ഗൾഫ് മേഖലയിൽ ആശങ്കയൊഴിയാതെ കൊവിഡ് വ്യാപനം; വിമാന ടിക്കറ്റിന് തുക കണ്ടെത്താനാവാതെ പ്രവാസികൾ
ഒരാള്‍ക്ക് ഏറ്റവും കുറഞ്ഞത് മുപ്പത്തിയാറായിരം രൂപ നിരക്കുവരുമെന്ന് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു
ദുബൈ: ഗൾഫ് മേഖലയിൽ ആശങ്കയൊഴിയാതെ കൊവിഡ് വ്യാപന നിരക്ക് വർധിക്കുന്നു. ഇതുവരെ കൊവിഡ് ബാധിതരുടെ എണ്ണം 48,954 ആയി. 276 പേര്‍ മരിച്ചു. അതേസമയം നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ നോര്‍ക്കവഴി രജിസ്ട്രേഷന്‍ ചെയ്യുമ്പോഴും വിമാന ടിക്കറ്റിന് തുക കണ്ടെത്താനാവാതെ പ്രയാസത്തിലാണ്.
ശമ്പളം മാനദണ്ഡമാക്കി താഴെതട്ടിലുള്ളവരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന ആവശ്യം പ്രവാസികള്‍ക്കിടയില്‍ ശക്തമാവുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന മുപ്പത് ലക്ഷത്തിലേറെ മലയാളികളില്‍ അമ്പതു ശതമാനവും സാധാരണക്കാരായ തൊഴിലാളികളാണ്.
കൊവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിച്ചതും ലേബര്‍ കാംപുകളിൽ തിങ്ങിക്കഴിയുന്ന തൊഴിലാളികളാണ്. പ്രതിമാസം ആയിരം ദിര്‍ഹത്തില്‍ കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്യുന്ന ഇവരില്‍ പലര്‍ക്കും കഴിഞ്ഞ ഒരുമാസമായി ശമ്പളവുമില്ല. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച് നോര്‍ക്കവഴി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുമ്പോഴും വിമാന ടിക്കറ്റിന് എങ്ങനെ തുക കണ്ടെത്തുമെന്ന വിഷമത്തിലാണിവര്‍.
ഒരുവശത്തേക്ക് മാത്രം ഒരാള്‍ക്ക് ഏറ്റവും കുറഞ്ഞത് മുപ്പത്തിയാറായിരം രൂപ നിരക്കുവരുമെന്ന് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. സന്ദര്‍ശക വിസയില്‍ ജോലിതേടി ഗള്‍ഫിലെത്തി വിസാകാലധി കഴിഞ്ഞവരെയും തൊഴില്‍ നഷ്ടമായവരെയും ആദ്യഘട്ടത്തില്‍ നാട്ടിലേക്ക് എത്തിക്കുക. എന്നാല്‍ ആഹാരത്തിന് പോലും സന്നദ്ധ സംഘടനകളെ ആശ്രയിക്കേണ്ടി വരുന്ന ഇവരില്‍ പലര്‍ക്കും ഭീമമായ ടിക്കറ്റ് നിരക്ക് കാരണം നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ വരും.
