ഇന്ത്യയിലെ രണ്ടാം കൊവിഡ് തരംഗം ഏപ്രിൽ രണ്ടാം പകുതിയിൽ ഉയരുമെന്ന് റിപോർട്ട്
പ്രാദേശികവൽക്കരിച്ച ലോക്ക്ഡൗണുകളോ നിയന്ത്രണങ്ങളോ ഫലപ്രദമല്ലെന്നും പകർച്ചവ്യാധിക്കെതിരായ യുദ്ധത്തിൽ വിജയിക്കാനുള്ള ഏക പ്രതീക്ഷ വൻതോതിലുള്ള വാക്സിനേഷനാണെന്നും 28 പേജുള്ള റിപോർട്ടിൽ പറയുന്നു.
ന്യൂഡൽഹി: ഇന്ത്യയിൽ ഫെബ്രുവരി മുതൽ പുതിയ കൊവിഡ് കേസുകൾ പ്രതിദിനം വർധിക്കുന്നതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) റിപോർട്ട്. കൊവിഡിന്റെ രണ്ടാമത്തെ തരംഗം ഫെബ്രുവരി 15 മുതൽ കണക്കാക്കുമ്പോൾ 100 ദിവസം വരെ നീണ്ടുനിൽക്കാം. മാർച്ച് 23 വരെയുള്ള പ്രവണതകളുടെ അടിസ്ഥാനത്തിൽ, രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം 25 ലക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നതായാണ് പ്രവചനം.
പ്രാദേശികവൽക്കരിച്ച ലോക്ക്ഡൗണുകളോ നിയന്ത്രണങ്ങളോ ഫലപ്രദമല്ലെന്നും പകർച്ചവ്യാധിക്കെതിരായ യുദ്ധത്തിൽ വിജയിക്കാനുള്ള ഏക പ്രതീക്ഷ വൻതോതിലുള്ള വാക്സിനേഷനാണെന്നും 28 പേജുള്ള റിപോർട്ടിൽ പറയുന്നു. പ്രതിദിന പുതിയ കേസുകളുടെ നിലവിലെ നിലയിൽ നിന്ന് ആദ്യ തരംഗത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഏപ്രിൽ രണ്ടാം പകുതിയിൽ രണ്ടാം തരംഗം എത്തുമെന്നും റിപോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക സൂചകങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച എസ്‌ബിഐ റിപോർട്ട്, ഉയർന്ന ആവൃത്തി സൂചകങ്ങളെ അടിസ്ഥാനമാക്കിയുള്ള ബിസിനസ്സ് പ്രവർത്തന സൂചിക കഴിഞ്ഞ ആഴ്ചയിൽ കുറഞ്ഞുവെന്ന് വിലയിരുത്തി. ലോക്ക്ഡൗണിന്റെ ആഘാതം അല്ലെങ്കിൽ ചില സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അടുത്ത മാസത്തോടെ ദൃശ്യമാകുമെന്നും കൂട്ടിച്ചേർത്തു.
സംസ്ഥാനങ്ങളിലുടനീളം വാക്സിനേഷൻ വേഗത വർധിപ്പിക്കണമെന്നും റിപോർട്ട് ആവശ്യപ്പെടുന്നു. നിലവിലെ 34 ലക്ഷത്തിൽ നിന്ന് 40-45 ലക്ഷമായി പ്രതിദിന വാക്സിനേഷൻ വർധിപ്പിക്കുന്നത്, 45 വയസ്സിനു മുകളിലുള്ള പൗരന്മാരുടെ കുത്തിവയ്പ്പ് ഇപ്പോൾ മുതൽ നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കാമെന്ന ലക്ഷ്യത്തോടെയാണ്.
ഇന്ത്യയിൽ ഒരു ദിവസം അമ്പതിനായിരത്തിലധികം പുതിയ കൊറോണ കേസുകൾ റിപോർട്ട് ചെയ്യുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം 53,476 കേസുകളാണ് റിപോർട്ട് ചെയ്തത്, അഞ്ച് മാസത്തിനിടെ പ്രതിദിനം റിപോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ റിപോർട്ട് ചെയ്യപ്പെട്ടത് ഇന്നലെയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
കൊറോണ വൈറസിന്റെ പുതിയ "ഡബിൾ മ്യൂട്ടന്റ് വേരിയൻറ്" രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. രണ്ടാം തരംഗത്തിന്റെ തുടക്കത്തിൽ ഞങ്ങൾ കാണുകയും വൈറസിനെതിരായ ഞങ്ങളുടെ ഒരു വർഷത്തിലധികം പോരാട്ടം പൂർത്തിയാക്കുകയും ചെയ്യുന്നതിനാൽ, പരിശോധന, മാസ്ക് ധരിക്കുക, വാക്സിനേഷൻ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം," ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ ബുധനാഴ്ച പറഞ്ഞു.

