വ്യാജബിരുദത്തില്‍ കുടുങ്ങി രണ്ടാം മോദി മന്ത്രിസഭയിലെ മാനവവിഭവശേഷി മന്ത്രിയും

ഇന്ത്യാ ടുഡേ ദിനപ്പത്രമാണ് രമേഷ് പൊഖ്രിയാലിന്റെ പേരിലുള്ള രണ്ട് ഡോക്ടറേറ്റുകള്‍ വ്യാജമാണെന്ന് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. രമേഷ് പൊഖ്രിയാലിന്റെ പേരിലുള്ള രണ്ട് ഡിലിറ്റ് ബിരുദങ്ങള്‍ ഓപണ്‍ ഇന്ററര്‍നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് കൊളംബോ എന്ന ശ്രീലങ്കന്‍ സര്‍വകലാശാലയുടെ പേരിലാണ്.

Update: 2019-06-01 09:25 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കും പിന്നാലെ രണ്ടാം മോദി മന്ത്രിസഭയിലെ മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാലിന്റെ ബിരുദവും വ്യാജമെന്ന് റിപോര്‍ട്ട്. ഇന്ത്യാ ടുഡേ ദിനപ്പത്രമാണ് രമേഷ് പൊഖ്രിയാലിന്റെ പേരിലുള്ള രണ്ട് ഡോക്ടറേറ്റുകള്‍ വ്യാജമാണെന്ന് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. രമേഷ് പൊഖ്രിയാലിന്റെ പേരിലുള്ള രണ്ട് ഡിലിറ്റ് ബിരുദങ്ങള്‍ ഓപണ്‍ ഇന്ററര്‍നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് കൊളംബോ എന്ന ശ്രീലങ്കന്‍ സര്‍വകലാശാലയുടെ പേരിലാണ്.

\സാഹിത്യത്തിലെ സംഭാവനകള്‍ പരിഗണിച്ച് 1990ല്‍ കൊളംബോ ഓപണ്‍ സര്‍വകലാശാല ഡി- ലിറ്റ് ബിരുദം നല്‍കിയെന്നാണ് രമേഷ് പൊഖ്രിയാല്‍ നിഷാങ്കിന്റെ ബയോ ഡാറ്റയില്‍ പറയുന്നത്. എന്നാല്‍, ശ്രീലങ്കയില്‍ ഇങ്ങനെയൊരു സര്‍വകലാശാല ഇല്ലെന്നും ശ്രീലങ്കയിലെ സര്‍വകലാശാല ഗ്രാന്റ്‌സ്് കമ്മീഷനില്‍നിന്ന് ഇതിന് വ്യക്തമായ സ്ഥിരീകരണം കിട്ടിയെന്നും ഇന്ത്യാ ടുഡേയുടെ റിപോര്‍ട്ടില്‍ പറയുന്നു. ശാസ്ത്രരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം ഇതേ സര്‍വകലാശാലാ പൊഖ്രിയാലിന് മറ്റൊരു ഡോക്ടറേറ്റ് നല്‍കിയെന്നും അവകാശവാദമുന്നയിച്ചു. എന്നാല്‍, ഇതും വ്യാജമാണെന്ന് വ്യക്തമായതായി റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

രമേഷ് പൊഖ്രിയാലിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം കഴിഞ്ഞവര്‍ഷം ഡെറാഡൂണില്‍ നല്‍കിയ അപേക്ഷയ്ക്ക് കിട്ടിയ മറുപടിയിലെ വിവരങ്ങള്‍ അപൂര്‍ണമായിരുന്നു. മാത്രമല്ല, വിവരാവകാശ നിയമപ്രകാരം ലഭിച്ച രമേഷ് പൊഖ്രിയാലിന്റെ ബയോ ഡാറ്റയിലുള്ള ജനന തിയ്യതിയും പാസ്‌പോര്‍ട്ടിലെ ജനനതിയ്യതിയും വ്യത്യസ്തമാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. പൊഖ്രിയാല്‍ 1959 ആഗസ്ത് 15ന് ജനിച്ചുവെന്നാണ് ബയോഡാറ്റയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, പാസ്‌പോര്‍ട്ടിലെ ജനന തിയ്യതി 1959 ജൂലൈ 15 ആണ്. നിരവധി വിവാദപ്രസ്താവനകള്‍കൊണ്ട് കുപ്രസിദ്ധനായ ഇദ്ദേഹം ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ഉത്തര്‍പ്രദേശിലെ പ്രധാന ബിജെപി നേതാക്കളിലൊരാളുമാണ്.

ആധുനികശാസ്ത്രം ജ്യോതിഷത്തിന് മുന്നില്‍ എത്രയോ ചെറുതാണ്, ലോകത്തിലെ നമ്പര്‍ വണ്‍ ശാസ്ത്രം ജ്യോതിഷമാണ്, പ്രാചീന ഇന്ത്യയിലെ സന്യാസിയായിരുന്ന കണാദനാണ് ആദ്യം ആണവപരീക്ഷണം നടത്തിയത്, പ്ലാസ്റ്റിക് സര്‍ജറി നടത്തിയാണ് ഗണപതിയെ സൃഷ്ടിച്ചത് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ വിവാദ പ്രസ്താവനകള്‍. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ഹരിദ്വാറില്‍നിന്നുള്ള പാര്‍ലമെന്റംഗമായിരുന്ന പൊഖ്രിയാല്‍, ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് വിവാദവിവാദപരാമര്‍ശമുന്നയിച്ചത്. 

Tags:    

Similar News