ഇത്തവണത്തെ ഹജ്ജിന് പരമാവധി 10,000 പേര്‍ മാത്രം; വിദേശത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് അവസരമുണ്ടാകില്ല, 65 വയസ്സിന് മുകളില്‍ ഉള്ളവരെ ഉള്‍പ്പെടുത്തില്ല

സൗദിക്കകത്തുള്ള വിദേശികള്‍ക്കും സ്വദേശികള്‍ക്കും മാത്രമായിരിക്കും ഹജ്ജിന് അവസരം. എല്ലാ രാജ്യക്കാര്‍ക്കും അവസരമൊരുക്കും. അതത് രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകരുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

Update: 2020-06-23 11:43 GMT

മക്ക: ഇത്തവണ ഹജ്ജിന് പതിനായിരം പേരെ മാത്രമെ അനുവദിക്കുവെന്ന് സൗദി ഹജ്ജ് മന്ത്രി മുഹമ്മദ് സാലിഹ് ബന്ദന്‍. സൗദിക്കകത്തുള്ള വിദേശികള്‍ക്കും സ്വദേശികള്‍ക്കും മാത്രമായിരിക്കും ഹജ്ജിന് അവസരം. എല്ലാ രാജ്യക്കാര്‍ക്കും അവസരമൊരുക്കും. അതത് രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകരുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജിന്റെ കൊവിഡ് പ്രോട്ടോക്കോള്‍ വിശദീകരിച്ച് റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കൊവിഡ് പരിശോധനയില്‍ നെഗറ്റീവായവര്‍ക്ക് മാത്രമായിരിക്കും അനുമതി. എല്ലാ ദിവസവും ഹാജിമാരുടെ ആരോഗ്യ നില പരിശോധിക്കും. ഹജ്ജ് പൂര്‍ത്തിയാകുന്നതോടെ പതിനായിരം പേരും ഹോം ക്വാറന്റൈനില്‍ തുടരണമെന്നും ഹജ്ജ് ചടങ്ങുകളില്‍ സമ്പര്‍ക്കം ഒഴിവാക്കാന്‍ ക്രമീകരണങ്ങളൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയിലെ ഹജ്ജ് -ഉംറ മന്ത്രാലയമാണ് സുപ്രധാന തീരുമാനം കൈകൊണ്ടത്.

അന്താരാഷ്ട്ര വിമാന വിലക്ക് നിലവിലുള്ളതിനാലും കൊവിഡ് സാഹചര്യത്തിലും വിദേശത്ത് നിന്നും തീര്‍ഥാടകര്‍ക്ക് ഇത്തവണ ഹജ്ജിന് അവസരമുണ്ടാകില്ല. എന്നാല്‍, സൗദിക്കകത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഹജ്ജില്‍ പങ്കെടുക്കാം. വിവിധ രാജ്യങ്ങളില്‍നിന്നുള്ള നിശ്ചിത എണ്ണം പേര്‍ക്കായിരിക്കും ഹജ്ജില്‍ പങ്കെടുക്കാന്‍ അനുമതി. അതേസമയം 65 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇപ്രാവശ്യത്തെ ഹജ്ജിന് അവസരമുണ്ടാകില്ല. മക്ക, മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലാണ് ഹജ്ജിലെ പ്രധാന ചടങ്ങുകള്‍.


Tags:    

Similar News