സാമ്പത്തിക പ്രതിസന്ധി: എയര്‍ ഇന്ത്യയും വില്‍പനക്ക്

55,000 കോടിയോളമായിരുന്നു 2018 മാര്‍ച്ച് വരെ എയര്‍ ഇന്ത്യയുടെ ആകെ കടം. എന്നാല്‍ 2019 മാര്‍ച്ചിലേക്കെതിയപ്പോള്‍ ഇത് 58,351.93 കോടിയായി ഉയരുകയും ചെയ്തുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.

Update: 2019-10-09 10:12 GMT

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഓഹരി സ്വകാര്യ മേഖലയ്ക്ക് വില്‍ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. 1.05 ട്രില്യണ്‍(1,05,000 കോടി രൂപ) സമാഹരിക്കാനാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കുന്നത് വഴി വന്‍തുക സമാഹരിക്കാന്‍ കഴിയുമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ പ്രതീക്ഷ. മാര്‍ച്ച് 31നകം ലക്ഷ്യം നേടാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.എയര്‍ ഇന്ത്യക്ക് നിലവില്‍ 128 വിമാനങ്ങളാണുള്ളത്.ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിതല സമിതിയുടെ പരിഗണനയിലാണ് ഓഹരി വില്‍പ്പനാ ക്രമം നടത്താന്‍ തീരുമാനം. ധനമന്ത്രി നിര്‍മല സീതാരാമന്‍, വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

55,000 കോടിയോളമായിരുന്നു 2018 മാര്‍ച്ച് വരെ എയര്‍ ഇന്ത്യയുടെ ആകെ കടം. എന്നാല്‍ 2019 മാര്‍ച്ചിലേക്കെതിയപ്പോള്‍ ഇത് 58,351.93 കോടിയായി ഉയരുകയും ചെയ്തുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഇത് കണക്കിലെടുത്താണ് കമ്പനിയെ വില്‍ക്കാന്‍ കേന്ദ്രം ഇറങ്ങി തിരിച്ചതും. 2015ല്‍ 2072 കോടി നഷ്ടമുണ്ടാക്കിയ എയര്‍ ഇന്ത്യ, പിന്നീട് 2016ലും 2017ലും നേട്ടത്തിലായിരുന്നു. സാമ്പത്തിക പ്രതസിന്ധി കാരണം എയര്‍ ഇന്ത്യ ജീവനക്കാരുടെ ശമ്പളം വരെ മുടങ്ങിരുന്നു. 2017ലാണ് എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം പ്രത്യേക സമിതിക്ക് രൂപം നല്‍കിയത്.

അതേസമയം, വ്യാമയാന രംഗത്തെ വിദേശ നിക്ഷേപത്തിന്റെ പരിധി ഈ വര്‍ഷം വര്‍ധിപ്പാക്കാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.ഇത് വ്യോമയാന മേഖലയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. നിലവില്‍ വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ 49 ശതമാനമേ വിദേശ നിക്ഷേപം നടത്താന്‍ സാധിക്കുള്ളൂ. ഈ പരിധിയാണ് സര്‍ക്കാര്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്. നിലവില്‍ 2,500 കോടി മാത്രമാണ് എയര്‍ ഇന്ത്യയുടെ കൈവശമുള്ളതെന്നാണ് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.




Tags:    

Similar News