ഗവര്‍ണറുടെ അന്ത്യശാസനം തള്ളി; കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം തുടരുന്നു

വെള്ളിയാഴ്ച്ച പുനരാരംഭിച്ച വിശ്വാസ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച സഭയില്‍ തുടരുകയാണ്. ചര്‍ച്ച പൂര്‍ത്തിയാക്കാതെ വോട്ടെടുപ്പ് നടത്തില്ലെന്ന നിലപാടിലാണ് സ്പീക്കര്‍.

Update: 2019-07-19 08:43 GMT

കര്‍ണാടക: വെള്ളിയാഴ്ച്ച് ഉച്ചയ്ക്ക് 1.30ന് മുമ്പായി വ്ിശ്വാസ വോ്‌ട്ടെടുപ്പ് പൂര്‍ത്തിയാക്കണമെന്ന കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാലയുടെ അന്ത്യശാസനം വിലപ്പോയില്ല. വെള്ളിയാഴ്ച്ച പുനരാരംഭിച്ച വിശ്വാസ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച സഭയില്‍ തുടരുകയാണ്. ചര്‍ച്ച പൂര്‍ത്തിയാക്കാതെ വോട്ടെടുപ്പ് നടത്തില്ലെന്ന നിലപാടിലാണ് സ്പീക്കര്‍.

പ്രതിപക്ഷം ഇതിനോട് സഹകരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. പക്ഷം പിടിക്കാതെ തീരുമാനം എടുക്കാന്‍ കരുത്തുണ്ടെന്ന് പറഞ്ഞ സ്പീക്കര്‍ രമേഷ് കുമാര്‍ ആരോപണങ്ങള്‍ കാര്യമാക്കുന്നില്ലെന്നും പ്രതികരിച്ചു. തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ പോന്ന ഒരുത്തനും ജനിച്ചിട്ടില്ലെന്ന് സ്പീക്കര്‍ നിയമസഭയില്‍ തുറന്നടിച്ചു. കോണ്‍ഗ്രസ് നേതാവ് സിദ്ധാരാമയ്യ പുറപ്പെടുവിച്ച വിപ്പിന്റെ കാര്യത്തില്‍ സ്പീക്കര്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല. എംഎല്‍എമാരെ ചാക്കിലാക്കാന്‍ ബിജെപി 40 മുതല്‍ 50 കോടി രൂപ വാഗ്ദാനം ചെയ്യുന്നതായി മുഖ്യമന്ത്രി കുമാരസ്വാമി ആരോപിച്ചു.

അതേ സമയം, കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഗവര്‍ണര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ ആരോപിച്ചു. വിപ്പ് നല്‍കാനുള്ള അവകാശത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ് വാദിക്കുന്നത്. അത് ഭരണഘടനാപരമായ അവകാശമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ഉച്ചക്ക് ഒന്നരയ്ക്ക് മുന്‍പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് എന്ത് അവകാശത്തിന്റെ പേരിലാണ് ഗവര്‍ണര്‍ പറയുന്നതെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. ഗവര്‍ണര്‍ ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നു. കര്‍ണാടക ഗവര്‍ണര്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ കയ്യിലെ കളിപ്പാവയാണെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു.

കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള ആസൂത്രിതമായ നീക്കമാണെന്നും അത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.  

Tags:    

Similar News