ഹരിദ്വാറില്‍ മുസ്‌ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത് ഹിന്ദു സന്യാസികള്‍

മുസ്‌ലിംകള്‍ക്കെതിരായ അക്രമത്തിന് ആഹ്വാനം ചെയ്ത പരിപാടി സംഘടിപ്പിക്കാന്‍ സഹായിച്ചതിന് മുമ്പ് അറസ്റ്റിലായ ബിജെപി നേതാവ് അശ്വിനി ഉപാധ്യായയും ബിജെപി മഹിളാ മോര്‍ച്ച നേതാവ് ഉദിത ത്യാഗിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Update: 2021-12-23 05:17 GMT

ന്യൂഡല്‍ഹി: മുസ്‌ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത് ഹിന്ദു സന്യാസികള്‍. ഡിസംബര്‍ 17 മുതല്‍ 19 വരെ തീയതികളിലായി ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ സംഘടിപ്പിച്ച 'ധര്‍മ്മ സന്‍സദില്‍' ആണ് ഹിന്ദു സന്യാസികള്‍ മുസ്‌ലിം വംശഹത്യക്ക് ആഹ്വാനം നല്‍കിയിരിക്കുന്നത്. പ്രമുഖ മതനേതാക്കളുടേയും ഹിന്ദുത്വ സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു ഹരിദ്വാറില്‍ 'ധര്‍മ്മ സന്‍സദ്' സംഘടിപ്പിച്ചത്.

മൂന്ന് ദിവസങ്ങളിലായി നടന്ന ഈ പരിപാടിയില്‍ അസാധാരണമായ രീതിയിലുള്ള വിദ്വേഷ പ്രസംഗത്തിന് സാക്ഷ്യം വഹിച്ചു. മുസ്‌ലിംകള്‍ക്കെതിരായ അക്രമത്തിന് ആഹ്വാനം ചെയ്ത പരിപാടി സംഘടിപ്പിക്കാന്‍ സഹായിച്ചതിന് മുമ്പ് അറസ്റ്റിലായ ബിജെപി നേതാവ് അശ്വിനി ഉപാധ്യായയും ബിജെപി മഹിളാ മോര്‍ച്ച നേതാവ് ഉദിത ത്യാഗിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഞങ്ങള്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ടെന്ന് ഹിന്ദു രക്ഷാ സേനയുടെ പ്രസിഡന്റ് സ്വാമി പ്രബോധാനന്ദ ഗിരി പറഞ്ഞു. അതിനുള്ള തയ്യാറെടുപ്പുകള്‍ എന്താണെന്ന് ഞാന്‍ നിങ്ങളോട് പറയാം. ഞാന്‍ സ്വയം വ്യക്തമാക്കും, ഇതാണ് പരിഹാരം, നിങ്ങള്‍ ഈ പരിഹാരം പിന്തുടരുകയാണെങ്കില്‍, നിങ്ങള്‍ നിങ്ങളുടെ വഴി നിര്‍മിക്കും... മ്യാന്‍മറില്‍, ഹിന്ദുക്കളെ തുരത്തുകയായിരുന്നു. രാഷ്ട്രീയക്കാരും സര്‍ക്കാരും പോലിസും നോക്കിനില്‍ക്കുകയായിരുന്നു ഇത്. കഴുത്തറുത്ത് കൊന്ന് തുടങ്ങി, കാണുന്നവര്‍ വിചാരിച്ചു നമ്മള്‍ മരിക്കും, ജീവിക്കാന്‍ പോകുന്നില്ലായെന്ന്.

നിങ്ങള്‍ ഇത് ഡല്‍ഹി അതിര്‍ത്തിയില്‍ കണ്ടിട്ടുണ്ട്, അവര്‍ ഹിന്ദുക്കളെ തൂക്കിക്കൊല്ലുന്നു. ഇനി സമയമില്ല, ഒന്നുകില്‍ നിങ്ങള്‍ ഇപ്പോള്‍ മരിക്കാന്‍ തയ്യാറെടുക്കുക, അല്ലെങ്കില്‍ കൊല്ലാന്‍ തയ്യാറാകുക, വേറെ വഴിയില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ അതുകൊണ്ടാണ്, ഇവിടുത്തെ പോലിസും, രാഷ്ട്രീയക്കാരും, പട്ടാളവും, ഓരോ ഹിന്ദുവും ആയുധമെടുക്കണം, നമ്മള്‍ ഈ ശുചിത്വ യജ്ഞം നടത്തണം. ഇതല്ലാതെ ഒരു പരിഹാരവുമില്ലെന്ന് സ്വാമി പ്രബോധാനന്ദ ഗിരി പറഞ്ഞു.

വംശീയ ഉന്മൂലനത്തിനും വംശഹത്യക്കും ആഹ്വാനം ചെയ്യുന്ന പ്രസ്താവനകള്‍ പ്രബോധാനന്ദിന് ബിജെപിയുമായുള്ള ബന്ധം കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും ഭയപ്പെടുത്തുന്നതാണ്. രണ്ട് തവണ പ്രബോധാനന്ദ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. 2021 ആഗസ്ത് 12ന് ഉത്തരാഖണ്ഡിലെ ഉന്നതവിദ്യാഭ്യാസ മന്ത്രിക്കൊപ്പമുള്ള ഫോട്ടോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ഹര്‍ദ്വാറില്‍ ഇപ്പോള്‍ സമാപിച്ച ധര്‍മ്മ സന്‍സദില്‍ നിരഞ്ജനി അഖാഡയുടെ മഹാമണ്ഡലേശ്വറും ഹിന്ദു മഹാസഭയുടെ ജനറല്‍ സെക്രട്ടറിയുമായ പൂജ ശകുന്‍ പാണ്ഡെ എന്ന സാധ്വി അന്നപൂര്‍ണയും മുസ്‌ലിം വംശഹത്യാ ആഹ്വാനം നടത്തി. യാതൊരു അവ്യക്തതയുമില്ലാതെ, മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യാന്‍ ആയുധമെടുക്കണമെന്ന് അവര്‍ ആഹ്വാനം നല്‍കി.

ആയുധമില്ലാതെ ഒന്നും സാധ്യമല്ല. അവരുടെ ജനസംഖ്യ ഇല്ലാതാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ കൊല്ലുക. കൊല്ലാനും ജയിലില്‍ പോകാനും തയ്യാറാവുക. അവരില്‍ 20 ലക്ഷം പേരെ (മുസ്‌ലിംകളെ) കൊല്ലാന്‍ ഞങ്ങളില്‍ 100 പേര്‍ തയ്യാറായാലും ഞങ്ങള്‍ വിജയിക്കും, ജയിലില്‍ പോകും... നാഥുറാം ഗോഡ്‌സെയെപ്പോലെ. എന്റെ മതത്തിന് ഭീഷണിയായ എല്ലാ രാക്ഷസന്മാരില്‍ നിന്നും പ്രതിരോധത്തിനായി ഞാന്‍ ആയുധമെടുക്കുമെന്ന് അവര്‍ പറഞ്ഞു.

പരസ്യമായ മുസ്‌ലിം വംശഹത്യാഹ്വാനം പുറത്തുവന്നിട്ടും രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്ന് യാതൊരുവിധ പ്രതികരണവും ഇതുവരെ പുറത്തുവന്നിട്ടില്ല എന്നത് ഏറെ ആശങ്കകള്‍ക്ക് വഴിവെക്കുന്നതാണ്.