കശ്മീർ: കൊവിഡ് ലോക്ക്ഡൗണിന് ശേഷം കൊല്ലപ്പെട്ടത് 90 പേർ
ജമ്മു കശ്മീരിന്റെ പ്രത്യേകപദവി പിൻവലിച്ചതിന് പിന്നാലെ ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്.
ശ്രീനഗർ: കൊവിഡ് ലോക്ക്ഡൗൺ തുടരുമ്പോഴും കശ്മീർ പുകയുകയാണ്. കൊവിഡ് ലോക്ക്ഡൗണിന് പിന്നാലെ ജമ്മുകശ്മീരിലെ വിവിധ ഭാഗങ്ങളിൽ നടന്ന ഏറ്റുമുട്ടലുകളിൽ ഇതുവരെ 90 പേർ കൊല്ലപ്പെട്ടതായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോൺഫ്ലിക്റ്റ്സ് മാനേജ്മെന്റിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 9 സായുധരാണ് കശ്മീരിൽ കൊല്ലപ്പെട്ടതായി റിപോർട്ടുകൾ പുറത്തുവരുന്നത്.
ജമ്മുകശ്മീരിലെ തെക്ക് പടിഞ്ഞാറൻ മേഖലകളിലാണ് ഏറ്റുമുട്ടൽ ഏറെയും നടക്കുന്നത്. അനന്ത്നാഗ്, ഷോപിയാൻ, കുൽഗാം മേഖലയിലാണ് അക്രമ സംഭവങ്ങൾ ഏറെയും റിപോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വർഷം ആഗസ്തിൽ ജമ്മു കശ്മീരിന്റെ പ്രത്യേകപദവി പിൻവലിച്ചതിന് പിന്നാലെ ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്.
കൊവിഡ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ മാർച്ച് മാസം 2 ഏറ്റുമുട്ടലുകളാണ് റിപോർട്ട് ചെയ്യപ്പെട്ടത്. ഈ രണ്ട് ഏറ്റുമുട്ടലുകളിലായി 2 സായുധരും ഒരു സുരക്ഷാ സൈനികനും ഒരു സിവിലിയനുമാണ് കൊല്ലപ്പെട്ടത്. മാർച്ച് മാസത്തിൽ അക്രമ സംഭവങ്ങൾ മറ്റുമാസങ്ങളെ അപേക്ഷിച്ച് കുറവായിരുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ഏപ്രിൽ മാസത്തിൽ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്ന 17 അക്രമ സംഭവങ്ങൾ റിപോർട്ട് ചെയ്തിരുന്നു. 29 സായുധരും 11 സുരക്ഷാ സൈനികരും 4 സിവിലിയൻമാരുമാണ് 17 ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ടത്. കുൽഗാം, കുപ് വാര, ബാരാമുള്ള തുടങ്ങിയ ഇടങ്ങളിലാണ് ഏറ്റുമുട്ടൽ സംഭവങ്ങളേറെയും നടന്നത്. ബാരാമുള്ളയിലാണ് ഏറ്റവുമധികം പേർ കൊല്ലപ്പെട്ടത്.
മെയ് മാസത്തിൽ 11 അക്രമ സംഭവങ്ങളിലായി ആകെ 28 പേരാണ് കൊല്ലപ്പെട്ടത്. 12 സുരക്ഷാ ഉദ്യോഗസ്ഥരും 15 സായുധരും 1 സിവിലിയനും കൊല്ലപ്പെട്ടു. അനന്ത്നാഗിലും പുൽവാമയിലുമാണ് കൂടുതൽ ഏറ്റുമുട്ടലുകളും നടന്നതായി കണക്കുകൾ സൂചിപ്പിക്കുന്നത്. സായുധരെ പിടിക്കാനായി സുരക്ഷാസേന നടത്തിയ ബോംബിങിൽ 15 അധികം വീടുകൾ മെയ് മാസം അവസാന വാരം തകർക്കപ്പെട്ടതായി കശ്മീരി മാധ്യമങ്ങൾ റിപോർട്ട് ചെയ്തിരുന്നു.
ഈ മാസം ഇതുവരെ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്ന 5 സംഭവങ്ങളാണ് റിപോർട്ട് ചെയ്യപ്പെട്ടത്. 15 സായുധരാണ് ഈ സംഭവങ്ങളിൽ കൊല്ലപ്പെട്ടത്. ഷോപിയാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന 2 ഏറ്റുമുട്ടലുകളിലായി 9 സായുധർ കൊല്ലപ്പെട്ടെങ്കിലും ആരേയും തിരിച്ചറിഞ്ഞിട്ടില്ല. ഷോപിയാനിലെ പിഞ്ചോര ഏരിയയിലാണ് ഇന്ന് പുലര്‍ച്ചെ ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ടവര്‍ ഹിസ്ബുള്‍ മുജാഹിദീന്‍ പ്രവർത്തകരാണെന്നാണ് സൈന്യം പറയുന്നത്.

