ഗുജറാത്ത് കലാപക്കേസില്‍ വ്യാജ തെളിവുണ്ടാക്കിയെന്ന്;സഞ്ജീവ് ഭട്ട് വീണ്ടും അറസ്റ്റില്‍,ഭരണകൂടം വേട്ടയാടുന്ന മൂന്നാമത്തെ ഇര

ഇതേ കേസില്‍ മനുഷ്യാവകശ പ്രവര്‍ത്തകരായ ടീസ്ത സെത്തല്‍വാദും മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമറും ജയിലിലാണ്. ഇവര്‍ക്കൊപ്പം പ്രതിപ്പട്ടികയില്‍ മൂന്നാമനായി ഉള്‍പ്പെടുത്തിയാണ് അറസ്റ്റ്

Update: 2022-07-13 05:52 GMT

അഹമ്മദാബാദ്:മയക്കുമരുന്ന് കേസില്‍ ഗുജറാത്ത് സര്‍ക്കാര്‍ ജയിലിലടച്ച മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ട് വീണ്ടും അറസ്റ്റില്‍. ഗുജറാത്ത് പോലിസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ജയിലിലെത്തി സഞ്ജീവ് ഭട്ടിനെ വീണ്ടും അറസ്റ്റ് ചെയ്തത്. ട്രാന്‍സഫര്‍ വാറന്റിലൂടെയാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് രേഖപ്പെടുത്തിയത്.

2002ലെ ഗുജറാത്ത് കലാപകേസില്‍ വ്യാജ തെളിവുണ്ടാക്കി നിരപരാധികളെ പ്രതിയാക്കിയെന്നാണ് സഞ്ജീവ് ഭട്ടിനെതിരായ പോലിസിന്റെ ആരോപണം. ഇതേ കേസില്‍ മനുഷ്യാവകശ പ്രവര്‍ത്തകരായ ടീസ്ത സെത്തല്‍വാദും മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമറും ജയിലിലാണ്. ഇവര്‍ക്കൊപ്പം പ്രതിപ്പട്ടികയില്‍ മൂന്നാമനായി ഉള്‍പ്പെടുത്തിയാണ് അറസ്റ്റ്.

ചൊവ്വാഴ്ച വൈകുന്നേരത്തോടെ സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഡിസിപി ചൈതന്യ മണ്ഡലിക് സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അംഗം കൂടിയാണ് ചൈതന്യ മണ്ഡലിക്.

കഴിഞ്ഞ മാസമായിരുന്നു ടീസ്ത സെതല്‍വാദിനേയും ആര്‍.ബി ശ്രീകുമാറിനേയും അറസ്റ്റ് ചെയ്തത്.ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെയാണ് ആര്‍ ബി ശ്രീകുമാറും ടീസ്ത സെത്തല്‍വാദും അറസ്റ്റ് ചെയ്യപ്പെട്ടത്.ഇതിന് പിറകേയാണ് ഇപ്പോള്‍ സഞ്ജീവ് ഭട്ടിന്റെയും അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഗുജറാത്ത് വംശഹത്യയില്‍ ഭരണകൂടത്തിന്റെ ഒത്താശ തുറന്നുകാട്ടുന്നതില്‍ മുന്നിലുള്ള ഉദ്യോഗസ്ഥരായിരുന്നു സഞ്ജീവ് ഭട്ടും, ആര്‍ ബി ശ്രീകുമാറും, ടീസ്ത സെത്തല്‍വാദും. ഇവരെ പല തവണ ഭരണകൂടം വേട്ടയാടുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്.

രാജസ്ഥാനിലെ അഭിഭാഷകനെ കള്ളക്കേസില്‍ കുടുക്കാന്‍ മയക്കുമരുന്ന് സ്ഥാപിച്ചുവെന്ന 27 വര്‍ഷം പഴക്കമുള്ള കേസിലാണ് സഞ്ജീവ് ഭട്ടിനെ നേരത്തെ ജയിലിലടച്ചത്.2018 മുതല്‍ പാലന്‍പൂര്‍ ജയില്‍ സഞ്ജയ് ഭട്ട് തടവിലാണ്.

Tags:    

Similar News