ചരിത്രത്തിലെ ഏറ്റവും വലിയ മാന്ദ്യത്തിൽ ഇന്ത്യ; കണക്കുകൾ പുറത്തുവിട്ട്‌ ആർബിഐ

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തുടർച്ചയായ രണ്ടാം പാദത്തിലും ഇടിഞ്ഞിരിക്കാം എന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ.

Update: 2020-11-12 09:46 GMT

മുംബൈ: സാങ്കേതികമായി ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ മാന്ദ്യത്തിലേക്ക് കടന്നെന്ന് ആർബിഐ. ആർബിഐ പുറത്തിറക്കിയ നൗ കാസ്റ്റ് റിപോർട്ടിലാണ് സെപ്തംബറിൽ അവസാനിച്ച പാദത്തിലെ കണക്കുകളുടെ വിവരങ്ങളുള്ളത്. റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായ മൈക്കൽ പത്ര ഉൾപ്പെടുന്ന സാമ്പത്തിക വിദഗ്ധരുടെ സംഘമാണ് സാങ്കേതിക മാന്ദ്യത്തെക്കുറിച്ചു സൂചന നൽകുന്നത്.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തുടർച്ചയായ രണ്ടാം പാദത്തിലും ഇടിഞ്ഞിരിക്കാം എന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. രാജ്യത്തിൻറെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 8.6 ശതമാനം ഇടിഞ്ഞുവെന്നാണ് റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ച 'നൗകാസ്റ്റ്' റിപോർട്ട് ചെയ്യുന്നത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള രണ്ടാം പാദം കൊണ്ട് സമ്പദ്‌വ്യവസ്ഥ 24 ശതമാനമാണ് ഇടിഞ്ഞത്.

അതേസമയം, ഒക്ടോബർ-ഡിസംബർ പാദത്തിൽ സമ്പദ്‌വ്യവസ്ഥ പ്രതീക്ഷയേകുന്ന വളർച്ചാ നിരക്ക് കൈവരിക്കുമെന്നും റിസർവ് ബാങ്ക് അറിയിച്ചു. കൂടാതെ കേന്ദ്ര ബാങ്കിന്റെ പ്രാഥമിക കണക്കുകൾ പ്രകാരം ഏപ്രിൽ-ജൂൺ മാസങ്ങളിൽ ഗാർഹിക സാമ്പത്തിക നിക്ഷേപങ്ങളിൽ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. ഇവ ജിഡിപിയുടെ 21.4 ശതമാനമായി ഉയർന്നിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 7.9 ശതമാനമായിരുന്നു. ഈ സമ്പാദ്യത്തിന്റെ സിംഹഭാഗവും ബാങ്ക് നിക്ഷേപങ്ങളാണ്.