നരേന്ദ്ര മോദിക്ക് വേദിയൊരുക്കാന്‍ മുന്നൂറോളം വീടുകള്‍ ഇടിച്ചുനിരത്തി

ഇന്നലെ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മോദിക്ക് പങ്കെടുക്കാന്‍ വേദിയൊരുക്കാനാണ് ചേരി പൂര്‍ണമായും ഇടിച്ചുനിരത്തിയതന്ന് ദേശീയ മാധ്യമം ദി വയര്‍ റിപോര്‍ട്ട് ചെയ്യുന്നു.

Update: 2019-05-03 05:57 GMT
നരേന്ദ്ര മോദിക്ക് വേദിയൊരുക്കാന്‍ മുന്നൂറോളം വീടുകള്‍ ഇടിച്ചുനിരത്തി

ജയ്പൂര്‍: നരേന്ദ്രമോദിക്ക് വേദിയൊരുക്കാന്‍ ജയ്പൂരില്‍ മാനസരോവര്‍ ചേരിയില്‍ താമസിക്കുന്ന മുന്നൂറോളം വീടുകള്‍ ഇടിച്ചുനിരത്തി. ഇന്നലെ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മോദിക്ക് പങ്കെടുക്കാന്‍ വേദിയൊരുക്കാനാണ് ചേരി പൂര്‍ണമായും ഇടിച്ചുനിരത്തിയതന്ന് ദേശീയ മാധ്യമം ദി വയര്‍ റിപോര്‍ട്ട് ചെയ്യുന്നു.

ദിവസങ്ങള്‍ക്ക് മുമ്പുതന്നെ പ്രദേശവാസികളോട് വീട് ഒഴിഞ്ഞുപോവണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, എങ്ങോട്ടുപോവണമെന്ന ആശങ്കയിലായിരുന്നു അവിടെയുള്ളവര്‍. വീടുകള്‍ ഇടിച്ചുനിരത്താനായി അധികൃതര്‍ എത്തിയതോടെ കുറച്ചുപേര്‍ക്ക് മാത്രമാണ് അവരുടെ സാധനങ്ങളെല്ലാം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാന്‍ സാധിച്ചത്. വീട് പൂര്‍ണമായി തകര്‍ത്തതോടെ എവിടെ കയറിക്കിടക്കണമെന്നുപോലും അറിയാത്ത അവസ്ഥയായി ജനങ്ങള്‍. 500 രൂപയില്‍ ഒരു കുടിലുണ്ടാക്കാന്‍ തന്നെ വലിയ കഷ്ടപ്പാടാണെന്നും പ്രദേശവാസികള്‍ പറയുന്നു.

ചെറിയ തോതില്‍ ദിവസക്കൂലിക്ക് ജോലിയെടുക്കുന്ന തങ്ങള്‍ക്ക് എങ്ങനെയാണ് ഇനിയൊരു വീട് പണിയുകയെന്നത് അറിയില്ലെന്നും പ്രദേശവാസിയായ ലളിത പറഞ്ഞു. റാലി നടക്കുന്ന പരിസരത്തുപോലും എത്തരുതെന്നും അങ്ങനെ സംഭവിച്ചാല്‍ ഇപ്പോഴുള്ള സാധനങ്ങള്‍കൂടി നശിപ്പിച്ചുകളയുമെന്നുമാണ് ഭീഷണുണ്ടായിരുന്നതായും ഒരു വീട്ടമ്മ വ്യക്തമാക്കി. റാലിയുടെ തലേദിവസം പോലിസ് മര്‍ദിച്ചതായും ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറഞ്ഞു. അതേസമയം, സുരക്ഷാപ്രശ്‌നം കാരണമാണ് ചേരി ഒഴിപ്പിച്ചതെന്നാണ് പോലിസിന്റെ വിശദീകരണം.



Tags:    

Similar News