ഗ്യാന്‍വാപി പള്ളി കേസ്: അഡ്വക്കേറ്റ് കമ്മീഷണറെ തല്‍സ്ഥാനത്തുനിന്ന് മാറ്റി

Update: 2022-05-17 11:57 GMT

വാരാണസി: ഗ്യാന്‍വാപി പള്ളിയിലെ സര്‍വേയുടെ ചുമതല വഹിക്കുന്ന അഡ്വക്കേറ്റ് കമ്മീഷണര്‍ അഡ്വ. അജയ് കുമാര്‍ മിശ്രയെ തല്‍സ്ഥാനത്തുനിന്ന് നീക്കി. വാരാണസി കോടതിയുടെയാണ് നടപടി. ഗ്യാന്‍വാപി പള്ളിയുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രിംകോടതി പരിഗണിക്കാനിരിക്കെയാണ് സുപ്രധാനമായ ഈ നടപടി. ഇദ്ദേഹത്തെ നീക്കണമെന്നാവശ്യപ്പെട്ട് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി നേരത്തെ കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂലവിധി ലഭിച്ചിരുന്നില്ല.

സര്‍വേ വിവരങ്ങള്‍ പുറത്തുവിട്ടതിന്റെ ഭാഗമാണ് നടപടിയെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്.

സര്‍വേ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി രണ്ട് ദിവത്തെ സമയം കൂടി കൂട്ടിനല്‍കി. റിപോര്‍ട്ട് പൂര്‍ത്തിയാവാത്തതിനാല്‍ അഡ്വക്കേറ്റ് കമ്മീഷണര്‍ വിശാല്‍ സിംഗ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു.

വീഡിയോ സര്‍വേക്കിടയില്‍ ശിവലിംഗം ലഭിച്ചെന്ന സമിതിയുടെ റിപോര്‍ട്ടിനെത്തുടര്‍ന്ന് കോടതി ജില്ലാ അധികൃതരോട് പ്രദേശം സീല്‍ ചെയ്ത് സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

സര്‍വേ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വാരാണസി അന്‍ജുമാന്‍ ഇന്റസാമിയ മസ്ജിദ് അധികാരികളാണ് സുപ്രിംകോടതിയെ സമീപിച്ചത്. 1991ലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട നിയമത്തിന്റെ ലംഘനമാണ് ഇതെന്നാണ് കമ്മിറ്റിയുടെ വാദം.

മെയ് 19ന് സുപ്രിംകോടതി വാദം കേള്‍ക്കും. ഡി വൈ ചന്ദ്രചൂഡ്, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.