കർഷകർ വീണ്ടും തെരുവിലേക്ക്; അടുത്ത ഘട്ട സമരം പ്രഖ്യാപിച്ചു, നവംബർ 26 ന് എല്ലാ രാജ്ഭവനുകളിലേക്കും മാർച്ച്

Update: 2022-11-17 09:36 GMT

ന്യൂഡൽഹി: രാജ്യത്തെ കർഷകർ വീണ്ടും തെരുവിലേക്ക് ഇറങ്ങുന്നു. കർഷക സംഘടനകൾ രാജ്യത്തെ കർഷക സമരത്തിന്റെ അടുത്ത ഘട്ടം തുടങ്ങാൻ പോവുകയാണെന്ന് പ്രഖ്യാപിച്ചു. ദില്ലയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സംയുക്ത കർഷക സംഘടനകളുടെ പ്രഖ്യാപനം. സമരത്തിന്റെ ഭാഗമായി നവംബർ 26 ന് എല്ലാ രാജ്ഭവനുകളിലേക്കും മാർച്ച് നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി. താങ്ങുവില ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ കേന്ദ്ര സർക്കാർ പാലിക്കാത്തതിലാണ് ദേശവ്യാപക പ്രതിഷേധം ഉയരുന്നത്.

ദില്ലി മാർച്ചിന്റെ വാർഷിക ദിനത്തിലാണ് പ്രതിഷേധം വീണ്ടും തെരുവിലേക്ക് എത്തുന്നത്. സിപിഎമ്മിന്റെ കർഷക സംഘടനയായ കിസാൻ സഭയും സമരത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെത് നാണം കെട്ട വാഗ്ദാന ലംഘനമെന്ന് കർഷക സംഘടനകളുടെ നേതാക്കൾ ദില്ലിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. താങ്ങുവില ഉൾപ്പെടെയുള്ള ഏഴ് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുക. 2023 ന് ഉള്ളിൽ താങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാരിനെ കൊണ്ട് നടപ്പാക്കിക്കുമെന്ന് സംഘടനകൾ വ്യക്തമാക്കി. സിസംബർ 1 മുതൽ 11 വരെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും എംപി, എംഎൽഎ ഓഫീസുകളിലേക്കും മാർച്ച് നടത്തും.

Similar News