വാഗണ്‍ കൂട്ടക്കൊല രക്തസാക്ഷികളും സ്വാതന്ത്ര്യ സമര പട്ടികയില്‍ നിന്നു പുറത്തേക്ക്

ഹിന്ദു മതവിഭാഗത്തില്‍ പെടുന്ന നാലുപേര്‍ ഉള്‍പ്പെടെ 64 പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള നിര്‍ദ്ദേശം മൂന്നംഗ പാനല്‍ സംഘം മുന്നോട്ടുവെച്ചതായി ദ ഹിന്ദുവിന്റെ റിപോര്‍ട്ടില്‍ പറയുന്നു.

Update: 2021-08-27 10:52 GMT

മലപ്പുറം: ആലി മുസ്‌ലിയാര്‍ക്കും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും പിന്നാലെ വാഗണ്‍ കൂട്ടക്കൊല രക്തസാക്ഷികളും ദേശീയ സ്വാതന്ത്ര്യ സമര രക്ത സാക്ഷി പട്ടികയില്‍ നിന്നു പുറത്തേക്ക് പോകുന്നു. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നോവേറ്റുന്ന ഓര്‍മയായ 64 പേരെ ഇന്ത്യന്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ പുറത്തിറക്കാന്‍ പോകുന്ന പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നുവെന്നാണ് റിപോര്‍ട്ട്.

ഹിന്ദു മതവിഭാഗത്തില്‍ പെടുന്ന നാലുപേര്‍ ഉള്‍പ്പെടെ 64 പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള നിര്‍ദ്ദേശം മൂന്നംഗ പാനല്‍ സംഘം മുന്നോട്ടുവെച്ചതായി ദ ഹിന്ദുവിന്റെ റിപോര്‍ട്ടില്‍ പറയുന്നു. 1921ലെ ലബാര്‍ സമരത്തോടനുബന്ധിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സമരം ബ്രിഷ് കോളോണിയലിസത്തിനും ജന്മിത്വത്തിനും എതിരായിരുന്നു. ഇവര്‍ രക്തസാക്ഷികളാവാം. എന്നാല്‍ അവര്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളല്ല എന്നാണ് പാനലിന്റെ വിലയിരുത്തല്‍. മാത്രമല്ല, കലാപത്തിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുമാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലിസ് രേഖകളിലും ചരിത്രശേഷിപ്പുകളിലും ഉള്ളതെന്നും ഇവര്‍ വാദിക്കുന്നു.

ആലി മുസ്‌ലിയാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ഉള്‍പെടെ 387 രക്ത സാക്ഷികളെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതായി കഴിഞ്ഞ ദിവസം ദ ഹിന്ദു റിപോര്‍ട്ട് ചെയ്തിരുന്നു. 1921 ലെ സമരം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും മതപരിവര്‍ത്തനത്തെ ലക്ഷ്യം വെച്ചുള്ള മതമൗലികവാദ പ്രസ്ഥാനമായിരുവെന്നുമായിരുന്നു സമിതിയുടെ കണ്ടെത്തല്‍. സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളൊന്നും ദേശീയതക്ക് അനുകൂലമോ ബ്രിട്ടീഷ് വിരുദ്ധമോ ആയിരുന്നില്ലെന്നും സമിതി ചൂണ്ടിക്കാട്ടി.

വാരിയംകുന്നത്ത് ഒരു ശരീഅത്ത് കോടതി സ്ഥാപിക്കുകയും ധാരാളം ഹിന്ദുക്കളുടെ ശിരഛേദം ചെയ്യുകയും ചെയ്ത കലാപകാരിയാണെന്നാണ് സമിതി റിപോർട്ട്. കലാപകാരികളുടെ കാഴ്ചപ്പാടില്‍ മരിച്ചവര്‍ അവിശ്വാസികളായിരുന്നു. വിചാരണക്ക് വിധേയരായ തടവുകാരായ ധാരാളം 'രക്തസാക്ഷികള്‍' കോളറ തുടങ്ങിയ രോഗങ്ങളാലാണ് മരണമടഞ്ഞത്. അതിനാല്‍ അവരെ രക്തസാക്ഷികളായി കണക്കാക്കാനാവില്ല. അവരില്‍ വിരലിലെണ്ണാവുന്നവരെ മാത്രമാണ് കോടതി വിചാരണക്ക് ശേഷം ബ്രിട്ടീഷ് സര്‍ക്കാര്‍ വധശിക്ഷക്ക് വിധേയരാക്കിയതെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍.

മലബാർ സമരത്തിലെ 387 രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് നീക്കുമെന്ന റിപോർട്ടുകൾക്ക് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവരുന്നത്. അതിനിടയിലാണ് വാ​ഗൺ കൂട്ടക്കൊല രക്തസാക്ഷികളേയും തമസ്കരിക്കാൻ ബിജെപി സർക്കാർ ശ്രമിക്കുന്നത്.