സർക്കാരിന്റെ കരട് നിർദേശം കർഷക സംഘടനകൾ നിരസിച്ചു; ഡിസംബർ 14 ന് ബിജെപി ഓഫീസുകൾ ഘരാവോ ചെയ്യും
ഡിസംബർ 12 നകം ഡൽഹി-ജയ്പൂർ ഹൈവേ ഞങ്ങൾ തടയും. ഡിസംബർ 14 ന് ബിജെപി ഓഫീസുകൾ ഘരാവോ ചെയ്യും, രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടക്കും.
ന്യൂഡൽഹി: കർഷക പ്രക്ഷോഭങ്ങൾക്ക് മുന്നിൽ കേന്ദ്രസർക്കാർ വച്ച കരട് നിർദേശങ്ങൾ കർഷക സംഘടനകൾ തള്ളി. സർക്കാർ നിർദേശിച്ച കരട് നിർദേശങ്ങൾ പൂർണമായും നിരസിച്ചതായി ക്രാന്തികാരി കിസാൻ യൂനിയൻ പ്രസിഡന്റ് ദർശൻ പാൽ പറഞ്ഞു.
ഡിസംബർ 12 നകം ഡൽഹി-ജയ്പൂർ ഹൈവേ ഞങ്ങൾ തടയും. ഡിസംബർ 14 ന് ബിജെപി ഓഫീസുകൾ ഘരാവോ ചെയ്യും, രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടക്കും. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള കർഷകരോട് ഞങ്ങൾ ഡൽഹിയിലേക്കെത്തുവാൻ ആഹ്വാനം ചെയ്യുന്നുവെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.
താങ്ങുവിലയില്‍ രേഖാമൂലം ഉറപ്പ്, സര്‍ക്കാര്‍ നിയന്ത്രിത കാര്‍ഷിക ചന്തകള്‍ നിലനിര്‍ത്തും, സ്വകാര്യ മേഖലയെ നിന്ത്രിക്കും, കരാര്‍, കൃഷി തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം, സ്വകാര്യ, സര്‍ക്കാര്‍ ചന്തകള്‍ക്ക് നികുതി ഏകീകരണം എന്നീ അഞ്ച് ഫോര്‍മുലകളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. ഇക്കാര്യങ്ങള്‍ എഴുതി നല്‍കുമെന്നും കേന്ദ്രം ഉറപ്പു നൽകിയിരുന്നു.
കോർപ്പറേറ്റ് ഭീമന്മാരായ അംബാനി, അദാനി എന്നിവരെ ബഹിഷ്‌കരിക്കാനും കർഷകർ തീരുമാനിച്ചു. ഇതോടെ കർഷക പ്രക്ഷോഭം രാജ്യത്ത് കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കമാണ് കർഷക നേതാക്കൾ തീരുമാനിച്ചിരിക്കുന്നത്. നിയമങ്ങൾ റദ്ദുചെയ്യുന്നതിൽ കുറഞ്ഞൊന്നും പരിഹാരമല്ലെന്നാണ് കർഷകരുടെ നിലപാട്.