ക്രിപ്റ്റോ കറൻസികൾ ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയ്ക്ക് ഭീഷണി: റിസർവ് ബാങ്ക് ഗവർണർ
ബിറ്റ്കോയിൻ, ഈഥർ തുടങ്ങിയ സ്വകാര്യ ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം, നികുതി വെട്ടിപ്പ് തുടങ്ങിയവ നടക്കുന്നുവെന്ന് ആർബിഐ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
മുംബൈ: ക്രിപ്റ്റോ കറൻസികൾ രാജ്യത്തിന്റെ സാമ്പത്തിക, സ്ഥൂല സമ്പദ്‌വ്യവസ്ഥ സ്ഥിരതയ്ക്കു വലിയ ഭീഷണിയാണെന്ന് റിസർവ് ബാങ്ക ഗവർണർ ശക്തികാന്ത ദാസ്.
"ക്രിപ്റ്റോ കറൻസികളെ സംബന്ധിച്ച് ആർബിഐ നിലപാട് വളരെ വ്യക്തമാണ്. സ്വകാര്യ ക്രിപ്റ്റോ കറൻസികൾ നമ്മുടെ സാമ്പത്തിക, സ്ഥൂല സമ്പദ്‌വ്യവസ്ഥ് സ്ഥിരതയ്ക്ക് വലിയ ഭീഷണിയാണ്. അവ സാമ്പത്തിക സ്ഥിരതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള ആർബിഐയുടെ കഴിവിനെ ദുർബലപ്പെടുത്തും. നിക്ഷേപകരോട് പറയേണ്ടത് എന്റെ കടമയാണെന്ന് ഞാൻ കരുതുന്നു. സ്വന്തം ഉത്തരവാദിത്തത്തിലാണു ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കുന്നതെന്നു നിക്ഷേപകർ ഓർക്കണം, ഈ ക്രിപ്റ്റോ കറൻസികൾക്കു ബാധ്യപ്പെട്ടത് (ആസ്തി) ഇല്ലെന്ന് ഓർക്കണം," അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) അവതരിപ്പിക്കുന്നതിൽ ആർബിഐ കരുതലോടെയാണ് നീങ്ങുന്നതെന്ന് ദാസ് പറഞ്ഞു.
"സിബിഡിസിയുടെ കാര്യത്തിൽ ഒരു സമയപരിധി നൽകാൻ കഴിയില്ല. എന്നാൽ, ചെയ്യുന്നതെന്തും വളരെ ശ്രദ്ധയോടെയും ജാഗ്രതയോടെയുമാണെന്നാണ് എനിക്ക് പറയാൻ കഴിയുന്നത്. സൈബർ സുരക്ഷയും കള്ളപ്പണവും പോലുള്ള അപകടസാധ്യതകൾ ഞങ്ങൾ കണക്കിലെടുക്കണം. അതിനാൽ ജാഗ്രതയോടെയാണു ഞങ്ങൾ മുന്നോട്ടുപോകുന്നത്. ഒരു സമയപരിധി വ്യക്തമാക്കാൻ കഴിയില്ല," ശക്തികാന്ത ദാസ് പറഞ്ഞു.
രാജ്യത്ത് ഈ വർഷം ഡിജിറ്റൽ കറൻസി ഈ വർഷം പുറത്തിറക്കുമെന്നു ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പറഞ്ഞിരുന്നു. ബ്ലോക്ക് ചെയിൻ, മറ്റ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ഡിജിറ്റൽ കറൻസികളാണ് റിസർവ് ബാങ്ക് പുറത്തിറക്കുക.
ആർബിഐ പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസിക്ക് നികുതി ചുമത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നില്ലെന്നും 30 ശതമാനം നികുതി ചുമത്തുക ക്രിപ്റ്റോകറൻസികൾ ഉപയോഗിച്ചു നേടുന്ന ആസ്തികൾക്കാണെന്നും മന്ത്രി പിന്നീട് വ്യക്തമാക്കിയിരുന്നു. ക്രിപ്റ്റോ ഇടപാടുകളിലെ പണമിടപാട് കേന്ദ്രം നിരീക്ഷിച്ചു വരികയാണെന്നും ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ചുള്ള എല്ലാ ഇടപാടുകൾക്കും ഒരു ശതമാനം ടിഡിഎസ് ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.
ബിറ്റ്കോയിൻ, ഈഥർ തുടങ്ങിയ സ്വകാര്യ ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം, നികുതി വെട്ടിപ്പ് തുടങ്ങിയവ നടക്കുന്നുവെന്ന് ആർബിഐ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

