കാന്‍പൂര്‍ സംഘര്‍ഷം: മുസ് ലിംകളെ കുറ്റവാളികളാക്കാന്‍ ശ്രമിച്ചു; പോലിസിന്റേത് ഏകപക്ഷീയ നടപടിയെന്നും മനുഷ്യാവകാശ സംഘടനകള്‍
കാന്‍പൂര്‍: കാന്‍പൂര്‍ സംഘര്‍ഷത്തില്‍ പോലിസിന്റെ സമീപനത്തെ വിമര്‍ശിച്ച് മനുഷ്യാവകാശ സംഘടനകള്‍. കാന്‍പൂരില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന അനിഷ്ടസംഭവങ്ങളുടെ വെളിച്ചത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മനുഷ്യാവകാശപ്രവര്‍ത്തകര്‍ പോലിസിനെ കുറ്റപ്പെടുത്തി രംഗത്തുവന്നത്. ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പോലിസിന്റെ നടപടി ഏകപക്ഷീയമായിരുന്നുവെന്ന് റിഹായ് മഞ്ച്, പിയുസിഎല്‍, ആള്‍ ഇന്ത്യ ലോയേഴ്‌സ് കൗണ്‍സില്‍ എന്നിവയുടെ പ്രതിനിധികള്‍ ആരോപിച്ചു.
പിയുസിഎല്‍ നേതാവ് അലോക് അഗ്നിഹോത്രി, റിഹായ് മഞ്ച് ജനറല്‍ സെക്രട്ടറി രാജീവ് യാദവ്, എഐഎല്‍സി ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ അഹമ്മദ് എന്നിവരാണ് വാത്താസമ്മേളനത്തില്‍ പങ്കെടുത്തത്. പ്രതിഷേധത്തിന് കാരണമായ പ്രസ്താവന നടത്തിയ നൂപുര്‍ ശര്‍മക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട അവര്‍ പോലിസ് സംഘര്‍ഷക്കാര്‍ക്കൊപ്പമായിരുന്നെന്നും പറഞ്ഞു.
വെള്ളിയാഴ്ച നടന്ന സംഭവങ്ങളെക്കുറിച്ചും അവര്‍ വിശദീകരിച്ചു.
പ്രദേശത്തെ ചില സംഘടനകളാണ് പ്രവാചനകനിന്ദക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചത്. അതേ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും പങ്കെടുക്കേണ്ട ഒരു പരിപാടിയുമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിഷേധം ഞായറാഴ്ചയിലേക്ക് മാറ്റാന്‍ സംഘടനകള്‍ തയ്യാറായി. പക്ഷേ, വെള്ളിയാഴ്ചയായതിനാല്‍ ചില കടകള്‍ അടച്ചിരുന്നു. പള്ളികഴിഞ്ഞുവരുന്നവരുമായി ചന്ദ്രേശ്വര്‍ ഹാതയില്‍ ചില പ്രശ്‌നങ്ങളുണ്ടായി.
മുസ് ലിംകളെ പോലിസ് തല്ലിച്ചതക്കുകയായിരുന്നു. റെയ്ഡുകളും അറസ്റ്റുകളും ഏകപക്ഷീയമായിരുന്നു. ജനങ്ങളുടെ സ്വകാര്യതയ്ക്കും അന്തസ്സിനും നിയമവ്യവസ്ഥക്കും എതിരായ കാര്യങ്ങളാണ് നടന്നത്. മുസ് ലിംകളെ കുറ്റവാളികളാക്കാനുള്ള ഗൂഢാലോചനയും നടന്നു.
പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലുണ്ടായ അക്രമങ്ങളില്‍ പ്രതികളായവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ യോഗി ഉത്തരവിട്ടിരുന്നു. പ്രതിഷേധിച്ചവര്‍ക്കെതിരേ ഗുണ്ടാനിയമവും പ്രയോഗിച്ചു.
