45,000 മല്‍സ്യത്തൊഴിലാളികളെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കിയത് മോദിക്കെതിരേ സമരം ചെയ്തതിന്‌

പദ്ധതിക്കായി നാലുവരി പാതയും റെയിൽ പാതയും നിർമ്മിക്കുന്നതിനായി ജില്ലയിലെ എട്ട് ഗ്രാമങ്ങളിൽ നിന്നുള്ള 20,000 മത്സ്യത്തൊഴിലാളികൾ കുടിയൊഴിപ്പിക്കപ്പെട്ടിരുന്നു. ശക്തമായ പ്രക്ഷോഭത്തെ തുടർന്ന് പദ്ധതി പിന്നീട് ഇനയത്ത് നിന്ന് മാറ്റി സ്ഥാപിക്കുകയായിരുന്നു.

Update: 2019-05-22 04:53 GMT

കന്യാകുമാരി: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ മത്സരിച്ച കന്യാകുമാരിയില്‍ 45,000 മല്‍സ്യത്തൊഴിലാളികളെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കിയത് മോദിയുടെ പദ്ധതിക്കെതിരേ സമരം ചെയ്തതിന്. കന്യാകുമാരി മണ്ഡലത്തില്‍ അരലക്ഷത്തിനടുത്ത് മല്‍സ്യത്തൊഴിലാളികളെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കിയതായി പരാതി നേരത്തെ ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ്സും ബിജെപിയും നേര്‍ക്കുനേര്‍ പോരാട്ടം നടന്ന മണ്ഡലമാണ് കന്യാകുമാരി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ നിരവധി ജനകീയപ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മണ്ഡലം കൂടിയാണ് കന്യാകുമാരി.


കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ താമസിക്കുന്ന 47 തീരപ്രദേശ ഗ്രാമങ്ങളാണുള്ളത്. പ്രധാനമായും ക്രിസ്ത്യന്‍ മല്‍സ്യത്തൊഴിലാളികളാണ് ഇവിടത്തെ പ്രദേശവാസികള്‍. 2016 ഏപ്രില്‍ മാസം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാഗര്‍മാല പദ്ധതിയില്‍ കന്യാകുമാരിയെ ഉള്‍പ്പെടുത്തിയിരുന്നു. മേഖലയിലെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മൂന്നുവര്‍ഷമായി പ്രദേശവാസികള്‍ നിരവധിയാര്‍ന്ന പ്രക്ഷോഭങ്ങളിലാണ്.

പദ്ധതിക്കായി നാലുവരി പാതയും റെയില്‍ പാതയും നിര്‍മിക്കുന്നതിനായി ജില്ലയിലെ എട്ട് ഗ്രാമങ്ങളില്‍നിന്നുള്ള 20,000 മല്‍സ്യത്തൊഴിലാളികള്‍ കുടിയൊഴിപ്പിക്കപ്പെട്ടിരുന്നു. ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് പദ്ധതി പിന്നീട് ഇനയത്തുനിന്ന് മാറ്റിസ്ഥാപിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കന്യാകുമാരിയില്‍ ഏപ്രില്‍ 18 ന് തിരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍, തീരദേശഗ്രാമങ്ങളിലുള്ളവരില്‍ ഭൂരിഭാഗവും വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്യപ്പെട്ടതായി തിരഞ്ഞെടുപ്പ് ദിവസമാണ് മനസ്സിലായത്. 45,000 പേരാണ് വോട്ടര്‍ ലിസ്റ്റില്‍നിന്ന് നീക്കം ചെയ്യപ്പെട്ടത്. എന്നാല്‍, വോട്ടേഴ്‌സ് സ്ലിപ്പുള്ളവര്‍ക്ക് പോലും വോട്ടുചെയ്യാന്‍ സാധിച്ചിരുന്നില്ല.


"ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയെ ഞങ്ങൾ താരതമ്യം ചെയ്തപ്പോൾ 45,000 മത്സ്യത്തൊഴിലാളികളുടെ പേരുകൾ ഒഴിവാക്കിയിട്ടുണ്ടെന്ന് സൗത്ത് ഏഷ്യൻ മൽത്സ്യ തൊഴിലാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ഫാദർ ചർച്ചിൽ പറഞ്ഞു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തില്‍ 2016ല്‍ 14.47 ലക്ഷം വോട്ടര്‍മാരുണ്ട്, 2018 സപ്തംബര്‍ മുതല്‍ ഏപ്രില്‍ 5 വരെ മരണപ്പെട്ടതും, സ്ഥലം മാറിപ്പോയതുമായ 10,000 വോട്ടര്‍മാരെ നീക്കം ചെയ്തിട്ടുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിലാണ് അനധികൃതമായി ലോഡ് കണക്കിന് വോട്ടിങ് മെഷീനുകൾ കടത്തുന്ന വാർത്തകൾ പുറത്ത് വരുന്നത്. തിരഞ്ഞെടുപ്പ് ആസൂത്രിതമായി അട്ടിമറിക്കപ്പെട്ടുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വ്യക്തമാക്കുന്നത്. കർഷക പ്രക്ഷോഭങ്ങൾ ഉയർന്നുവന്ന മേഖലയിലും ഇതേ ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു. ഇതിൻറെ തുടർച്ചയാണ് കന്യാകുമാരി ജില്ലയിൽ നിന്നും ഉയരുന്ന ഈ ആരോപണം.  

Tags:    

Similar News