കേരളത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രിൽ 6 ന്

എല്ലാ സംസ്ഥാനങ്ങളിലും പോളിങ് സ്റ്റേഷനുകളുടെ എണ്ണം വൻതോതിൽ ഉയരും. മുതിർന്ന പൗരൻമാർക്കും അം​ഗപരിമിതർക്കും പോസ്റ്റൽ ബാലറ്റ് തുടരും.

Update: 2021-02-26 12:05 GMT

ന്യൂഡൽഹി: കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച്ച വൈകീട്ട് നാലരയ്ക്ക് വിജ്ഞാൻ ഭവനിൽ വച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് തിയ്യതികൾ പ്രഖ്യാപിച്ചത്. കേരളത്തിൽ ഏപ്രിൽ 6നാണ് തിരഞ്ഞെടുപ്പ്.

കേരളത്തിൽ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടത്തിൽ തന്നെ നടക്കും. ഏപ്രിൽ 6നാണ് വോട്ടെടുപ്പ് . മെയ് 2 നാണ് വോട്ടെണ്ണൽ . മാർച്ച് 12 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.  മാർച്ച് 20നാണ് സൂക്ഷ്മ പരിശോധന നടക്കുക. വിഷു, ഹോളി, ദുഖവെള്ളി, റമദാൻ എന്നീ തീയതികളെല്ലാം കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

എല്ലാ സംസ്ഥാനങ്ങളിലും പോളിങ് സ്റ്റേഷനുകളുടെ എണ്ണം വൻതോതിൽ ഉയരും. മുതിർന്ന പൗരൻമാർക്കും അം​ഗപരിമിതർക്കും പോസ്റ്റൽ ബാലറ്റ് തുടരും. പോളിങ് സമയം സാധാരണ നിലയിലുള്ളതിനേക്കാളും ഒരു മണിക്കൂർ വർ‍ധിപ്പിച്ചു. കേരളത്തിലെ പോലിസ് നിരീക്ഷകനായി ദീപക്

മിശ്ര ഐപിഎസിനെ നിയോ​ഗിച്ചു. കേരളത്തിൽ 40771 പോളിങ് ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിക്കുക. പ്രത്യേക കേന്ദ്ര നിരീക്ഷകനെ രണ്ടു ദിവസത്തിൽ തീരുമാനിക്കും. പുഷ്പേന്ദ്ര കുമാർ പുനിയ കേരളത്തിൽ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനാവും. 30.8 ലക്ഷം രൂപ ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥിക്ക് പരമാവധി ചെലവാക്കാവുന്ന തുകയായി നിശ്ചയിച്ചു.

സംസ്ഥാനത്ത് 40,771 പോളിങ് ബൂത്തുകളാണ് ഉള്ളത്. ബൂത്തുകളുടെ എണ്ണത്തിൽ 89.65 ശതമാനം വർദ്ധനവ് ഇക്കുറി ഉണ്ടായി. സംസ്ഥാനത്ത് 140 മണ്ഡലങ്ങളുണ്ട്. 2.67 കോടിയിലേറെ വോട്ടർമാരുള്ളതിൽ 579033 പുതിയ വോട്ടർമാരുണ്ട്. 221 ട്രാൻസ്ജെൻഡർ വോട്ടർമാരും ഇത്തവണ വോട്ട് ചെയ്യുന്നുണ്ട്. വോട്ടർ പട്ടികയുടെ അന്തിമ കണക്കിൽ ഇനിയും വോട്ടർമാർ കൂടിയേക്കും. 

Similar News