'ഞാന്‍ ആര്‍എസ്എസ്‌കാരനാണ് നിന്റെ തല ഞാന്‍ വെട്ടും' : അതിര്‍ത്തി തര്‍ക്കം ഉന്നയിച്ച് ഹിന്ദുത്വ നേതാവിന്റെ കൊലവിളി

പത്തു വര്‍ഷം മുന്‍പ് ഇസ്‌ലാം സ്വീകരിച്ചയാളാണ് മുസ്തഫ. ആര്‍എസ്എസ് പ്രവര്‍ത്തകനായ അശോകന്‍ മുന്‍പും പല പ്രാവശ്യങ്ങളിലും മുസ്തഫയുമായി വഴക്കുണ്ടാക്കിയിരുന്നു.

Update: 2020-09-11 09:51 GMT

മലപ്പുറം: അതിര്‍ത്തി തര്‍ക്കം ഉന്നയിച്ച് നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്ന ആര്‍എസ്എസ് നേതാവ് അയല്‍വാസിയായ മുസ്‌ലിം യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മലപ്പുറം ജില്ലയിലെ മാറഞ്ചേരി കാഞ്ഞിരമുക്കിലെ മുസ്തഫയെ ആണ് അയല്‍വാസിയും ആര്‍എസ്എസ് നേതാവുമായ അശോകന്‍ തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയത്.

പത്തു വര്‍ഷം മുന്‍പ് ഇസ്‌ലാം സ്വീകരിച്ചയാളാണ് മുസ്തഫ. ആര്‍എസ്എസ് പ്രവര്‍ത്തകനായ അശോകന്‍ മുന്‍പും പല പ്രാവശ്യങ്ങളിലും മുസ്തഫയുമായി വഴക്കുണ്ടാക്കിയിരുന്നു. ജനലിലൂടെ മുസ്തഫ തന്റെ പറമ്പിലേക്ക് നോക്കുന്നുണ്ടെന്നും മുസ്തഫയുടെ വീട്ടില്‍ നിന്നും മഴവെള്ളം പറമ്പിലേക്ക് വീഴുന്നുണ്ടെന്നും പറഞ്ഞായിരുന്നു വഴക്ക്. പ്രശ്‌നം ഒഴിവാക്കാന്‍ മുസ്തഫ ജനല്‍ ഒഴിവാക്കുകയും വീട്ടിലെ മഴവെള്ളം അശോകന്റെ പുരയിടത്തിലേക്ക് വീഴാതിരിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ചെയ്തു. അതിനു ശേഷം തന്റെ പറമ്പില്‍ കോണ്‍ക്രീറ്റ് ചെയ്തപ്പോള്‍ അതിനെതിരിലും അശോകന്‍ പ്രശ്‌നമുണ്ടാക്കി എന്നാണ് മുസ്തഫ പറയുന്നത്.

ഇതിനെ തുടര്‍ന്ന് മുസ്തഫയെ കാണാനെത്തിയ അശോകന്‍ 'ഞാന്‍ ആര്‍എസ്എസ്‌കാരനാണ്, വിഎച്ച്പിക്കാരനാണ് നിന്റെ തല ഞാന്‍ വെട്ടും' എന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരിലാണ് സംഘ്പരിവാര പ്രവര്‍ത്തകനായ അശോകന്‍ പ്രശ്‌നങ്ങളുണ്ടാക്കി തന്നെ ഭീഷണിപ്പെടുത്തുന്നതെന്ന് മുസ്തഫ പറഞ്ഞു. ഭീഷണി മുഴക്കുന്നതിന്റെ വീഡിയോ മുസ്തഫയുടെ അയല്‍വാസി ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ സഹിതം പെരുമ്പടപ്പ്‌  പോലിസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുത്തിട്ടില്ല എന്നാണ് മുസ്തഫ പറയുന്നത്. പരാതി സ്വീകരിച്ചതായി പോലീസ് അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി, മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് മുസ്തഫ.

എന്നാല്‍ വിഷയത്തില്‍ പോലിസ് കേസെടുത്തിട്ടുണ്ടെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ ഇതു സംബന്ധിച്ച് അറിയിച്ചതായും പെരുമ്പടപ്പ്‌  എസ്‌ഐ തേജസ് ന്യൂസിനോട് പറഞ്ഞു. 

Tags:    

Similar News