കസ്റ്റഡി മരണം: കുറ്റക്കാരായ പോലിസുകാരെ പിരിച്ചുവിടാന്‍ ശുപാര്‍ശ

Update: 2021-01-07 17:32 GMT

തിരുവനന്തപുരം: കസ്റ്റഡി മരണത്തില്‍ കുറ്റം ചെയ്‌തെന്ന് വ്യക്തമാവുന്ന പോലിസ് ഉദ്യോഗസ്ഥരെ മറ്റു നിയമനടപടികളൊന്നും സ്വീകരിക്കാതെ തന്നെ പിരിച്ചുവിടണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ ശുപാര്‍ശ. നെടുങ്കണ്ടം രാജ്കുമാര്‍ കസ്റ്റഡി മരണം അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പാണ് കടുത്ത ശുപാര്‍ശകളടങ്ങിയ റിപോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചത്. രാജ്കുമാര്‍ കസ്റ്റഡി മര്‍ദ്ദനം മൂലമാണ് മരിച്ചതെന്നും പോലിസ് പോസ്റ്റ്‌മോര്‍ട്ടം പോലും അട്ടിമറിച്ചെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പോലിസ് നടപടികളെ രൂക്ഷമായി വിമര്‍ശിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ഉ്യേദാഗസ്ഥര്‍ക്കുള്‍പ്പെടെയുണ്ടായ വീഴ്ചകള്‍, ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ തുടങ്ങിയ നിര്‍ദേശങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്.

    2019 ജൂണ്‍ 12നാണ് ഹരിതാ ഫിനാന്‍സ് ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് വാഗമണ്‍ സ്വദേശി രാജ്കുമാറിനെ നെടുങ്കണ്ടം പോലിസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത വിവരം രേഖപ്പെടുത്താതെ പണം വീണ്ടെടുക്കാനെന്ന പേരില്‍ നാലുദിവസം ക്രൂരമായി മര്‍ദിച്ചു. മരിക്കാറായപ്പോള്‍ മജിസ്‌ട്രേറ്റിനെ പോലും കബളിപ്പിച്ച് പീരുമേട് ജയിലില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ജൂണ്‍ 21ന് ജയിലില്‍ വച്ചാണ് മരണപ്പെട്ടത്. ആദ്യഘട്ടത്തില്‍ ഹൃദയാഘാതമെന്ന് പറഞ്ഞ് ഒതുക്കാന്‍ പോലിസ് ശ്രമിച്ചെങ്കിലും വിവാദമായതോടെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. നെടുങ്കണ്ടം എസ്‌ഐ സാബു ഉള്‍പ്പെടെ ഏഴ് പോലിസുകാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ജില്ലാ പോലിസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ കുറ്റാരോപിതരായ കേസ് വീണ്ടും പോലിസ് തന്നെ അന്വേഷിക്കുന്നതിനെതിരേ പരാതി ശക്തമായതോടെയാണ് ജൂലൈ നാലിന് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്. ഒന്നരവര്‍ഷത്തിനിടെ 73 സാക്ഷികളെ തെളിവെടുപ്പും റീ പോസ്റ്റ്‌മോര്‍ട്ടവും നടത്തിയാണ് സര്‍ക്കാരിനു റിപോര്‍ട്ട് നല്‍കിയത്.

Custody death Judicial commission Recommendation to dismiss guilty cops

Tags:    

Similar News