സെൻസസ്-എൻപിആർ ഫീൽഡ് ട്രയലുകൾ ഉടൻ ആരംഭിക്കും
ആപ്ലിക്കേഷനിൽ വീടുകളുടെ പട്ടികപ്പെടുത്തൽ, ഭവന സെൻസസ്, എൻപിആർ എന്നിവ സംബന്ധിച്ച ചോദ്യാവലിയും ഉണ്ടായിരിക്കുമെന്ന് അധികൃതർ പറഞ്ഞു.
ന്യൂഡൽഹി: സെൻസസ്-എൻപിആർ ഒന്നാം ഘട്ട ഫീൽഡ് ട്രയൽ നടത്താൻ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (ആർജിഐ) തയ്യാറെടുക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് സെൻസസ്-എൻപിആർ ഫീൽഡ് ട്രയലുകൾ സംഘടിപ്പിക്കുന്നതെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഹിന്ദു റിപോർട്ട് ചെയ്തു.
എൻപിആർ പുതുക്കലിന്റെ ഭാഗമായുള്ള ആദ്യഘട്ട പ്രവർത്തനമായ ഭവന സെൻസസും, ഭവനങ്ങളുടെ പട്ടികപ്പെടുത്തലും കഴിഞ്ഞ വർഷം ഏപ്രിൽ 1 മുതൽ തുടങ്ങുവാൻ സർക്കാർ തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് പകർച്ചവ്യാധി കാരണം അനിശ്ചിതമായി മാറ്റിവയ്ക്കുകയായിരുന്നു. വാക്സിനേഷൻ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലായതിനാൽ ഈ വർഷവും ഈ പ്രവർത്തനങ്ങൾ ഈ വർഷവും തുടങ്ങുവാൻ സാധ്യതയില്ല.
എന്നിരുന്നാലും, മൊബൈൽ ആപ്പ് വഴി ഓരോ ജില്ലയിലെയും ഓരോ ബ്ലോക്കിലും 50 മുതൽ 60 വരെ കുടുംബങ്ങൾ ഉൾപ്പെടുന്ന പ്രീ-ടെസ്റ്റുകളോ ഫീൽഡ് ട്രയലുകളോ നടത്താൻ ഉദ്യോഗസ്ഥർ പദ്ധതിയിടുന്നു. ആപ്ലിക്കേഷനിൽ വീടുകളുടെ പട്ടികപ്പെടുത്തൽ, ഭവന സെൻസസ്, എൻപിആർ എന്നിവ സംബന്ധിച്ച ചോദ്യാവലിയും ഉണ്ടായിരിക്കുമെന്ന് അധികൃതർ പറഞ്ഞു.
സെൻസസ് പ്രവർത്തനത്തിനുള്ള തിയ്യതി ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിന് എന്യൂമെറേറ്ററിന് പരിശീലനം നൽകേണ്ടതുണ്ട്. പേപ്പർ ഫോമിന് പകരം ആപ്ലിക്കേഷൻ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്ന യുവ അധ്യാപകരാണ് പല എന്യുമെറേറ്ററുകളും.
എൻപിആറിനായുള്ള ചോദ്യങ്ങൾ ഇതുവരെ പരസ്യമാക്കിയിട്ടില്ല, എന്നാൽ 2019 ൽ നടന്ന പ്രീ-ടെസ്റ്റിൽ അച്ഛന്റെയും അമ്മയുടെയും ജനനത്തീയതി, സ്ഥലം, അവസാന താമസസ്ഥലം, മാതൃഭാഷ, ആധാർ (ഓപ്ഷണൽ), വോട്ടർ ഐഡി കാർഡ്, മൊബൈൽ ഫോണും ഡ്രൈവിങ് ലൈസൻസ് നമ്പറുമാണ് ആരാഞ്ഞത്.
ഫെബ്രുവരി 9 ന്, ആർജിഐയും ഇന്ത്യൻ സെൻസസ് കമ്മീഷണറുമായ വിവേക് ജോഷി, എല്ലാ സംസ്ഥാനങ്ങളിലെയും സെൻസസ് ഓപറേഷൻസ് ഡയറക്ടർമാരുടെ ഒരു വെർച്വൽ മീറ്റിങ്ങ് വിളിച്ചു ചേർത്തിരുന്നു. വരാനിരിക്കുന്ന സെൻസസിനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്തു, ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള ഫീൽഡ് ട്രയലുകളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തിരുന്നു.

