മുനമ്പം മനുഷ്യക്കടത്ത്: കേന്ദ്ര ഏജന്‍സികളും അന്വേഷണം ശക്തമാക്കി; ബോട്ട് ഇന്തോനീസ്യന്‍ തീരത്തെന്ന് സൂചന

ബോട്ടില്‍ ഇവര്‍ക്കൊപ്പം പോവാന്‍ കഴിയാതെ മടങ്ങേണ്ടിവന്ന ഡല്‍ഹി സ്വദേശി ദീപക് എന്ന പ്രഭുവിനെ പോലിസ് ഡല്‍ഹിയില്‍നിന്നും കസ്റ്റഡിയിലെടുത്ത് എറണാകുളം ആലുവയില്‍ കഴിഞ്ഞ ദിവസമെത്തിച്ചിരുന്നു. ഇദ്ദേഹത്തെ കൂടാതെ സംഘത്തിന് പോവാനുള്ള ബോട്ടുവാങ്ങാന്‍ ഇടനില നിന്നവരെയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് ഇവരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തുവരികയാണ്.

Update: 2019-01-21 07:04 GMT

കൊച്ചി: മുനമ്പത്തുനിന്നും മല്‍സ്യബന്ധന ബോട്ടില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള 200 ലധികം പേരടങ്ങുന്ന സംഘം വിദേശത്തേയ്ക്ക് കടന്ന സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ശക്തമാക്കി. ബോട്ടില്‍ ഇവര്‍ക്കൊപ്പം പോവാന്‍ കഴിയാതെ മടങ്ങേണ്ടിവന്ന ഡല്‍ഹി സ്വദേശി ദീപക് എന്ന പ്രഭുവിനെ പോലിസ് ഡല്‍ഹിയില്‍നിന്നും കസ്റ്റഡിയിലെടുത്ത് എറണാകുളം ആലുവയില്‍ കഴിഞ്ഞ ദിവസമെത്തിച്ചിരുന്നു. ഇദ്ദേഹത്തെ കൂടാതെ സംഘത്തിന് പോവാനുള്ള ബോട്ടുവാങ്ങാന്‍ ഇടനില നിന്നവരെയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് ഇവരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തുവരികയാണ്. സംഭവം അതീവഗൗരവുള്ളതാണെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വിലയിരുത്തിയിരിക്കുന്നത്.

രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയാണെന്നതിനാലാണ് ഇവര്‍ സമാന്തരമായി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. നേരത്തെ തമിഴ്‌നാട് പോലിസും കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തിരുന്നു. മനുഷ്യക്കടത്തിന്റെ പ്രധാന കണ്ണികളിലൊരാളായ ശ്രീകാന്തന്‍ സംഘത്തോടൊപ്പം ബോട്ടില്‍ കടന്നുവെന്നാണ് കേസില്‍ പിടിയിലായ പ്രഭു പോലിസിനോട് പറഞ്ഞത്. എന്നാല്‍, ഇത് പോലിസ് മുഴുവന്‍ വിശ്വസിച്ചിട്ടില്ല. നിലവില്‍ സാമ്പത്തികമായി നല്ലനിലയിലെത്തിയിരിക്കുന്ന ശ്രീകാന്തന്‍ സംഘത്തോടാപ്പം ജീവന്‍തന്നെ അപകടത്തിലാവാന്‍ സാധ്യതയുള്ള യാത്രയില്‍ കൂടെപ്പോവുമെന്ന് പോലിസ് വിശ്വസിക്കുന്നില്ല. ശ്രീകാന്തന്‍ തമിഴ്‌നാടിലെവിടെയങ്കിലും കാണുമെന്നാണ് പോലിസ് കരുതുന്നത്. ഇതിനിടയില്‍ സംഘം സഞ്ചരിക്കുന്ന ബോട്ട് ഇന്തോനീസ്യന്‍ തീരത്തെത്തിയിട്ടുണ്ടെന്ന് വിവരവും അന്വേഷണസംഘത്തിന് ലഭിച്ചെന്നാണ് അറിയുന്നത്.

വിദേശ അന്വേഷണ ഏജന്‍സികളാണ് ഇക്കാര്യം പോലിസിനെ അറിയിച്ചിരിക്കുന്നതെന്നാണ് വിവരം. നിലവില്‍ പുറത്തുവരുന്ന വിവരമനുസരിച്ച് 200 ലധികം പേര്‍ ബോട്ടില്‍ കയറിയിട്ടുണ്ടെന്നും ഒന്നരലക്ഷം രൂപയോളം ഒരോരുത്തരും നല്‍കിയിട്ടുണ്ടെന്നുമുള്ള വിവരവും പിടിയിലായ ദീപക് എന്ന പ്രഭു പോലിസിനോട് പറഞ്ഞതായും അറിയുന്നു. ഒരുലക്ഷം രൂപ മുന്‍കൂറായും ബാക്കി 50,000 രൂപ ബോട്ടില്‍ കയറുന്നതിന് മുമ്പായുമാണ് നല്‍കിയിരിക്കുന്നതത്രെ. ഇത്തരത്തില്‍ വന്‍ സാമ്പത്തിക ഇടപാടാണ് നടന്നിരിക്കുന്നതെന്നാണ് വിവരം. ഇതില്‍ ഒന്നരക്കോടിയോളം രൂപ ബോട്ടുവാങ്ങുന്നതിനും ഡീസലടക്കമുളളവയ്ക്കായി ചെലവായിട്ടുണ്ട്. ബാക്കി പണം മനുഷ്യക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശ്രീകാന്തന്റെയും ഇദ്ദേഹത്തിന്റെ ബന്ധുവായ രവീന്ദ്രന്റെയും പക്കലുണ്ടെന്നാണ് പോലിസിന്റെ നിഗമനം. ബോട്ടുവാങ്ങാന്‍ ശ്രീകാന്തനൊപ്പം നിന്നിരുന്ന തിരുവനന്തപുരം സ്വദേശി അനില്‍കുമാറിനെ നേരത്തെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. വരുംദിവസങ്ങളില്‍ കുടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലിസ്.




Tags: