ഡല്‍ഹി കലാപം: ജയില്‍ ഉദ്യോഗസ്ഥര്‍ സാമുദായിക അധിക്ഷേപം നടത്തുന്നുവെന്ന് ആക്റ്റിവിസ്റ്റ് ഗുല്‍ഫിഷ ഫാത്തിമ

Update: 2020-09-21 16:38 GMT

ന്യൂഡല്‍ഹി: തിഹാര്‍ ജയില്‍ അധികൃതര്‍ സാമുദായിക അധിക്ഷേപം നടത്തുകയും മാനസിക പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്നതായി ആക്റ്റിവിസ്റ്റും എംബിഎ ബിരുദധാരിയുമായ ഗുല്‍ഫിഷ ഫാത്തിമ. ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് യുവതിയെ തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. യുഎപിഎ ചുമത്തി അറസ്റ്റിലായ വിദ്യാര്‍ഥിനിയെ

    തിങ്കളാഴ്ച ഡല്‍ഹി കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ഹാജരാക്കിയപ്പോഴാണ് ജയില്‍ അധികൃതരുടെ മതവിവേചനം അഡീഷനല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് മുമ്പാകെ ചൂണ്ടിക്കാട്ടിയത്. 'എനിക്ക് ജയിലില്‍ ഒരു പ്രശ്‌നമുണ്ട്. എന്നെ ഇവിടെ കൊണ്ടുവന്നതുമുതല്‍ ജയില്‍ ഉദ്യോഗസ്ഥരില്‍നിന്ന് നിരന്തരം വിവേചനം നേരിടുന്നുണ്ട്. അവര്‍ എന്നെ വിദ്യാസമ്പന്നനായ തീവ്രവാദി എന്ന് വിളിക്കുകയും സാമുദായിക അധിക്ഷേപം നടത്തുകയും ചെയ്തു. ഞാന്‍ ഇവിടെ മാനസിക പീഡനം നേരിടുകയാണ്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ജയില്‍ അധികൃതര്‍ മാത്രമായിരിക്കും ഉത്തരവാദികളെന്നും ഗുല്‍ഷിഫ ഫാത്തിമ പറഞ്ഞു. വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍ കേട്ട ശേഷം ജഡ്ജി അഭിഭാഷകനോട് ഇത് സംബന്ധിച്ച് അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടു. കേസില്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് ഗുല്‍ഷിഫയുടെ അഭിഭാഷകന്‍ മഹ് മൂദ് പ്രാച്ച പറഞ്ഞു.

    ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് നേരത്തേ ഡല്‍ഹി സ്‌പെഷ്യല്‍ സെല്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 15 പേരെയാണ് പ്രതി ചേര്‍ത്തിരുന്നത്. കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈമാറാനും ഒക്ടോബര്‍ 3ന് കേസ് കൂടുതല്‍ പരിഗണനയ്ക്കായി സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

Delhi Violence: Student Activist Alleges Mental Harassment By Jail Staff


Tags:    

Similar News