ബുര്‍കിന ഫാസോയിലെ മുസ്‌ലിം പള്ളിയില്‍ വെടിവയ്പ്പ്; 16 പേര്‍ കൊല്ലപ്പെട്ടു

വെള്ളിയാഴ്ച വൈകീട്ട് പ്രാര്‍ഥനാവേളയില്‍ ആയുധധാരികളായ ആക്രമികള്‍ പള്ളിയിലേക്ക് ഇരച്ചുകയറി പള്ളിക്കകത്ത് കൂടിയിരുന്നവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. 13 പേര്‍ സംഭവസ്ഥലത്തുവച്ചും ബാക്കി മൂന്നുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Update: 2019-10-13 11:44 GMT

സാല്‍മോസി: ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിന ഫാസോയിലുണ്ടായ വെടിവയ്പ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ബുര്‍കിന ഫാസോയുടെ വടക്ക് ഭാഗത്തുള്ള സാല്‍മോസിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രാന്‍ഡ് മോസ്‌കിനുനേരേ വെള്ളിയാഴ്ച വൈകീട്ടോടെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് പ്രാര്‍ഥനാവേളയില്‍ ആയുധധാരികളായ ആക്രമികള്‍ പള്ളിയിലേക്ക് ഇരച്ചുകയറി പള്ളിക്കകത്ത് കൂടിയിരുന്നവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. 13 പേര്‍ സംഭവസ്ഥലത്തുവച്ചും ബാക്കി മൂന്നുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില അതീവഗുരുതരമാണ്.

സംഭവത്തെത്തുടര്‍ന്ന് സാല്‍മോസിയില്‍നിന്ന് ആളുകള്‍ തങ്ങളുടെ ജീവന്‍ രക്ഷിക്കാനായി പാലായനം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് അടുത്തുള്ള പട്ടണമായ ഗോറോം- ഗോറോം നിവാസികള്‍ പറഞ്ഞതായി എഎഫ്പി റിപോര്‍ട്ട് ചെയ്തു. സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെങ്കിലും ജനങ്ങള്‍ ഇപ്പോഴും പരിഭ്രാന്തിയിലാണ്. വെടിവയ്പ്പ് നടത്തിയത് ആരൊക്കെയാണെന്ന കാര്യത്തെക്കുറിച്ച് ഇനിയും വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ചെറുരാജ്യമാണ് ബുര്‍കിന ഫാസോ. മേഖലയില്‍ അല്‍ഖാഇദയുടെയും ഐഎസ്സിന്റെയും നിരവധി ആക്രമണങ്ങള്‍ സമീപകാലത്തുണ്ടായിട്ടുണ്ടെന്ന് എഎഫ്പിയെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു.

ആക്രമത്തെത്തുടര്‍ന്ന് ഏകദേശം അഞ്ചുലക്ഷം ആളുകള്‍ വീടുകളില്‍നിന്ന് പാലായനം ചെയ്തതായി ഐക്യരാഷ്ട്ര അഭയാര്‍ഥി ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു. മൂവായിരത്തോളം സ്‌കൂളുകളാണ് അടച്ചുപൂട്ടിയത്. ഗ്രാമീണസമ്പദ്‌വ്യവസ്ഥ തകര്‍ന്നത് വ്യാപാരത്തെയും വിപണികളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ബുര്‍കിനയുടെ വടക്കന്‍ മേഖലയിലെ സ്വര്‍ണഖനന സ്ഥലത്ത് തോക്കുധാരികള്‍ നടത്തിയ വെടിവയ്പ്പില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. 

Tags: