ത്രിപുര വംശീയാക്രമണം റിപോർട്ട് ചെയ്ത രണ്ട് വനിത മാധ്യമ പ്രവർത്തകർ കസ്റ്റഡിയിൽ
ത്രിപുരയിൽ മുസ്‌ലിം പള്ളികൾക്കെതിരേയും മുസ്‌ലിംകൾക്കെതിരേയും ആക്രമണം നടത്തിയ വിഎച്ച്പിയുടെ പരാതിയിലാണ് നടപടി.
അഗർത്തല: ത്രിപുര വംശീയാക്രമണം റിപോർട്ട് ചെയ്യാൻ എത്തിയ രണ്ട് വനിതാ മാധ്യമ പ്രവർത്തകർക്കെതിരേ കേസ് എടുത്ത് ത്രിപുര പോലിസ്. എച്ച്ഡബ്ല്യു ന്യൂസ് നെറ്റ് വർക്കിലെ സമൃദ്ധി ശകുനിയ, സ്വർണ ഝാ എന്നിവർക്കെതിരെയാണ് കേസ്. മതസ്പർധ വളർത്താൻ ശ്രമിച്ചു എന്നത് അടക്കം വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
ത്രിപുരയിൽ മുസ്‌ലിം പള്ളികൾക്കെതിരേയുംമുസ്‌ലിംകൾക്കെതിരേയും ആക്രമണം നടത്തിയ വിഎച്ച്പിയുടെ പരാതിയിലാണ് നടപടി. ഡൽഹിയിൽയിൽ നിന്ന് എത്തിയ ഇവരെ ഹോട്ടൽ മുറിയിൽ നിന്ന് പോലിസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇരുവരും ഇന്ന് ഡൽഹിക്ക് തിരികെ എത്താനിരിക്കെയാണ് പോലിസ് നടപടി.
ഹിന്ദിയിൽ കുറിച്ച ഒരു ട്വീറ്റിൽ ഝാ എഴുതി: "ഇന്നലെ രാത്രി, ഏകദേശം 10:30ന്, പോലിസുകാർ ഞങ്ങളുടെ ഹോട്ടലിന് പുറത്ത് വന്നിരുന്നു, പക്ഷേ അവർ ഞങ്ങളോട് സംസാരിച്ചില്ല. ഏകദേശം 5:30 ന് ഞങ്ങൾ ചെക്ക്ഔട്ട് ചെയ്യാൻ പോകുമ്പോൾ, ഞങ്ങൾക്കെതിരായ പരാതിയെക്കുറിച്ചും ചോദ്യം ചെയ്യലിനായി ധർമ്മനഗർ പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ചും ഞങ്ങളോട് പറഞ്ഞു."
എഫ്‌ഐആറിന്റെ പകർപ്പും അവർ പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്. പരാതി ലഭിച്ചതിന് പിന്നാലെ ഇവരെ ചോദ്യം ചെയ്യാൻ പോലിസ് സംഘം പോയിരുന്നെന്നും ഇവരെ ഇതുവരെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ലെന്ന് ഉന്നത പോലിസ് വൃത്തങ്ങൾ പറയുന്നു.
ത്രിപുരയിലെ പാനിസാഗറിൽ മുസ്‌ലിം പള്ളിയും കടകളും തകർത്ത സംഭവത്തിൽ റിപോർട്ട് നൽകിയ മാധ്യമ പ്രവർത്തകരാണിവർ. എന്നാൽ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടും പള്ളി തകർത്തിട്ടില്ലെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ഉത്തര ത്രിപുരയിലെ പാനിസാഗർ ചംതില്ല പ്രദേശത്ത് ഒക്ടോബർ 26നാണ് അക്രമം നടന്നത്. ബംഗ്ലാദേശിൽ ദുർഗ പൂജക്കിടെ ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിക്കിടെയാണ് സംഭവം.
