കര്‍ഷക പ്രക്ഷോഭം: ബജറ്റ് ദിനത്തിലെ പാര്‍ലമെന്റ് മാര്‍ച്ച് മാറ്റിവച്ചു

Update: 2021-01-27 15:24 GMT

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിനു നടത്താനിരുന്ന പാര്‍ലിമെന്റ് മാര്‍ച്ച് മാറ്റിവച്ചു. ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റിലേക്കു നടത്താന്‍ തീരുമാനിച്ച മാര്‍ച്ച് നീട്ടിവച്ചതായി ഭാരതീയ കിസാന്‍ യൂനിയന്‍(ആര്‍) നേതാവ് ബല്‍ബീര്‍ എസ് രാജേവാള്‍ അറിയിച്ചു. ചൊവ്വാഴ്ച നടന്ന റിപ്പബ്ലിക് ദിന ട്രാക്റ്റര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. മാര്‍ച്ച് ഇപ്പോള്‍ മാറ്റിവച്ചതായും അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

     ട്രാക്റ്റര്‍ റാലി സര്‍ക്കാര്‍ ഗൂഢാലോചനയ്ക്ക് ഇരയായെന്ന് ബല്‍ബീര്‍ എസ് രാജേവാള്‍ മാധ്യമങ്ങളോട് പറഞ്ഞു. 'സമരം തകര്‍ക്കാന്‍ ശ്രമിച്ചിട്ടും 99.9 ശതമാനം കര്‍ഷകരും സമാധാനപരമായാണ് പങ്കെടുത്തത്. എന്നാല്‍, ചില സംഭവങ്ങള്‍ നടന്നു. പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി അംഗങ്ങളെ സര്‍ക്കാര്‍ ഉപരോധത്തിന് മുന്നില്‍ നിര്‍ത്തി. എന്നാല്‍ അവരെ തടഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു. നേരത്തേ, റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷക പ്രക്ഷോഭത്തില്‍ നിന്നു പിന്‍മാറുന്നതായി രണ്ടു സംഘടനകള്‍ അറിയിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്റ്റര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറി കര്‍ഷക സംഘടനകളുടെ പതാക നാട്ടിയതിനെയും മറ്റും പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികള്‍ എതിര്‍ത്തിരുന്നു. ഇതേച്ചൊല്ലി കര്‍ഷക സംഘടനകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് ദിനത്തില്‍ പാര്‍ലമെന്റ് വളയുന്നതില്‍ നിന്നു കര്‍ഷക സംഘടനകള്‍ പിന്‍മാറിയിട്ടുള്ളത്. അതേസമയം ചെങ്കോട്ടയ്ക്കു മുന്നിലെ സംഘര്‍ഷാവസ്ഥയ്ക്കു പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും ഗൂഢാലോചനയാണെന്നും പതാക കെട്ടിയത് ബിജെപിയെ പിന്തുണയ്ക്കുന്ന സിനിമാനടനാണെന്നുമാണ് കര്‍ഷകരുടെ ആരോപണം.

Farmers Scrap Budget Day March To Parliament After Tractor Rally Violence

Tags:    

Similar News