കെഎസ്ആര്‍ടിസിക്ക് ആശ്വാസം ; റീട്ടെയില്‍ നിരക്കില്‍ ഇന്ധനം നല്‍കണമെന്ന് എണ്ണക്കമ്പനികളോട് ഹൈക്കോടതി

വില നിശ്ചയിച്ചതില്‍ അപാകതയുണ്ടെന്നാണ് പ്രഥമ ദൃഷ്ട്യാ ബോധ്യമാകുന്നതെന്ന് കോടതി നിരീക്ഷീച്ചു.വന്‍കിട ഡീസല്‍ ഉപഭോക്താവാണെന്ന കാരണത്താല്‍ എണ്ണക്കമ്പനികള്‍ വിപണിവിലയേക്കാള്‍ കൂടിയ തുക ഡീസലിന് ഈടാക്കുന്നുവെന്നാരോപിച്ച് കെഎസ്ആര്‍ടിസി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തവുണ്ടായിരിക്കുന്നത്

Update: 2022-04-13 09:48 GMT

കൊച്ചി:ഇന്ധന വിലവര്‍ധനവില്‍ കെഎഎസ്ആര്‍ടിസിക്ക് ആശ്വാസം.റീട്ടെയില്‍ നിരക്കില്‍ കെഎസ്ആര്‍ടിസിക്ക് ഇന്ധനം നല്‍കണമെന്ന് എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.വന്‍കിട ഡീസല്‍ ഉപഭോക്താവാണെന്ന കാരണത്താല്‍ എണ്ണക്കമ്പനികള്‍ വിപണിവിലയേക്കാള്‍ കൂടിയ തുക ഡീസലിന് ഈടാക്കുന്നുവെന്നാരോപിച്ച് കെഎസ്ആര്‍ടിസി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തവുണ്ടായിരിക്കുന്നത്.വില നിശ്ചയിച്ചതില്‍ അപാകതയുണ്ടെന്നാണ് പ്രഥമ ദൃഷ്ട്യാ ബോധ്യമാകുന്നതെന്ന് കോടതി നിരീക്ഷീച്ചു.റീട്ടെയില്‍ നിരക്കില്‍ കെഎസ്ആര്‍ടിസിക്ക് ഇന്ധനം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

പൊതുതാല്‍പര്യം പരിഗണിച്ച് ഹരജിയില്‍ ഇടക്കാല ഉത്തരവുണ്ടാകണമെന്ന് കെഎസ്ആര്‍ടിസി കോടതിയില്‍ വാദിച്ചിരുന്നു.കൂടിയ തുക നല്‍കി ഡീസല്‍ വാങ്ങേണ്ടി വരുന്നത് കെഎസ്ആര്‍ടിസിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ടെന്നും ഉയര്‍ന്ന വിലയീടാക്കുന്നത് നിയമവിരുദ്ധമാണെന്നും കെഎസ്ആര്‍ടിസി ഹരജിയില്‍ ആരോപിച്ചു.മാര്‍ക്കറ്റ് വിലയ്ക്ക് ഡീസല്‍ നല്‍കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

കൊവിഡ് വ്യാപനത്തിന് മുമ്പ് 6241 ബസുകളാണ് സര്‍വീസ് നടത്തിയിരുന്നത്. അന്ന് പ്രതിദിനം 35 ലക്ഷം യാത്രക്കാരുണ്ടായിരുന്നു. ഇപ്പോള്‍ 5481 ബസുകളാണ് സര്‍വീസ് നടത്തുന്നത്. പ്രതിദിന യാത്രക്കാരുടെ എണ്ണം 18 .41 ലക്ഷമായി കുറഞ്ഞെന്നും ഹരജിയില്‍ പറയുന്നു. കെഎസ്ആര്‍ടിസി ക്ക് പ്രതിദിനം സര്‍വീസ് നടത്താന്‍ 300മുതല്‍400 കിലോ ലിറ്റര്‍ വരെ ഹൈസ്പീഡ് ഡീസല്‍ വേണം. ഓയില്‍ കമ്പനികള്‍ കൂടിയ തുക ഈടാക്കുന്നതിനാല്‍ പ്രതിദിനം 83 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നും കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി ഇതുമൂലം കൂടുതല്‍ രൂക്ഷമാകുമെന്നും ഹരജിയില്‍ പറയുന്നു.

Tags:    

Similar News