'വിശ്വാസം നഷ്ടമായ സര്‍ക്കാരിനൊപ്പമില്ല'; സ്റ്റാറ്റിസ്റ്റിക്‌സ് കമ്മിറ്റിയില്‍ നിന്ന് മലയാളി രാജിവച്ചു

കമ്മറ്റി കൊണ്ട് കാര്യമായ പ്രയോജനങ്ങള്‍ ഇല്ലെന്നും ജെഎന്‍യുവില്‍ നടന്ന ആക്രമണങ്ങള്‍ തന്നെ വിഷമിക്കുന്നുവെന്നും മറ്റ് അംഗങ്ങള്‍ക്ക് അയച്ച രാജിക്കത്തില്‍ സി പി ചന്ദ്രശേഖര്‍ വിശദമാക്കി.

Update: 2020-01-07 07:33 GMT

ന്യൂഡല്‍ഹി: കാംപസില്‍ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ജെഎന്‍യു അധ്യാപകന്‍ പ്രഫ. സി പി ചന്ദ്രശേഖര്‍ സര്‍ക്കാര്‍ നിയോഗിച്ച സ്റ്റാറ്റിക്‌സ് കമ്മറ്റിയില്‍ നിന്ന് രാജിവച്ചു. വിശ്വാസം നഷ്ടമായ ഒരു സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കാനാവില്ലെന്ന് പറഞ്ഞാണ് ചന്ദ്രശേഖര്‍ രാജി വച്ചത്.

കഴിഞ്ഞ മാസമാണ് സി പി ചന്ദ്രശേഖറെ എക്കണോമിക്‌സ് സ്റ്റാറ്റിസ്റ്റിക്‌സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ നിയോഗിച്ചത്. കമ്മറ്റി കൊണ്ട് കാര്യമായ പ്രയോജനങ്ങള്‍ ഇല്ലെന്നും കാംപസില്‍ നടന്ന ആക്രമണങ്ങളെ തന്നെ വിഷമിക്കുന്നുവെന്നും മറ്റ് അംഗങ്ങള്‍ക്ക് അയച്ച രാജിക്കത്തില്‍ സി പി ചന്ദ്രശേഖര്‍ വിശദമാക്കി.

ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്‌സ് സംവിധാനത്തിന്റെ ദൃഢതയെക്കുറിച്ച് സര്‍ക്കാരിന് യാതൊരു പരിഗണനയുമില്ല. വിശ്വാസം നഷ്ടമായ ഒരു സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കാനാവില്ലെന്ന് സി പി ചന്ദ്രശേഖര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. ഐഐപി (ഇന്‍ഡക്‌സ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍) അഥവാ വ്യാവസായികോല്‍പ്പാദന ഇന്‍ഡക്‌സിന് അന്തിമരൂപം നല്‍കുന്നതിനായി ചൊവ്വാഴ്ച ആദ്യ യോഗം ചേരാനിരിക്കെയാണ് സി പി ചന്ദ്രശേഖര്‍ രാജി. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഇ മെയില്‍ ആയാണ് ചന്ദ്രശേഖര്‍ രാജിക്കത്ത് നല്‍കിയത്.

ഇന്ത്യയുടെ സാമ്പത്തിക ഡാറ്റ പരിശോധിക്കുന്ന കമ്മിറ്റി, കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയത്തിന് കീഴിലാണ് വരുന്നത്. ചീഫ് സ്റ്റാറ്റിസ്റ്റീഷ്യന്‍ പ്രൊണാബ് സെന്നിന്റെ നേതൃത്വത്തിലുള്ളതാണ് കമ്മിറ്റി.

Tags: