മഅ്ദനി: കേരളത്തില്‍ ചികില്‍സയ്ക്ക് അനുമതി തേടി വീണ്ടും സുപ്രിംകോടതിയെ സമീപിക്കും

ആരോഗ്യ സ്ഥിതി അതീവ സങ്കീര്‍ണം; അടിയന്തര ശസ്ത്രക്രിയ വേണം

Update: 2020-09-02 08:55 GMT

പി സി അബ്ദുല്ല

ബംഗളൂരു: ആരോഗ്യ നില അതീവ സങ്കീര്‍ണമായ സാഹചര്യത്തില്‍ കേരളത്തില്‍ വിദഗ്ധ ചികില്‍സയ്ക്ക് അനുമതി തേടി അബ്ദുന്നാസിര്‍ മഅ്ദനി വീണ്ടും സുപ്രിംകോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകര്‍ വഴി അടുത്ത ദിവസം പിഡിപി ചെയര്‍മാന്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കും. 2014 ല്‍ സുപ്രിംകോടതി ജാമ്യം അനുവദിച്ച ശേഷം ചികില്‍സയ്ക്കായി കേരളത്തില്‍ പോവാന്‍ അനുമതി തേടി മഅ്ദനി സുപ്രിം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, വിചാരണ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്ന് സുപ്രിംകോടതി കേരളത്തില്‍ ചികില്‍സയ്ക്ക് അനുമതി നല്‍കിയില്ല.

    കേസ് അനന്തമായി നീളുന്നതിനിടെ കഴിഞ്ഞ കാലയളവില്‍ മഅ്ദനിയുടെ ആരോഗ്യ സ്ഥതി ഗുരുതരമായി. പ്രമേഹം അനിയന്ത്രിതമാണ്. കടുത്ത ഹൃദ്രോഗവുമുണ്ട്. വൃക്കകള്‍ രണ്ടും തകരാറിലായി. ക്രിയാറ്റിന്‍ വര്‍ധിക്കുകയും ജിഎഫ്ആര്‍ ക്രമാതീതമായി കുറയുകയും ചെയ്യുന്നതിനാല്‍ ഇരുവൃക്കകളും അപകടാവസ്ഥയിലാണ്. കടുത്ത ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് മഅ്ദനിയെ ഇന്നലെ ബംഗളൂരു ആസ്റ്റര്‍ സിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ മഅ്ദനിക്ക് വിദഗ്ധ ചികില്‍സ ലഭിച്ചില്ല.

    മഅ്ദനി ഏറെ ക്ഷീണിതനാണെന്ന് ബംഗളൂരുവിലെ വാടക വീട്ടില്‍ അദ്ദേഹത്തോടൊപ്പമുള്ള മകന്‍ സലാഹുദ്ധീന്‍ അയ്യുബി തേജസ് ന്യൂസിനോട് പറഞ്ഞു. വലതു കണ്ണിന്റെ കാഴ്ച ശക്തി 70 ശതമാനത്തിലേറെ കുറഞ്ഞു. നാഡീ ഞരമ്പുകള്‍ ക്ഷയിച്ചത് മൂലം ഇടയ്ക്കിടെ ഗുരുതരമാവുന്ന രോഗങ്ങള്‍. ആവര്‍ത്തിക്കുന്ന തല കറക്കവും ബോധക്ഷയവും. മാസങ്ങള്‍ക്കു മുമ്പ് വിചാരണാ നടപടിക്കിടെ കോടതിയില്‍ വച്ച് മഅ്ദനി തല കറങ്ങി വീണിരുന്നു. സൗഖ്യ ആശുപത്രി മേധാവി ഡോ. ഐസക് മത്തായി നൂറനാലിന്റെ നേതൃത്വത്തിലാണ് ചികില്‍സ. അലോപ്പതി, ആയൂര്‍വേദ, യൂനാനി മുറകള്‍ സമന്വയിപ്പിച്ചുള്ള ചികില്‍സയാണ് നടത്തുന്നത്. വിദഗ്ധ ചികില്‍സയ്ക്കു സാമ്പത്തികമായും മറ്റും ബംഗളൂരുവില്‍ ഒട്ടേറെ തടസ്സങ്ങളുള്ളതിനാല്‍ കേരളത്തില്‍ ചികില്‍സ അനുവദിക്കണമെന്നാണ് ആവശ്യം.

Ma'adani will approach Supreme Court again seeking permission for treatment in Kerala




Tags:    

Similar News