിക്കില്ല; പകരം തടവ് ശിക്ഷ വിധിച്ച് സൗദി കോടതി

അബഹയിലെ മൂന്നംഗ അപ്പീല്‍ കോടതി കൈപ്പത്തി മുറിച്ചുമാറ്റാനുള്ള വിധി റദ്ദാക്കി പകരം നാലുവര്‍ഷം തടവും 400 അടിയും വിധിക്കുകയായിരുന്നു.

Update: 2019-09-02 09:46 GMT

ഷറഫുദ്ദീന്‍ മണ്ണാര്‍ക്കാട്

അബഹ: മോഷണക്കേസില്‍ പ്രതിയാക്കപ്പെട്ട് ഒന്‍പത് മാസമായി ജയിലില്‍ കഴിയുന്ന ആലപ്പുഴ സ്വദേശിയായ യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാനുള്ള കോടതി വിധി റദ്ദാക്കി അപ്പീല്‍ കോടതി.സൗദിഅറേബ്യയിലെ തെക്കന്‍ നഗരമായ ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതി കഴിഞ്ഞ ഏപ്രിലിലാണ് ആലപ്പുഴ സ്വദേശിയായ മലയാളി യൂവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാന്‍ ഉത്തരവിട്ടത്.

ഇതിനെതിരേ ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെയും ജിദ്ദ കോണ്‍സുലേറ്റിന്റെയും സഹായത്തോടെ യുവാവ് അപ്പീല്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് അബഹയിലെ മൂന്നംഗ അപ്പീല്‍ കോടതി കൈപ്പത്തി മുറിച്ചുമാറ്റാനുള്ള വിധി റദ്ദാക്കി പകരം നാലുവര്‍ഷം തടവും 400 അടിയും വിധിക്കുകയായിരുന്നു.

അബഹയിലും ഖമീസ് മുശൈത്തിലും ശാഖകളുള്ള ഒരു പ്രമുഖ സൗദി റെസ്‌റ്റോറന്റിലെ ലോക്കറില്‍ നിന്ന് ഒരു ലക്ഷത്തി പതിനായിരം റിയാല്‍ നഷ്ടപ്പെട്ടിരുന്നു. അതിന്റെ അന്വേഷണത്തിലാണ് അതേ സ്ഥാപനത്തില്‍ ആറു വര്‍ഷം ജോലിചെയ്തിരുന്ന മലയാളി യുവാവ് പിടിയിലായത്.

തേജസ് ന്യൂസ് യൂറ്റിയൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നഷ്ടപ്പെട്ട മുഴുവന്‍ തുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ ശുചിമുറിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശരിയത്ത് നിയമം അനുസരിച്ചുള്ള പരമാവധി ശിക്ഷ കോടതി വിധിക്കുകയായിരുന്നു.

സ്‌പോണ്‍സറുമായി സാമ്പത്തിക ബാധ്യത ഉണ്ടായിരുന്ന ഇതേ റെസ്‌റ്റോറന്റില്‍ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിയായ മറ്റൊരു സുഹൃത്ത് അയാളുടെ മാതാവിന്റെ ചികില്‍സാര്‍ത്ഥം നാട്ടില്‍ പോകേണ്ടിവന്നപ്പോള്‍ ഇദ്ദേഹം ജാമ്യം നില്‍ക്കുകയും അയാള്‍ തിരിച്ച് വരാതിരുന്നപ്പോള്‍ സ്‌പോണ്‍സര്‍ ഇയാളില്‍ നിന്ന് 20,000 റിയാല്‍ (മൂന്നര ലക്ഷം രൂപ) ഈടാക്കുകയും ചെയ്തിരുന്നു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്ന ഇദ്ദേഹം നാട്ടില്‍ നിന്ന് കടം വാങ്ങിയും പലതും വിറ്റ് പെറുക്കിയാണ് സ്‌പോണ്‍സര്‍ക്ക് ഈ സംഖ്യ കൊടുത്ത് വീട്ടിയത്. ഭാഷ വശമില്ലാത്തതിനാലും ഭയം മൂലവും കാര്യങ്ങള്‍ കോടതിയെ വേണ്ട രീതിയില്‍ ബോധ്യപ്പെടുത്താന്‍ തനിക്ക് കഴിഞ്ഞില്ലെന്നു ഇദ്ദേഹം വ്യക്തമാക്കിയിരുന്നു.

വലത് കൈപ്പത്തി മുറിച്ച് മാറ്റാന്‍ വന്ന കോടതി വിധിയില്‍ ആകെ തകര്‍ന്നിരിക്കുകയായിരുന്നു ഇയാളുടെ നാട്ടിലുള്ള കുടുംബം. കൈ മുറിക്കാനുള്ള വിധി എങ്ങിനെയെങ്കിലും മാറ്റി രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് നാട്ടിലുള്ള മാതാവും അസീറിലെ സുഹൃത്തുക്കളും ഇന്ത്യന്‍ സോഷ്യല്‍ ഫോറം അബഹ നേതൃത്വത്തെ സമീപിക്കുകയായിരുന്നു.

അത് പ്രകാരം സോഷ്യല്‍ ഫോറം എക്‌സിക്യൂട്ടീവ് മെമ്പറും സിസിഡബ്ല്യൂഎ മെമ്പറുമായ സൈദ് മൗലവി ഖമീസ് മുശൈത്ത് ക്രിമിനല്‍ കോടതിയില്‍നിന്നു ജഡ്ജിയുടെ ചേമ്പറില്‍ നിന്ന് വിധിയുടെ പകര്‍പ്പ് കൈ പറ്റി. റമദാന്‍ പതിനേഴിനകം അപ്പീലിന് പോകാന്‍ കോടതി ഇതില്‍ അനുവാദം നല്‍കുന്നതായി കണ്ടെത്തിയിരുന്നു. നിയമ വിദഗ്ദരുമായും സൗദി അഡ്വക്കേറ്റുമായും സൈദ് മൗലവി കൂടിക്കാഴ്ച നടത്തി അപ്പീല്‍ തയ്യാറാക്കി ജിദ്ദ കോണ്‍സുലേറ്റിനെ അറിയിച്ചു.

അതിന്റെ അടിസ്ഥാനത്തില്‍ ജിദ്ദയിലെ കോണ്‍സുല്‍ വെല്‍ഫയര്‍ ഡോക്ടര്‍ മുഹമ്മദ് അലീമും മറ്റൊരു ഉദ്യോഗസ്ഥനായ ഫൈസലും അടിയന്തിരമായി അബഹയില്‍ എത്തുകയും സൈദ് മൗലവിയോടൊപ്പം ജയിലില്‍ പോയി യുവാവിനെ സന്ദര്‍ശിക്കുകയും ജയില്‍ മേധാവിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

പിന്നീട് ഖമീസ് മുശൈതിലെ ക്രിമിനല്‍ കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ ചേമ്പറില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. അബഹ അസിസ്റ്റന്റ് ഗവര്‍ണറെ സന്ദര്‍ശിച്ച് കോണ്‍സുലര്‍ സംഘം നിവേദനം നല്‍കുകയും ചെയ്തിരുന്നു. അപ്പീലുമായി മുന്നോട്ട് പോകുന്ന സോഷ്യല്‍ ഫോറത്തിനും യുവാവിന്റെ സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും എല്ലാവിധ സഹായവും ജിദ്ദ കോണ്‍സുലേറ്റ് നല്‍കിയിരുന്നു.

മകന്റെ കൈ മുറിച്ചുമാറ്റാനുള്ള വിധി റദ്ദായതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇതിനായി പ്രവര്‍ത്തിച്ച ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിനും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിനും മകന്റെ സുഹൃത്തുക്കള്‍ക്കും നന്ദിയും കടപ്പാടും പ്രാര്‍ത്ഥനയും ഉണ്ടാകുമെന്ന് യുവാവിന്റെ മാതാവ് തേജസ് ന്യൂസിനോട് പറഞ്ഞു.

Tags: