അരക്കോടിയിലധികം രൂപയുടെ കള്ളനോട്ടുമായി മൂന്നാമതും യുവമോർച്ച മുൻ നേതാവ് പിടിയിൽ

ഇന്ത്യൻ ശിക്ഷാ നിയമം 489ബി, 489സി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ എൻഐഎ നിയമത്തിലെ പുതിയ ഭേ​ദ​ഗതി പ്രകാരം കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്നത് ഭീകരവാ​ദ പ്രവർത്തനമാണ്.

Update: 2019-11-28 12:48 GMT

അന്തിക്കാട്: അമ്പത്തിനാല് ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്നാമതും യുവമോർച്ച മുൻ നേതാവ് പിടിയിൽ. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം അഞ്ചാംപരത്തി സ്വദേശി എരാശ്ശേരി വീട്ടിൽ രാഗേഷാണ് പിടിയിലായത്. അന്തർസംസ്ഥാന കള്ളനോട്ടടി സംഘത്തിലെ പ്രധാനിയായ രാഗേഷിനെ അന്തിക്കാട് പോലീസാണ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ കൈവശമുള്ള 40 ലക്ഷത്തിന്റെ കള്ളനോട്ട് വിതരണം ചെയ്യാൻ പോകുന്നതിനിടെയാണ് സഹായികളായ രണ്ടുപേരെയും കാരമുക്കിൽ വച്ച് അന്തിക്കാട് എസ്ഐ കെജെ ജിനേഷിന്റെ നേതൃത്വത്തിൽ പോലിസ് പിടികൂടുന്നത്. ഇവരുടെ വീട് റെയ്ഡ് ചെയ്ത് 13.46 ലക്ഷം രൂപയുടെ കള്ളനോട്ട് കൂടി പിടികൂടിയിരുന്നു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രാഗേഷിന് പിടിവീഴുന്നത്.

നേരത്തെ രണ്ട് ലക്ഷം രൂപയുടെ കള്ളനോട്ട് കേസടക്കം രണ്ട് കേസുകളിൽ ഇയാൾ പ്രതിയാണ്. ക്രൈം നമ്പർ 686/19 പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്തതിന് ​ഇന്ത്യൻ ശിക്ഷാ നിയമം 489ബി, 489സി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ എൻഐഎ നിയമത്തിലെ പുതിയ ഭേ​ദ​ഗതി പ്രകാരം കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്നത് ഭീകരവാദ പ്രവർത്തനമാണ്.

എന്നാൽ കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്തതിന് മൂന്ന് തവണ പോലിസ് പി‍ടിയിലായെങ്കിലും യുവമോർച്ച മുൻ നേതാവിനെതിരേ എൻഐഎ അന്വേഷണം നടക്കാത്തത് വ്യാപക ചർച്ചയായിരിക്കുകയാണ്.