കൊറോണ: എന്‍പിആര്‍, സെന്‍സസ് വിവരശേഖരണം നിര്‍ത്തിവെച്ചു

2021 സെന്‍സസിന്റെ ആദ്യഘട്ടവും എന്‍പിആര്‍ വിവരശേഖരണവും നിര്‍ത്തിവച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് ഇതു സംബന്ധിച്ച നടപടികള്‍ നിര്‍ത്തിവച്ചത്.

Update: 2020-03-25 12:21 GMT

ന്യൂഡല്‍ഹി: ലോകമാകെ ഭീതിപടര്‍ത്തി കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. 2021 സെന്‍സസിന്റെ ആദ്യഘട്ടവും എന്‍പിആര്‍ വിവരശേഖരണവും നിര്‍ത്തിവച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് ഇതു സംബന്ധിച്ച നടപടികള്‍ നിര്‍ത്തിവച്ചത്.

രണ്ടുഘട്ടങ്ങളിലായി സെന്‍സസ് നടത്താനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. ഏപ്രില്‍-സെപ്തംബര്‍ കാലയളവില്‍ ഭവനങ്ങളുടെ പട്ടിക തയ്യാറാക്കലും രണ്ടാംഘട്ടത്തില്‍ 2021 ഫെബ്രുവരി 9 മുതല്‍ 28വരെ വീടുകയറിയുള്ള ജനസംഖ്യകണക്കെടുപ്പുമാണ് ഉദ്ദേശിച്ചിരുന്നത്. അസം ഒഴികെയുള്ള മുഴുവന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സെന്‍സസിന്റെ ഒന്നാംഘട്ടത്തോടൊപ്പം എന്‍പിആര്‍ വിവരശേഖരണവും നടത്താനായിരുന്നു നിര്‍ദേശം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചെന്ന് സെന്‍സസ് ഇന്ത്യ 2021ന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അധികൃതര്‍ അറിയിച്ചത്.

കൊവിഡ്19 സമൂഹവ്യാപനം തടയാന്‍ കര്‍ശന നടപടികളാണ് കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥനങ്ങളും സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായണ് സെന്‍സസ് പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചത്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ കഴിഞ്ഞതിനുശേഷമാകും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനം വരിക.

രാജ്യത്ത് കൊവിഡ്19 സ്ഥിരീകരിക്കുന്നവരുടെ ദിവസവും വര്‍ധിക്കുകയാണ്. വൈറസ് ബാധമൂലം 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 500 കടന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. കര്‍ഫ്യൂവിന് സമാനമായ ലോക്ക് ഡൗണാണ് പ്രഖ്യാപിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

Tags:    

Similar News