ഗോവയില്‍ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍; രാഹുലിനെതിരേ പരിഹാസവുമായി ബിജെപി നേതൃത്വം

Update: 2022-09-14 07:25 GMT

പനാജി: ഗോവയില്‍ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതായി സ്ഥിരീകരണം. 11 പേരില്‍ 8 പേരാണ് ഇപ്പോള്‍ പാര്‍ട്ടി വിട്ടത്. ഇവര്‍ സ്പീക്കറെ കാണുന്ന ഫോട്ടോകളും പുറത്തുന്നു.

8പേര്‍ പുറത്തുപോയതോടെ പ്രതിപക്ഷത്ത് ഇനി മൂന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ.

രാഹുലിന്റെ ഭാരത് ജോഡോ യാത്ര നടക്കുന്നതിനടിയില്‍ ഇതുപോലൊരു നഷ്ടം ഉണ്ടായതിനെതിരേ വലിയ പരിഹാസമാണ് ബിജെപി കേന്ദ്രങ്ങളില്‍നിന്ന് ഉണ്ടായിട്ടുള്ളത്.

ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുല്‍ തന്റെ പാര്‍ട്ടിയെയാവണം ആദ്യം ഐക്യപ്പെടുത്തേണ്ടതെന്ന് മൈക്കിള്‍ ലോബോ ആവശ്യപ്പെട്ടു.

'കോണ്‍ഗ്രസ് ഉപേക്ഷിച്ച് ബിജെപിയില്‍ ചേരൂ'  എന്നാണ് പുതിയ മുദ്രാവാക്യമെന്ന് അദ്ദേഹം പരിഹസിച്ചു. ലോബോയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലെത്തിയത്. 

പുറത്തുപോന്നവരുടെ എണ്ണം മൂന്നില്‍ രണ്ടില്‍ കൂടുതലായതുകൊണ്ട് കൂറുമാറ്റനിരോധനനിയമത്തില്‍ പെടില്ല. പുറത്തുപോയവര്‍ ദുഷ്ടശക്തികളാണെന്ന് ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി മേധാവി വിജയ് സര്‍ദേശായി ആരോപിച്ചു.

ദിഗംബര്‍ കാമത്തും മൈക്കല്‍ ലോബോയുമാണ് ജൂലൈയിലെ വിമതനീക്കത്തിനു പിന്നിലും പ്രവര്‍ത്തിച്ചത്. കൂറുമാറ്റ നിരോധന നിയമപ്രകാരം അവരെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ് സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. വിമതനീക്കത്തിന്റെ പേരില്‍ മൈക്കിള്‍ ലോബോയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് പുറത്താക്കുകയും ചെയ്തു.