ചെമ്പരിക്ക ഖാസിയെ കൂടെയുള്ളവര്‍ അപായപ്പെടുത്തിയതാണെന്ന സൂചന നല്‍കി ജിഫ്രി തങ്ങളും

ഒരു പ്രസ്ഥാനവുമായി മുന്നോട്ടു പോകാന്‍ വലിയ പ്രയാസങ്ങള്‍ സഹിക്കേണ്ടി വരും. പലേ ഓഫറുകളും ഇപ്പോള്‍ ഉണ്ട്. സി എമ്മിന്റെ അനുഭവം ഉണ്ടാകും. ചെമ്പരിക്ക ഖാളിയുടെ അനുഭവം ഉണ്ടാകാം. ഞാന്‍ അതുകൊണ്ടൊന്നും പിന്നോട്ട് പോകുന്ന ആളല്ല. ധൈര്യത്തോടെയാണ് മുന്നോട്ടു പോകുന്നത്. അങ്ങനെയാണ് മരണമെങ്കില്‍ അങ്ങനെയാകും

Update: 2021-12-28 05:39 GMT

പിസി അബ്ദുല്ല

കോഴിക്കോട്: ചെമ്പരിക്ക ഖാസിയായിരുന്ന സിഎം അബ്ദുല്ല മുസ്‌ല്യാരെ കൂടെയുള്ളവര്‍ തന്നെ അപായപ്പെടുത്തിയതാണെന്ന സൂചന നല്‍കി സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും. വഖ്ഫ് ബോര്‍ഡുമായി ബന്ധപ്പെട്ട നിലപാടുകളുടെ പേരില്‍ തനിക്കെതിരേ ഉയരുന്ന ഭീഷണികളുടെ പശ്ചാത്തലത്തിലാണ് ജിഫ്രി തങ്ങളുടെ നിര്‍ണായക വെളിപ്പെടുത്തല്‍. ചെമ്പരിക്ക ഖാസിയുടെ അനുഭവം തനിക്കുമുണ്ടാവാമെന്നാണ് സമസ്ത അധ്യക്ഷന്‍ കഴിഞ്ഞ ദിവസം പൊതു വേദിയില്‍ തുറന്നുപറഞ്ഞത്. ഒട്ടേറെ മാനങ്ങളുള്ളതാണ് ജിഫ്രി തങ്ങളുടെ ഈ തുറഞ്ഞു പറച്ചില്‍.

കാസര്‍കോട് ജില്ലയിലെ ചില മുസ്‌ലിംലീഗ് നേതാക്കളും ജില്ലയിലെ തന്ന പ്രമുഖ സമസ്ത നേതാവുമാണ് ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണത്തില്‍ സംശയനിഴലിലുള്ളത്. വഖ്ഫ് ബോര്‍ഡുമായി ബന്ധപ്പെട്ട ഉറച്ച നിലപാടുകളുടെ പേരില്‍ ജിഫ്രി തങ്ങള്‍ക്കെതിരേയും സമാന സാഹചര്യമാണ് സംജാതമായത്. മുസ്‌ലിംലീഗ് നേതൃത്വത്തിന് ജിഫ്രി തങ്ങള്‍ അനഭിമതനായതിന് പിന്നാലെ സമസ്ത നേതൃത്വത്തിലെ ചില പ്രമുഖരും ജിഫ്രി തങ്ങള്‍ക്കെതിരേ കരുക്കള്‍ നീക്കുന്നുണ്ട്.

മലപ്പുറം ആനക്കയം, ചേപ്പൂര്‍ സിദ്ദീഖിയ ഹിഫ്‌ളുൽ ഖുർആൻ കോളജില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പൊതു പരിപാടിയിലാണ് തനിക്കെതിരേ ഒപ്പമുള്ളവരില്‍നിന്നുള്ള വധഭീഷണിയെ കുറിച്ച് സമസ്ത അധ്യക്ഷന്‍ വെളിപ്പെടുത്തിയത്.

''ഒരു പ്രസ്ഥാനവുമായി മുന്നോട്ടു പോകാന്‍ വലിയ പ്രയാസങ്ങള്‍ സഹിക്കേണ്ടി വരും. പലേ ഓഫറുകളും ഇപ്പോള്‍ ഉണ്ട്. സി എമ്മിന്റെ അനുഭവം ഉണ്ടാകും. മറ്റു ചിലരുടെ അനുഭവം ഉണ്ടാകും എന്നൊക്കെ. വിവരമില്ലാത്ത പലരും വിളിച്ചു പറഞ്ഞിട്ടുണ്ട്. അങ്ങനെ പല അനുഭവവും. ചെമ്പരിക്ക ഖാസിയുടെ അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ അതുകൊണ്ടൊന്നും പിന്നോട്ട് പോകുന്ന ആളല്ല. ധൈര്യത്തോടെയാണ് മുന്നോട്ടു പോകുന്നത്. അങ്ങനെയാണ് മരണമെങ്കില്‍ ചിലപ്പോള്‍ അങ്ങനെയാകും..'' എന്നിങ്ങനെയായിരുന്ന സമസ്ത അധ്യക്ഷന്റെ പരാമര്‍ശങ്ങള്‍.

2010 ഫെബ്രുവരി 15ന് രാവിലെ 6.50നാണ് സി എം അബ്ദുല്ല മുസ്‌ല്യാരുടെ മൃതദേഹം വീട്ടില്‍നിന്നു മാറി 900 മീറ്റര്‍ അകലെയുള്ള ചെമ്പരിക്ക കടപ്പുറത്തുനിന്ന് 40 മീറ്റര്‍ അകലെ പൊങ്ങിക്കിടക്കുന്ന നിലയില്‍ മല്‍സ്യ തൊഴിലാളികള്‍ കണ്ടത്. ഖാസിയുടെ ചെരിപ്പും ഊന്നുവടിയും ടോര്‍ച്ചും കരയോടു ചേര്‍ന്ന പാറക്കൂട്ടങ്ങളുടെ മുകളില്‍ അടുക്കിവച്ച നിലയിലായിരുന്നു. വീടിനോടു ചേര്‍ന്ന ഖാസിയുടെ സ്വകാര്യ മുറി പുറത്തുനിന്നു താഴിട്ട് പൂട്ടിയ നിലയിലായിരുന്നു.

സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം കൊലപാതകമാണെന്നും പിന്നില്‍ ഉന്നതരുടെ കരങ്ങളുണ്ടെന്നും കണ്ടെത്തിയ ജനകീയ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് കഴിഞ്ഞ വര്‍ഷം പുറത്തു വന്നിരുന്നു. പിയുസിഎല്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി എ പൗരന്‍, മനുഷ്യാവകാശ പ്രവര്‍ത്തക അഡ്വ. എല്‍സി ജോര്‍ജ്, സാമൂഹിക പ്രവര്‍ത്തകന്‍ അഡ്വ. ടി വി രാജേന്ദ്രന്‍ തുടങ്ങിയവര്‍ നടത്തിയ ജനകീയ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടിലാണ് പോലിസിനും സിബിഐക്കുമെതിരേ തെളിവുകള്‍ കണ്ടെത്തിയത്.

ഖാസിയുമായി അടുത്ത ബന്ധമുള്ളവരെ വിദഗ്ധസംഘം ചോദ്യം ചെയ്താല്‍ തന്നെ കേസ് തെളിയുമെന്നാണ് റിപോര്‍ട്ട് പറയുന്നത്.

ചെമ്പരിക്ക ഖാസി പ്രസിഡന്റായിരുന്ന സമസ്തയുടെ കീഴിലുള്ള എംഐസി (മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ്) സ്ഥാപനത്തിന്റെയും സമസ്തയുടെയും ജില്ലാ സെക്രട്ടറിയായ യു എം അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍ കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം. അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍ക്ക് എം ഐ സിയുടെ ചെലവില്‍ കാര്‍ വേണമെന്ന ആവശ്യം അബ്ദുല്ല മുസ്‌ല്യാര്‍ ശക്തമായി എതിര്‍ത്തിരുന്നുവത്രേ. അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാരെ കൂട്ടുപിടിച്ചാണ് ചില ശക്തികള്‍ ചെമ്പരിക്ക ഖാസിയെ ഇല്ലാതാക്കാന്‍ കരുക്കള്‍ നീക്കിയതെന്നും അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍ക്ക് എല്ലാമറിയാമെന്നും ഖാസിയുടെ ബന്ധുക്കള്‍ ഇപ്പോഴും തറപ്പിച്ചു പറയുന്നു. ഖാസിയുടെ ഒരു മരുമകനെ ശത്രുപക്ഷത്താക്കിയതും ഈ ശക്തികളാണത്രേ. എന്നാല്‍, പോലിസ് രേഖകളിലോ അന്വേഷണ നാള്‍വഴികളിലോ ഈ ആരോപണങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ല.

സമസ്ത സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മുസ്‌ല്യാരുടെ മരണം സംബന്ധിച്ചു സമസ്തയുടെ പ്രമുഖ വക്താവ് ഡോ. ബഹാഉദ്ദീന്‍ നദ്‌വി 2019 മാര്‍ച്ച് 10ന് 'സുപ്രഭാതം' ദിനപത്രത്തില്‍ എഴുതിയതിങ്ങനെയാണ്: ''സമസ്തയുടെ സമുന്നതനായ ഒരു പണ്ഡിതനെ ഇരുട്ടിന്റെ മറവില്‍ നിഷ്‌കാസനം ചെയ്തു. പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തില്‍ അത് ആത്മഹത്യയാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് ചില ദുശ്ശക്തികള്‍ നടത്തുന്നത്. അദ്ദേഹം വിയര്‍പ്പൊഴുക്കി സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപന സമുച്ചയങ്ങളുടെ ഭരണസാരഥ്യത്തിന്റെ മറവില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ ചില വന്‍തോക്കുകളാണ് ഘാതകരായതെന്നാണ് നിഗമനം.''

ഖാസിയുടെ മരണം കൊലപാതകമെന്ന് ആദ്യം പറഞ്ഞത് എസ്‌കെഎസ്എസ്എഫാണ്. തുടര്‍ന്ന്, സമരപരിപാടികളുമായി അവര്‍ മുന്നോട്ടു വന്നു. സംയുക്ത സമരസമിതികള്‍, ആക്ഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കുകയും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍, സ്വന്തം ഉപാധ്യക്ഷന്റെ ദുരൂഹ മരണത്തില്‍ സമസ്തയും വക്താക്കളും ഇ കെ സുന്നി യുവ തുര്‍ക്കികളുമൊക്കെ നിശ്ശബ്ദമാവുന്നതാണ് പിന്നീട് കണ്ടത്.

ഖാസിയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു സമസ്തയും പോഷക സംഘടനകളും പ്രഖ്യാപിച്ച പ്രക്ഷോഭങ്ങള്‍ ജലരേഖയായി. മാത്രമല്ല, ഖാസിയുടെ മരണത്തില്‍ ആരോപണ പ്രതിക്കൂട്ടിലുള്ള നേതാവിനെ ജില്ലയില്‍നിന്നു സ്ഥാനക്കയറ്റം നല്‍കി സംസ്ഥാന ഉപാധ്യക്ഷനാക്കി സമസ്ത സംരക്ഷിക്കുകയും ചെയ്തു.

കേസില്‍ ഇ കെ സമസ്തയ്‌ക്കെതിരേ ഗുരുതര ആരോപണമാണ് കുടുംബം ഇപ്പോഴും ഉന്നയിക്കുന്നത്. പ്രതികളാണെന്നു സംശയിക്കുന്ന ചിലര്‍ സമസ്തയുടെ ജില്ലാ കമ്മിറ്റിയിലും മുസ്‌ലിംലീഗിലുമാണെന്നും അവരെ സമസ്ത സംരക്ഷിക്കുകയാണെന്നും കുടുംബം വിശ്വസിക്കുന്നു. സമസ്തയുടെ അന്നത്തെ ജില്ലാ സെക്രട്ടറിയും ഇപ്പോള്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ യു എം അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍ക്കു

കൊലപാതകത്തില്‍ വ്യക്തമായ പങ്കുണ്ടെന്നും കേസ് അട്ടിമറിക്കാന്‍ ആദ്യം മുതലേ ശ്രമിച്ചത് ഇയാളാണെന്നും കുടുംബം ആരോപിക്കുന്നു. അതേസമയം, യുഎം അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍ക്കെതിരെ തെളിവുകളൊന്നുമില്ലെന്ന നിലപാടിലാണ് സിബിഐ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍.

എസ്‌കെഎസ്എസ്എഫ് സംസ്ഥാന നേതൃത്വം പ്രക്ഷോഭത്തിനു തയ്യാറായെങ്കിലും അവരെ സമസ്ത നേതാവ് പിന്തിരിപ്പിച്ചുവെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. നിയമപരമായി കേസിനെ നേരിടാന്‍ സമസ്ത മുന്‍കൈയെടുത്തിട്ടില്ല. സമരങ്ങള്‍ക്കു മുന്നിട്ടിറങ്ങിയ വിദ്യാര്‍ഥി സംഘടനയെ സമസ്ത നിരുല്‍സാഹപ്പെടുത്തുകയും ചെയ്തു. ഖാസിയുടെ മരണത്തില്‍ ഹൈദരലി ശിഹാബ് തങ്ങളും ജിഫ്രി തങ്ങളും ആലിക്കുട്ടി മുസ്‌ല്യാരുമൊക്കെ പ്രഖ്യാപിച്ച സമരപ്രക്ഷോഭങ്ങള്‍ കടലാസിലൊതുങ്ങി.

ചെമ്പരിക്ക ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്ന് അവഗണിച്ച ജിഫ്രി മുത്തുക്കോയ തങ്ങളാണ് ഇപ്പോള്‍ ചെമ്പരിക്ക ഖാസിയുടെ അനുഭവം തനിക്കും ഉണ്ടായേക്കാം എന്ന് തുറന്നു പറയുന്നത് എന്നതും ശ്രദ്ധേയമാണ്. 

Tags: