നിസാമുദ്ദീന്‍ മര്‍കസില്‍ മാത്രം എന്തിനാണ് നിയന്ത്രണം; റമദാന്‍ ആരാധനകള്‍ക്കായി മസ്ജിദ് തുറന്ന് കൊടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

ഒരു മതസ്ഥലവും ഭക്തര്‍ക്ക് നിയന്ത്രണം വച്ചിട്ടില്ല. പിന്നെയെങ്ങനെയാണ് ഇവിടെ മാത്രം 20 പേര്‍ മതിയെന്ന നിയന്ത്രണം വരുന്നത്. ഇതൊരു തുറന്ന സ്ഥലമാണ്' ജസ്റ്റിസ് മുക്ത ഗുപ്ത വ്യക്തമാക്കി.

Update: 2021-04-13 07:09 GMT

ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ മര്‍കസില്‍ മാത്രമായി കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയ അധികൃതരെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. മറ്റു മതങ്ങളിലെ ആരാധനാ ചടങ്ങുകള്‍ക്ക് ഇത് എന്തു കൊണ്ടാണ് ബാധകമാകാത്തത് എന്ന് കോടതി ചോദിച്ചു. റമദാന്‍ ആരാധനകള്‍ക്കായി മര്‍കസിലെ മസ്ജിദ് ബന്‍ഗ്ലേ തുറന്നു കൊടുക്കാനും കോടതി ഉത്തരവിട്ടു.

നിസാമുദ്ദീനില്‍ മതചടങ്ങുകള്‍ക്ക് ഇരുപതിലധികം പേര്‍ പാടില്ല എന്ന സര്‍ക്കാര്‍ നിയന്ത്രണത്തെയാണ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

'ഒരു മതസ്ഥലവും ഭക്തര്‍ക്ക് നിയന്ത്രണം വച്ചിട്ടില്ല. പിന്നെയെങ്ങനെയാണ് ഇവിടെ മാത്രം 20 പേര്‍ മതിയെന്ന നിയന്ത്രണം വരുന്നത്. ഇതൊരു തുറന്ന സ്ഥലമാണ്' ജസ്റ്റിസ് മുക്ത ഗുപ്ത വ്യക്തമാക്കി. 200 പേരുടെ പട്ടികയില്‍ നിന്ന് 20 പേര്‍ക്ക് മാത്രം അനുമതി നല്‍കിയാല്‍ മതിയെന്നാണ് കേന്ദ്രവും ഡല്‍ഹി പോലിസും കോടതിയെ അറിയിച്ചിരുന്നത്.

കോടതി രൂക്ഷമായി പ്രതികരിച്ചതോടെ റമദാനില്‍ വിശ്വാസികളെ അനുവദിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശ പ്രകാരം ആയിരിക്കണം പ്രവേശനമെന്നും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ വര്‍ഷം കൊവിഡ് മഹാമാരിയുടെ തുടക്കത്തില്‍ നിസാമുദ്ദീന്‍ മര്‍കസിനെതിരെ വ്യാപക വിദ്വേഷ പ്രചാരണം ഉണ്ടായിരുന്നു. സംഘപരിവാരും ദേശീയ മാധ്യമങ്ങളും നിസാമുദ്ദീനെതിരേ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ഇതിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 20 മുതല്‍ മര്‍ക്കസ് അടച്ചിട്ടിരിക്കുകയാണ്.

Tags:    

Similar News