കൊടിഞ്ഞി ഫൈസലിന്റെ സഹോദരി പുത്രന്മാര്‍ക്കെതിരേ വധഭീഷണി: ആര്‍എസ്എസ് പ്രവര്‍ത്തകനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

Update: 2019-04-14 09:41 GMT

മലപ്പുറം: ഇസ്‌ലാമിലേക്ക് മതം മാറിയതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട കൊടിഞ്ഞി ഫൈസലിന്റെ സഹോദരി പുത്രന്‍മാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊടിഞ്ഞി ഫാറുഖ് നഗര്‍ പൊന്നാട്ടില്‍ ബൈജുവിനെതിരേയാണ് തിരുരങ്ങാടി പോലിസ് മതസ്പര്‍ദ്ദ വളര്‍ത്തല്‍ (153എ) ചുമത്തി കേസെടുത്തത്.

കഴിഞ്ഞ ദിവസം രാത്രി പള്ളിയില്‍ നമസ്‌കാരം കഴിഞ്ഞ് തിരിച്ച് വരുമ്പോഴായിരുന്നു സഹോദരിപുത്രന്‍മാര്‍ക്കെതിരേ ബിജുവും സംഘവും വധഭീഷണി മുഴക്കിയത്. കുട്ടികളെ വധിക്കുമെന്നും എല്ലാത്തിനേയും നുള്ളിക്കളയുമെന്നുമായിരുന്നു ഭീഷണി. ഫൈസലിന്റ കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളെ തിരൂരങ്ങാടി പോലിസ് മുമ്പെ ചോദ്യം ചെയ്തിരുന്നു. തിരൂരങ്ങാടി സിഐക്ക് മുമ്പാകെ സഹോദരിയും മകനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

അതേസമയം, കൊടിഞ്ഞിയില്‍ ഇന്ന് വിവിധ പാര്‍ട്ടി പ്രതിനിധികളുടെ നേതൃത്വത്തില്‍ സമാധാന യോഗം നടന്നു. ആര്‍ടിഒയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ മുസ്‌ലിംലീഗ്, സിപിഎം, ബിജെപി, എസ്ഡിപിഐ തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികളും മഹല്ലു ഭാരവാഹികളും തിരൂരങ്ങാടി സിഐയും പങ്കെടുത്തു. 2016 നവംബര്‍ 16നാണ് തിരൂരങ്ങാടി കൊടിഞ്ഞിയില്‍ വച്ച് അനില്‍കുമാറെന്ന ഫൈസല്‍ കൊല്ലപ്പെടുന്നത്. ഇസ്‌ലാമിലേക്ക് മതംമാറിയതായിരുന്നു സംഘപരിവാര കൊലക്കത്തിക്കിരയാവാന്‍ കാരണമായത്.

Similar News