'ഇറാന്‍ ഒരു വ്യക്തിയെയും ആശ്രയിക്കുന്നില്ലെന്ന് അമേരിക്കയും ഇസ്രായേലും തിരിച്ചറിഞ്ഞിട്ടില്ല'; ലാരിജാനിയുടെ വധം ഇറാനിയന്‍ രാഷ്ട്രീയ വ്യവസ്ഥയെ അസ്ഥിരപ്പെടുത്തില്ലെന്ന് അബ്ബാസ് അരാഗ്ചി

Update: 2026-03-18 09:04 GMT

തെഹ്‌റാന്‍: ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയെ ഇസ്രായേല്‍ കൊലപ്പെടുത്തിയത് ഇറാന്റെ നേതൃത്വത്തിന് മാരകമായ പ്രഹരമേല്‍പ്പിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

ലാരിജാനിയുടെ കൊലപാതകം ബുധനാഴ്ച പുലര്‍ച്ചെ തെഹ്റാന്‍ സ്ഥിരീകരിച്ചതിന് ശേഷം അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അരാഗ്ചി നിലപാട് വ്യക്തമാക്കിയത്. ഇറാന്‍ സര്‍ക്കാര്‍ ഒരു വ്യക്തിയെയും ആശ്രയിക്കുന്നില്ലെന്ന് അമേരിക്കയും ഇസ്രായേലും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

'ഇറാന്‍ ഇസ് ലാമിക് റിപ്പബ്ലിക്കിന് ശക്തമായ ഒരു രാഷ്ട്രീയ ഘടനയും, രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക സ്ഥാപനങ്ങളും ഉണ്ടെന്ന് അമേരിക്കക്കാര്‍ക്കും ഇസ്രായേലികള്‍ക്കും ഇപ്പോഴും മനസ്സിലാകാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല,' അരാഗ്ചി പറഞ്ഞു.

'ഒരൊറ്റ വ്യക്തിയുടെ സാന്നിധ്യമോ അഭാവമോ ഈ ഘടനയെ ബാധിക്കുന്നില്ല,' അദ്ദേഹം പറഞ്ഞു.

'തീര്‍ച്ചയായും, വ്യക്തികള്‍ സ്വാധീനമുള്ളവരാണ്, ഓരോ വ്യക്തിയും അവരവരുടെ പങ്ക് നിര്‍വഹിക്കുന്നു - ചിലര്‍ മികച്ചവരാണ്, ചിലര്‍ സ്വാധീനമുള്ളവരാണ്. എന്നാല്‍ അതിനേക്കാള്‍ പ്രധാനമാണ് ഇറാന്റെ രാഷ്ട്രീയ സംവിധാനവും ഘടനയും'. അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 28 ന് യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ രക്തസാക്ഷിയായ കാര്യവും അരാഗ്ചി ചൂണ്ടിക്കാട്ടി. വലിയ ദേശീയ നഷ്ടം ഉണ്ടായിട്ടും, 'വ്യവസ്ഥ ശക്തമായി തുടര്‍ന്നു' അദ്ദേഹം ചൂണ്ടിക്കാട്ടി.

'പരമോന്നത നേതാവിനെക്കാള്‍ പ്രധാനപ്പെട്ട ആരെയും നമുക്ക് ലഭിച്ചിട്ടില്ല, അദ്ദേഹം പോലും രക്തസാക്ഷിയായി, എന്നിട്ടും വ്യവസ്ഥ ശക്തമായി മുന്നോട്ട് പോയി, ഉടന്‍ തന്നെ ഒരു പകരക്കാരനെ നല്‍കി,' അരാഗ്ചി പറഞ്ഞു. 'മറ്റാരെങ്കിലും രക്തസാക്ഷിത്വം വരിച്ചാല്‍, അത് അങ്ങനെ തന്നെയായിരിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'വിദേശകാര്യ മന്ത്രി എപ്പോഴെങ്കിലും രക്തസാക്ഷിത്വം വരിച്ചാല്‍, ആ സ്ഥാനം ഏറ്റെടുക്കാന്‍ മറ്റൊരാള്‍ ഉണ്ടാകും'. അരാഗ്ചി പറഞ്ഞു.

Tags: