ചൈനയില്‍ നിന്ന് ഉപയോഗശൂന്യമായ കൊവിഡ് പരിശോധനാ കിറ്റ് വാങ്ങിയത് ഇരട്ടി വിലയ്ക്ക്
അമിതലാഭം ഈടാക്കിയാണ് കമ്പനികള്‍ ഇടപാട് നടത്തിയതെന്ന് കണ്ടെത്തിയ കോടതി കിറ്റുകളുടെ വില 400 രൂപയ്ക്ക് താഴെയാക്കി കുറയ്ക്കാന്‍ ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: തെറ്റായ പരിശോധനാഫലം നല്‍കുന്നതിന്റെ പേരില്‍ ഉപയോഗിക്കാനാവാതെ വന്ന കൊവിഡ് 19 റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ ചൈനയില്‍നിന്ന് ഇന്ത്യ വാങ്ങിയത് ഇരട്ടി വിലയ്‌ക്കെന്ന് റിപോര്‍ട്ട്. കിറ്റുകള്‍ ഇറക്കുമതി ചെയ്ത കമ്പനിയും കിറ്റുകളുടെ ഇന്ത്യയിലെ വിതരണക്കാരും തമ്മില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിയമപോരാട്ടം ആരംഭിച്ചതോടെയാണ് കിറ്റുകളുടെ വിലയിലെ അന്തരം പുറത്തായതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു.
റിയല്‍ മെറ്റബോളിക്‌സ്, ആര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ കമ്പനികള്‍ മുഖേനയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചൈനയില്‍ നിന്ന് റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് കിറ്റുകള്‍ ഇറക്കുമതി ചെയ്തത്. സര്‍ക്കാരിനുവേണ്ടി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ആണ് അഞ്ച് ലക്ഷം കിറ്റുകള്‍ക്ക് ചൈനീസ് കമ്പനിയായ വോണ്‍ഡ്‌ഫോയ്ക്ക് ഓര്‍ഡര്‍ നല്‍കിയത്. മാര്‍ച്ച് 27-ന് ആയിരുന്നു ഇത്.
കിറ്റ് ഇറക്കുമതിക്കാരായ മാട്രിക്‌സ് ഒരു കിറ്റിന് 245 രൂപ നിരക്കിലായിരുന്നു ഇറക്കുമതി നടത്തിയത്. വിതരണക്കാരായ റിയല്‍ മെറ്റബോളിക്‌സ്, ആര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവര്‍ ഇത് സര്‍ക്കാരിന് നല്‍കിയത് ഒരു കിറ്റിന് 600 രൂപ എന്ന നിരക്കിലായിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ സ്വന്തം നിലയിലും ഇതേ ഇറക്കുമതിക്കാരില്‍ നിന്ന് കിറ്റുകള്‍ വാങ്ങി. ഷാന്‍ ബയോടെക് എന്ന വിതരണക്കാര്‍ മുഖേന ഒരു കിറ്റിന് 600 രൂപ എന്ന നിരക്കിലായിരുന്നു ഇത്.
മാട്രിക്‌സ് ഇറക്കുമതി ചെയ്ത കിറ്റുകളുടെ ഇന്ത്യയിലെ വിതരണക്കാര്‍ തങ്ങള്‍ മാത്രമാണെന്നും ഷാന്‍ ബയോടെക് എന്ന കമ്പനി ഇതേ കിറ്റുകള്‍ തമിഴ്‌നാടിന് വിതരണം ചെയ്തത് കരാര്‍ വ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി റിയല്‍ മെറ്റബോളിക്‌സ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചതോടെയാണ് കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തായത്.
അമിതലാഭം ഈടാക്കിയാണ് കമ്പനികള്‍ ഇടപാട് നടത്തിയതെന്ന് കണ്ടെത്തിയ കോടതി കിറ്റുകളുടെ വില 400 രൂപയ്ക്ക് താഴെയാക്കി കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആരോഗ്യ സുരക്ഷയുടെ കാര്യത്തില്‍ അത്യന്തം ആശങ്കാജനകമായ സാഹചര്യമാണുള്ളത്. കൊവിഡ് മഹാമാരി നിയന്ത്രണവിധേയമാണെന്ന് ഉറപ്പുവരുത്താനും ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാനും സര്‍ക്കാരും ആരോഗ്യസംവിധാനങ്ങളും ശ്രമിക്കുകയാണ്. കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ പരിശോധനാ കിറ്റുകള്‍ ലഭ്യമാക്കണമെന്നും സ്വകാര്യ കമ്പനികളുടെ നേട്ടത്തേക്കാള്‍ സമൂഹത്തിന്റെ താല്‍പര്യമാണ് പ്രധാനമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഐസിഎംആര്‍ 528-795 രൂപയായിരുന്നു ടെസ്റ്റ് കിറ്റുകളുടെ വിലയുടെ പരിധി നിശ്ചയിച്ചിരുന്നത്. കാര്യക്ഷമത, കൃത്യത തുടങ്ങി ഉയര്‍ന്ന സാങ്കേതിക സവിശേഷതകള്‍ ഉള്ള കിറ്റുകളാണെന്ന് ഉറപ്പുവരുത്തുന്നതിനാണ് കൂടിയ വില നിശ്ചയിച്ച് കിറ്റുകള്‍ക്ക് ടെണ്ടര്‍ നല്‍കിയതെന്നാണ് ഐസിഎംആറിന്റെ നിലപാട്.
അതേസമയം, ഇറക്കുമതി ചെയ്ത കിറ്റുകള്‍ ഗുണനിലവാരമില്ലാത്തതാണെന്നും പരിശോധനാഫലം തെറ്റാണെന്നും വ്യക്തമായതിനെ തുടര്‍ന്ന് കേരളമടക്കം നിരവധി സംസ്ഥാനങ്ങള്‍ കിറ്റുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയിരുന്നു. തുടര്‍ന്ന് ഐസിഎംആര്‍ കിറ്റുകളുടെ ഗുണമേന്‍മാ പരിശോധന നടത്തുകയും ഇവ ഉപയോഗയോഗ്യമല്ലെന്നു കണ്ടെത്തുകയും ചെയ്തു. വിതരണം ചെയ്ത കിറ്റുകള്‍ ഉപയോഗിക്കരുതെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുമുണ്ട്.

