കണ്ണൂർ വി സി പുനർനിയമനം: ഗവർണർക്ക് സുപ്രിംകോടതി നോട്ടിസ്

കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോക്ടർ പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്ത് സുപ്രിംകോടതിയെ സമീപിച്ചത്.

Update: 2022-04-04 07:16 GMT

ന്യൂഡൽഹി: കണ്ണൂർ സർവകലാശാല വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിനെതിരായ ഹരജിയിൽ ചാൻസലർ കൂടിയായ ഗവർണർക്ക് സുപ്രിംകോടതി നോട്ടിസ് അയച്ചു. ചാൻസലർക്ക് പുറമെ സംസ്ഥാന സർക്കാർ, കണ്ണൂർ സർവകലാശാല, വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ എന്നിവർക്കും സുപ്രിംകോടതി നോട്ടിസ് അയച്ചു.

കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോക്ടർ പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്ത് സുപ്രിംകോടതിയെ സമീപിച്ചത്. ചട്ടങ്ങൾ ലംഘിച്ചാണ് പുനർനിയമനം നടത്തിയത് എന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ദാമ ശേഷാദ്രി നായിഡു, അഭിഭാഷകരായ എം പി വിനോദ്, അതുൽ ശങ്കർ വിനോദ് എന്നിവർ വാദിച്ചു.

പുനർനിയമന ഉത്തരവിൽ ഒപ്പിടാൻ ഗവർണർക്ക് മേൽ സമ്മർദ്ദം ഉണ്ടായതായും അഭിഭാഷകർ ആരോപിച്ചു. എന്നാൽ രാഷ്ട്രീയ വിവാദങ്ങളിലേക്ക് കടക്കുന്നില്ലെന്ന് ജസ്റ്റിസുമാരായ അബ്ദുൽ നസീർ, വിക്രം നാഥ്‌ എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

നോട്ടിസിന് മറുപടി നൽകാൻ കോടതി സമയപരിധി നിഷ്കർഷിച്ചിട്ടില്ല. എന്നാൽ ഗവർണർക്കുവേണ്ടി കേസിൽ സംസ്ഥാന സർക്കാർ അഭിഭാഷകർ ഹാജരാകുമോ, അതോ ഗവർണർ സ്വന്തം നിലയ്ക്ക് അഭിഭാഷകരെ വയ്ക്കുമോ എന്നതാണ് ഇനി ശ്രദ്ധേയമാകുക. ഇതോടെ ചെറിയതോതിലെങ്കിലും കെട്ടടങ്ങിയ ​ഗവർണർ-സർക്കാർ പോര് വീണ്ടും മാധ്യമങ്ങളിൽ ഇടംനേടും.